അയര്‍ക്കുന്നത്ത് പതിനഞ്ചുവയസ്സുകാരി കൊല്ലപ്പെടുമ്പോൾ കഴുത്തിലും അനുബന്ധഭാഗങ്ങളിലും പരിക്ക്, ശ്വാസകോശത്തിനു സമീപമുള്ള പേശികള്‍ക്ക് ക്ഷതം, ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കുകളും ബലപ്രയോഗം നടന്നതിന്റെ പാടുകളും:- ആന്തരികഭാഗങ്ങളിൽ ബീജാംശത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നത് കൊലപാതകം നടത്തിയ ഉടനെയോ, ശ്വാസംമുട്ടിച്ചു ബോധരഹിതയാക്കിയപ്പോഴോ ബലാത്സംഗം നടത്തിയതിന്റെ തെളിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോട്ടയം അയര്‍കുന്നത്ത് നിന്നും കാണാതായ പതിനഞ്ചുവയസ്സുള്ള പെണ്‍കുട്ടിയെ കൊന്നു കുഴിച്ചിട്ട പ്രതി അജേഷിനെ കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്റ്റ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസിലെ തുടരന്വേഷണത്തിനായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി ഇന്ന് തന്നെ കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. അതേ സമയം പതിനഞ്ചുവയസ്സുകാരിയെ കൊന്നത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.പെണ്‍കുട്ടിയുടെ ദേഹത്തുനിന്ന് ബീജാംശം കണ്ടെത്തി.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സൗഹൃദം നടിച്ചു കൂട്ടിക്കൊണ്ടുപോയി പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്തായ മണര്‍കാട് മാലം കുഴിനാഗനിലത്തില്‍ അജേഷ് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ കഴുത്തില്‍ ഷാള്‍ ചുറ്റി. ഇതോടെയാണ് പെൺകുട്ടി ശ്വാസംമുട്ടി മരിച്ചത്.
തുണിപോലുള്ളവയുപയോഗിച്ച് കഴുത്തില്‍ മുറുക്കിയതിന്റെ ലക്ഷണങ്ങളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമികറിപ്പോര്‍ട്ടിലുണ്ട്. കഴുത്തിലും അനുബന്ധഭാഗങ്ങളിലും പരിക്കുകളുണ്ട്. ശ്വാസകോശത്തിനു സമീപമുള്ള പേശികള്‍ക്കും ക്ഷതമുണ്ട്. ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കുകളും ബലപ്രയോഗം നടന്നതുമൂലമുള്ള പാടുകളും കണ്ടെത്തി. മൃതദേഹത്തിന് രണ്ടുദിവസത്തിലേറെ പഴക്കമുണ്ട്.
ആന്തരികഭാഗങ്ങളിലും ബീജാംശം കണ്ടെത്തിയത്, കൊലപാതകം നടത്തിയ ഉടനെയോ ശ്വാസംമുട്ടിച്ചു ബോധരഹിതയാക്കിയപ്പോഴോ ബലാത്സംഗം നടന്നതിനു തെളിവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആന്തരികാവയവഭാഗങ്ങള്‍ വിദഗ്ദ്ധപരിശോധനയ്ക്കയച്ചു. കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.ജിജു, അയര്‍ക്കുന്നം എസ്.ഐ. അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
https://www.facebook.com/Malayalivartha


























