ശബരിമല വിഷയം ഉപയോഗിച്ചുകൊണ്ട് പത്തനംതിട്ടയില്‍ എന്‍.എസ്.എസുമായി സഹകരിച്ച് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആര്‍.എസ്.എസ്. നീക്കം

ശബരിമല വിഷയം ഉപയോഗിച്ചുകൊണ്ട് പത്തനംതിട്ടയില്‍ എന്‍.എസ്.എസുമായി സഹകരിച്ച് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആര്‍.എസ്.എസ്. നീക്കം തുടങ്ങി. ശബരിമലവിഷയത്തോടെ ആര്‍.എസ്.എസുമായി ഏറെ അടുത്ത എന്‍.എസ്.എസിനെ പരമാവധി ഉപയോഗിക്കാനാണ് അവരുടെ നീക്കം. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിനതീതമായി എന്‍.എസ്്എസിന് കൂടി സ്വീകാര്യനായ ഒരു സ്ഥാനാര്‍ത്ഥിയെ പത്തനംതിട്ട ലോക്‌സഭാമണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതിനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.
എന്നാല്‍ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം കൊതിച്ചുകൊണ്ട് ബി.ജെ.പിക്കുള്ളില്‍ തന്നെ നിരവധിപേര്‍ രംഗത്തുണ്ട്. എം.ടി. രമേശും പി.എസ്. ശ്രീധരന്‍പിള്ളയുമടക്കം ഇീ മണ്ഡലം സ്വപ്നംകാണുന്നവര്‍ നിരവധിയാണ്. എന്നാല്‍ ആര്‍.എസ്.എസിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കാര്യങ്ങള്‍ നടക്കുവെന്നാണ് കേരന്ദമനതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ശബരിമലക്ക് പിന്നാലെ തന്നെ സാമ്പത്തികസംവരണം നിയമം പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായതിന് പിന്നിലും എന്‍.എസ്.എസാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് എന്‍.എസ്.എസ് കത്ത് അയക്കുകയും ചെയ്തു. കോണ്‍ഗ്രസുമായുള്ള എന്‍.എസ്.എസിന്റെ ബന്ധം തകര്‍ക്കുകയെന്ന തന്ത്രമായിരുന്നു അപ്രതീക്ഷിതമായ ഈ സാമ്പത്തികസംവരണതീരുമാനത്തിന് പിന്നില്‍. സമദൂരമാണ് പുറമെ പറയുന്നതെങ്കിലും പൊതുവില്‍ കോണ്‍ഗ്രസിന് അനുകൂലമായ നിലപാടാണ് എപ്പോഴും എന്‍.എസ്.എസിന്റെ ഭാഗത്തുനിന്നുണ്ടാകുക. എന്നാല്‍ ദേവസ്വംബോര്‍ഡില്‍ 10% മുന്നോക്കസംവരണം നടപ്പാക്കികൊണ്ട് എന്‍.എസ്.എസിനെ വരുതിയില്‍കൊണ്ടുവരാന്‍ പിണറായി സര്‍ക്കാര്‍ ഒരു ശ്രമം നടത്തിയിരുന്നു. അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തിരുന്നു. അതിന്റെ ഫലം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലുള്‍പ്പെടെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടയിലാണ് വെള്ളിടിവെട്ടിയപോലെ ശബരിമലവിഷയത്തിലുള്ള സുപ്രീംകോടതിവിധി വന്നത്. ഇതില്‍ സുപ്രീംകോടതിവിധിക്കൊപ്പം സംസ്ഥാനസര്‍ക്കാര്‍ നിലകൊണ്ടപ്പോള്‍ എന്‍.എസ്.എസ് അവരില്‍ നിന്നും അകലുകയായിരുന്നു.
ഇത് മനസിലാക്കിയാണ് ആദ്യം സുപ്രീംകോടതി വിധിയെ പിന്തുണച്ച കോണ്‍ഗ്രസും യു.ഡി.എഫും കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെ അഭിപ്രായത്തെപ്പോലും തള്ളിക്കളഞ്ഞുകൊണ്ട് നിലപാട് മാറ്റിയതും. എന്നാല്‍ തീവ്രമായ നിലപാടിലൂടെ സംഘപരിവാര്‍ എന്‍.എസ്.എസിന്റെ പിന്തുണപിടിച്ചുപറ്റുകയായിരുന്നു. അതിന് പുറമെയാണ് സാമ്പത്തികസംവരണതീരുമാനം കൂടി വന്നതും. ഇക്കാര്യത്തില്‍ നിയമത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ പിന്തുണച്ചെങ്കിലും ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ചിട്ടും ഇത്തരമൊരു നീക്കത്തിന് തയാറാകാതിരുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ എന്‍.എസ്.എസ് നേതൃത്വം പൂര്‍ണ്ണമായും സംഘപരിവാറിന്റെ കൈകളിലാകുകയും ചെയ്തു. മാത്രമല്ല, സമദൂരം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന എന്‍.എസ്.എസിന്റെ ഭീഷണിയും നിലവിലുണ്ട്.
ഇത് മുതലെടുത്തുകൊണ്ട് പത്തനംതിട്ട ലോക്‌സഭാമണ്ഡലം പിടിച്ചെടുക്കാമെന്നാണ് സംഘപരിവാര്‍ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ബി.ജെ.പി നേതാക്കളെക്കാള്‍, പൊതുസമ്മതനായ ഒരു ഉയര്‍ന്ന വ്യക്തിത്വത്തെയായിരിക്കും പരിഗണിക്കുക. മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ മുതല്‍ പലരുംഅവരുടെ പട്ടികയിലുമുണ്ട്. ഇന്നലെ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സമ്മേളനവും ഇതിന്റെ മുന്നൊരുക്കമാണ്.
മാത്രമല്ല, ഇക്കുറി എന്‍.എസ്.എസിന്റെ പിന്തുണയുള്ള ഒര സ്ഥാനാര്‍ത്ഥിവന്നാല്‍ സാമുദായികമായ നേട്ടവും കൈവരിക്കാന്‍ കഴിയുമെന്ന് സംഘപരിവാദര്‍ കണക്കാക്കുന്നു. നിലവിലെ എം.പിയായ ആന്റോ ആന്റണി തന്നെയായിരിക്കും ഇക്കുറിയും പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അന്തിമതീരുമാനം ആയിട്ടില്ല. കഴിഞ്ഞ തവണ ഇടതുമുന്നണിക്ക് പത്തനംതിട്ടയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയാണ് വന്നത്. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ വിശ്വസ്തനെന്ന് കരുതിയിരുന്ന ഫിലിപ്പോസ് തോമസായിരുന്നു ഇടതുമുന്നണിക്ക് വേണ്ടി സ്വതന്ത്രനായി രംഗത്തിറങ്ങിയത്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അദ്ദേഹത്തിന് ഇപ്പോള്‍ പുതിയ സ്ഥാനം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് സാദ്ധ്യതകുറവാണ്. മാര്‍ത്തോമാസമുദായത്തില്‍ നിന്നായിരിക്കുമോ സ്ഥാനാര്‍ത്ഥിയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അങ്ങനെ എതിര്‍സ്ഥാനാര്‍ത്ഥികള്‍ രണ്ടും ക്രിസ്തീയവിഭാഗത്തില്‍പ്പെട്ടവരായാല്‍ സംഘപരിവാറിന് കാര്യം ഇക്കുറി കുറേക്കൂടി സുഗമമാകും.
കഴിഞ്ഞതവണയും അതേപോലെയായിരുന്നെങ്കിലും ഇക്കുറി കാര്യങ്ങള്‍ വ്യത്യസ്തമാണ്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതല്‍ വര്‍ഗ്ഗീയമായി വിഭജിക്കപ്പെട്ട ഒരുസമൂഹമാണ് കേരളത്തിന്റേത്. ഈ സാഹചര്യത്തില്‍ വര്‍ഗ്ഗീയധ്രുവീകരണത്തെ പരമാവധി മുതലെടുത്ത് ഭൂരിപക്ഷവോട്ടുകള്‍ കരസ്ഥമാക്കുകയാണ് സംഘപരിവാര്‍ തന്ത്രം. അത് പ്രയോഗിക്കുന്നതിനാണ് ശബരിമല വിഷയം ഉപയോഗിച്ച് പരമാവധി വര്‍ഗ്ഗീയധ്രുവീകരണം നടത്തിയതും. അറിഞ്ഞോ അറിയാതെയോ മറ്റ് കക്ഷികളും അതിന്റെ ഭാഗമായി. അങ്ങനെ വര്‍ഗ്ഗീയമായി ഉഴുതിട്ട മണ്ണില്‍ നിന്നുംഫലം കൊയ്യാനാണ് ബി.ജെ.പിയുടെ ശ്രമം. അതിനുള്ള അവരുടെ സുപ്രധാനമായ പരീക്ഷണശാലയായിരിക്കും പത്തനംതിട്ട ലോക്‌സഭാമണ്ഡലം.
"
https://www.facebook.com/Malayalivartha


























