കോടിയേരിയുടെ പരാമർശം അംഗീകരിക്കാനാകാത്തത് ; പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണം; മാതാ അമൃതാനന്ദമയിക്കെതിരായി പരാമർശം നടത്തിയ കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

മാതാ അമൃതാനന്ദമയിക്കെതിരായി പരാമർശം നടത്തിയ കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയാണ് കോടിയേരിയുടേതെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. കോടിയേരിയുടെ പരാമർശം അംഗീകരിക്കാനാകാത്തതാനെന്നും കോടിയേരി പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. പല പ്രായക്കാര്‍ വന്നിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോയോ എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിന് എതിരെയാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതികരണം.
ഇന്നലെയാണ് ശബരിമല സമരത്തിൽ കര്‍മ്മ സമിതി പ്രക്ഷോഭത്തിന് നൽകുന്ന പിന്തുണയിൽ അമൃതാനന്ദമയിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. കര്‍മ്മ സമിതിയുടെ ശബരിമല പ്രക്ഷോഭത്തെ അമൃതാനന്ദമയി പിന്തുണയ്ക്കുന്നത് യുക്തിരഹിതമാണ്. പലമേഖലകളിൽ നിന്നുള്ളവര്‍ അമൃതാനന്ദമയിയെ കാണാനെത്തുന്നുണ്ട്. അതിൽ പല പ്രായക്കാരായ സ്ത്രീകളും പുരുഷൻമാരുമുണ്ട്. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം സംരക്ഷിക്കാനെന്ന പേരിലാണ് കര്‍മ്മ സമിതി പ്രക്ഷോഭം നടത്തുന്നത്. പല പ്രായക്കാര്‍ വന്നിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോയോ എന്നും കോടിയേരി ചോദിച്ചിരുന്നു. ‘കേരള സമൂഹത്തിന്റെ വലതുപക്ഷവൽക്കരണം’ എന്ന വിഷയത്തിൽ ഇഎംഎസ് അക്കാദമി സംഘടിപ്പിച്ച ശിൽപശാലയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അമൃതാനന്ദമയീമഠം രാഷ്ട്രീയത്തിനതീതമായാണു പ്രവർത്തിക്കേണ്ടത്. മഠവുമായി സഹകരിച്ചു പ്രവർത്തിക്കുന്നവരിൽ പല രാഷ്ട്രീയ കക്ഷികളിൽപ്പെട്ടവരുണ്ട്. മഠത്തിന്റെ വിശ്വാസികളെപ്പോലും വിശ്വാസത്തിലെടുക്കാതെയുള്ള സമീപനം പാടില്ല. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ആത്മീയ കേന്ദ്രങ്ങളും ആൾദൈവങ്ങളും രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടുന്നുണ്ട്. കേരളത്തിൽ അങ്ങനെയൊരു സ്ഥിതി ഉണ്ടാകാൻ പാടില്ല. കേരളത്തിൽ ഇടതുഭരണത്തിനു തുടർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്നു പൊതുവിലയിരുത്തലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മികച്ച മുന്നേറ്റം സൃഷ്ടിക്കും. ഭരണത്തുടർച്ച ഇല്ലാതാക്കാൻ ശബരിമല വിധിയുടെ മറവിൽ വലതുപക്ഷ ശക്തികൾ ഒരുമിച്ചു പ്രവർത്തിക്കാൻ ശ്രമിക്കുന്നെന്നും കോടിയേരി കുറ്റപ്പെടുത്തി.
അതേസമയം ശബരിമല വിഷയത്തില്‍ മാതാ അമൃതാനന്ദമയിയെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി രംഗത്തെത്തി. ശബരിമല കര്‍മ്മസമിതി പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ അയ്യപ്പഭക്തസംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ടായിരുന്നു അമൃതാനന്ദമയി ശബരിമല വിഷയത്തില്‍ പ്രതികരിച്ചത്.
സ്വാമി സന്ദീപാനന്ദഗിരിയും മാതാ അമൃതാനന്ദമയിക്കുമെതിരെ പരോക്ഷ പരിഹാസവുമായി രംഗത്തെത്തി. '#മക്കളേ.....അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ ഇപ്പോ അക്വേറിയത്തിലെ മീനാക്കിയല്ലോ...' എന്നാണ് സന്ദീപാനന്ദഗിരി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 'സുച്ചിട്ടാല്‍ ലൈറ്റ് കത്തും ലൈറ്റിട്ടാല്‍ സുച്ച് കത്തൂല മക്കളേ,' എന്നും സന്ദീപാനന്ദഗിരി കമന്റായി ചേര്‍ത്തിട്ടുണ്ട്. ശബരിമല ആചാരത്തെ മത്സ്യവുമായി ബന്ധപ്പെടുത്തിയ അമൃതാനന്ദമയിയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ട്രോളിന് ഇടയാക്കിയിട്ടുണ്ട്. പ്രസംഗത്തിനിടെ 'അയ്യപ്പന്‍ കീ ജയ്' എന്ന് മുദ്രാവാക്യം വിളിച്ചതും ട്രോളിന് കാരണമായി.
https://www.facebook.com/Malayalivartha


























