വിശ്വസിച്ചാലും ഇല്ലെങ്കിലും... ആചാര സംരക്ഷണത്തിനായി അയ്യപ്പ ഭക്തജനങ്ങളുടെ സമ്മേളന വേദിയായ അനന്തപുരിയെ സാക്ഷിയാക്കി അയ്യപ്പ ചൈതന്യം; അയ്യപ്പന്റെ സാന്നിധ്യം വെളിവായി ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ടപ്പോള്‍ വിശ്വാസികള്‍ ആര്‍ത്തുവിളിച്ചു സ്വാമിയേ ശരണമയ്യപ്പാ...

ആചാരങ്ങള്‍ ലംഘിച്ച് ശബരിമലയെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്ക് ശക്തമായ മറുപടി നല്‍കാന്‍ സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമത്തില്‍ അയ്യപ്പ ചൈതന്യം കൊണ്ട് നിറഞ്ഞെന്ന് വിശ്വാസികള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സന്യാസിവര്യമാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ വേദി ഭക്തി സാന്ദ്രമായി. അതേ സമയം അയ്യപ്പന്റെ ചൈതന്യത്തിനും നിരവധി ഉദാഹരണമാണ് ഭക്തര്‍ ചൂണ്ടിക്കാട്ടുന്നത്. തിരുവാഭരണ സമയത്ത് വട്ടമിട്ട് പറക്കുകയും തുടര്‍ന്ന് അനുഗമിയ്ക്കുകയും ചെയ്യുന്ന ശ്രീകൃഷ്ണ പരുന്തിന്റെ സാന്നിധ്യം അനന്തപുരിയില്‍ ദൃശ്യമായി. അമൃതാനന്ദമയി ഭദ്രദീപം തെളിയിക്കുന്ന സമയത്ത് കൃഷ്ണ പരുന്ത് 3 പ്രാവശ്യം വട്ടമിട്ടത് വിശ്വാസികള്‍ക്ക് അത്ഭുതമായി. അവര്‍ ഉറക്കെ ശരണം വിളിച്ചു. അത് വല്ലാത്തൊരനുഭവമാണ് ഭക്തര്‍ക്ക് നല്‍കിയത്.
വിശ്വാസം നിറഞ്ഞ വേദി ഭരണകൂടത്തിന് നല്‍കുന്ന സന്ദേശം കൂടിയായിരുന്നു ലക്ഷങ്ങള്‍. സന്ന്യാസിശ്രേഷ്ഠരുടേയും ആചാര്യന്മാരുടെയും സാന്നിധ്യത്തില്‍ രണ്ടു ലക്ഷത്തിലധകം ഭക്തര്‍ അയ്യപ്പസംഗമത്തിലേക്ക് അലകടല്‍ പോലെ പ്രവഹിച്ചു. ശ്രീപദ്മനാഭന്റെ മണ്ണ് ശരണമന്ത്ര മുഖരിതമായി.
പ്രാണനേക്കാള്‍ പ്രിയതരമായി കാത്തുസൂക്ഷിച്ച മഹദ് ധര്‍മത്തേയും സംസ്‌കാരത്തേയും ശബരിമല അയ്യപ്പ സ്വാമിയുടെ ദിവ്യനാമത്തേയും സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഭക്തലക്ഷങ്ങള്‍ ധര്‍മപ്രതിജ്ഞ ചൊല്ലി. ഭരണവര്‍ഗത്തിന്റെ ആക്ഷേപങ്ങള്‍ക്കോ മര്‍ദനമുറകള്‍ക്കോ ഭക്തരുടെ മനസ്സിനെ തളര്‍ത്താന്‍ കഴിയില്ലന്ന പ്രഖ്യാപനവുമായി അയ്യപ്പസംഗമം. നഗരത്തെ ശരണമന്ത്രത്തില്‍ ആറാടിച്ച നാമജപയാത്രയോടെയായിരുന്നു സംഗമത്തിനു തുടക്കം. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഭക്തരാണ് പങ്കെടുത്തത്.
മ്യൂസിയം, പിഎംജി ജങ്ഷനുകളില്‍ നിന്നാരംഭിച്ച യാത്ര നഗരത്തെ ഭക്തിയിലാറാടിച്ചു. അയ്യപ്പവിഗ്രഹമേന്തിയ അമ്മമാരും കേരളീയ വേഷമണിഞ്ഞ വനിതകളും ബഹുവര്‍ണ കൊടിക്കൂറകളുമായി പുരുഷന്മാരും ഭജനസംഘങ്ങളും അണിചേര്‍ന്ന നാമജപയാത്രകള്‍ എത്തും മുമ്പേ പുത്തരിക്കണ്ടം മൈതാനി നിറഞ്ഞിരുന്നു.
സമ്മേളനത്തില്‍ ശബരിമല കര്‍മസമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിച്ചു. മാതാ അമൃതാനന്ദമയി ദീപം കൊളുത്തിയതിനു തൊട്ടുപിന്നാലെ ആകാശത്ത് ശ്രീകൃഷ്ണപരുന്ത് വട്ടമിട്ടു പറന്നു.
ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. ക്ഷേത്രങ്ങളെക്കുറിച്ചും ആരാധനയെക്കുറിച്ചും വേണ്ടെത്ര അറിവില്ലാത്തതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രതിഷ്ഠാ സങ്കല്‍പ്പങ്ങളുണ്ട്. അതിനെ അവഗണിക്കുന്നത് ശരിയല്ല. ക്ഷേത്രത്തിലെ ഈശ്വരനും സര്‍വമായ ഈശ്വരനും തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കണം. ഓരോ ക്ഷേത്രങ്ങളിലും ഓരോ ആചാരങ്ങളാണ്. പാരമ്പര്യമായ വിശ്വാസങ്ങള്‍ ആചരിച്ചില്ലെങ്കില്‍ അത് ക്ഷേത്രസാഹചര്യത്തെ ബാധിക്കും.
മാറ്റം ആവശ്യമാണ്. ക്ഷേത്രത്തെ മറന്നുള്ള മാറ്റങ്ങള്‍ പാടില്ല. അതിലൂടെ നമ്മുടെ മൂല്യങ്ങള്‍ നഷ്ടമാവും. ക്ഷേത്രങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ തൂണുകളാണ്. അത് നാം സംരക്ഷിക്കണം. സമൂഹത്തില്‍ ശാരീരികവും മാനസികവുമായ താളലയം കൊണ്ടുവരുന്നത് ക്ഷേത്രങ്ങളാണെന്നും മാതാ അമൃതാനന്ദമയി വ്യക്തമാക്കി.
ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന് സര്‍ക്കാര്‍ ഭക്തരോട് മാപ്പ് പറയണമെന്ന് സ്വാമി ചിദാനന്ദപുരി ആവശ്യപ്പെട്ടു. കെ.പി. ശശികല ടീച്ചര്‍ ആമുഖ പ്രസംഗം നടത്തി. ടി.പി. സെന്‍കുമാര്‍ സ്വാഗതം പറഞ്ഞു. സംവിധായകന്‍ വിജി തമ്പി ധര്‍മരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീ ശ്രീ രവിശങ്കര്‍, സ്വാമി വിശ്വേശ്വ തീര്‍ഥ, സ്വാധ്വി ഋതംഭര തുടങ്ങിയവരുടെ സന്ദേശങ്ങള്‍ വായിച്ചു.
ആധ്യാത്മികാചാര്യന്മാരും ഹൈന്ദവസംഘടനാ നേതാക്കളും സാമൂഹ്യ സാംസ്‌കാരിക കലാരംഗത്തെ പ്രമുഖരും അടങ്ങുന്ന പ്രൗഢ വേദിയും സദസ്സും അയ്യപ്പധര്‍മ മഹത്വത്തിന്റെ സൂചകമായി.
https://www.facebook.com/Malayalivartha


























