'ശതം സമര്‍പ്പയാമി'യിലേക്കയച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ; നിയമനടപടിക്കൊരുങ്ങി ശബരിമല കര്‍മ സമിതി

സമരത്തില്‍ പങ്കെടുത്ത് ജയിലിലായവര്‍ക്ക് നിയമസഹായം നല്‍കാനായി ശബരിമല കര്‍മ സമിതിയുടെ ധനസമാഹരണ പദ്ധതിയായ 'ശതം സമര്‍പ്പയാമി'യിലേക്കയച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയതിൽ നിയമനടപടിക്കൊരുങ്ങി കര്‍മ സമിതി. ജയിലിലായവര്‍ക്ക് നിയമസഹായം നല്‍കാനായി തുടങ്ങിയ അക്കൗണ്ടിനു പകരം ചിലര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ കര്‍മസമിതിയുടെ പേരില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി. ധനാപഹരണവും വഞ്ചനയുമാണ് നടന്നതെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉടന്‍ പൊലീസില്‍ പരാതി നല്‍കുമെന്നും കര്‍മ സമിതി നേതാക്കള്‍ പറഞ്ഞു. പലരും കബളിപ്പിക്കപ്പെട്ട പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ അക്കൗണ്ട് നമ്പറിന് പരാമവധി പ്രചാരണം നല്‍കാനും കര്‍മ സമിതി തീരുമാനിച്ചിട്ടുണ്ട്.
ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങി ജയിലിലായവര്‍ക്ക് നിയമസഹായം നല്‍കാനായാണ് 'ധര്‍മ്മയോദ്ധാക്കാള്‍ക്കൊരു സ്നേഹാശ്ളേഷം' എന്ന പേരില്‍ ഇക്കഴിഞ്ഞ 17ന് ശബരിമല കര്‍മ സമിതി വീഡിയോ പുറത്തിറക്കിയത്. ജയിലിലായവരെയും കുടുംബത്തെയും സംരക്ഷിക്കാന്‍ 100 രൂപ സംഭാവന ചെയ്ത് റസീപ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടെടുത്ത് പ്രചരിപ്പിക്കണമെന്നും ഇതൊരു ചലഞ്ചായി ഏറ്റെടുക്കണമെന്നുമായിരുന്നു കര്‍മസമിതി നേതാവ് കെ.പി ശശികലയുടെ ആഹ്വാനം. എന്നാല്‍ പിന്നാലെ കെ. സുരേന്ദ്രന്‍റെയും കെപി ശശികലയുടെയും ഫോട്ടോയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും ചേര്‍ത്ത് സിപിഎം അനുകൂല ഗ്രൂപ്പുകള്‍ മറു പ്രചാരണം ആരംഭിച്ചു. എന്നാൽ ഇത് കര്‍മ സമിതി അക്കൗണ്ടാണെന്ന് തെറ്റിദ്ധരിച്ച് പലരും ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചു. ഇത്തരത്തില്‍ കര്‍മ സമിതിക്കു കിട്ടേണ്ട രണ്ടു ലക്ഷത്തിലേറെ രൂപ ദുരിതാശ്വാസ നിധിയിലേക്ക് പോയെന്നാണ് നിലവിലെ പരാതി.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്ക് 100 രൂപ സംഭാവന ചെയ്ത് സ്ക്രീന്‍ ഷോട്ടെടുത്ത് പ്രചരിപ്പിക്കാനുളള ആഹ്വാനവുമായി ഇടതു ഗ്രൂപ്പുകളും സജീവമായി രംഗത്തുണ്ട്.
ഇത്തരത്തിൽ ധനാപഹരണം നടത്തുന്നവർക്കെതിരെ ജാഗ്രത നിർദ്ദേശവുമായി കെ സുരേന്ദ്രൻ രംഗത്ത് വന്നിരുന്നു. ആണിനെ പെണ്ണാക്കുന്ന വ്യാജൻമാർ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു എന്നായിരുന്നു ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ മുന്നറിയിപ്പ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് സുരേന്ദ്രൻ ജാഗ്രത നിർദ്ദേശം നൽകിയത്. കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബർ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം എന്നും സുരേന്ദ്രൻ ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;
കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബർ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം. ഒരാൾപോലും തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൂടാ എന്നുള്ളതുകൊണ്ടു മാത്രമാണ് ഇതിവിടെ കുറിക്കുന്നത്. പിണറായി വിജയനെതിരെ ആരെങ്കിലും വല്ലതും മൊഴിയുന്നുണ്ടോ എന്നന്വേഷിക്കാനും കേസ്സെടുക്കാനും മാത്രമുള്ളതാണല്ലോ ഇവിടുത്തെ പൊലീസിന്റെ സൈബർ സെല്ലും. തെറ്റായ പ്രചരണങ്ങളിൽ വീഴാതിരിക്കുക. ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണ്. അത് സത്യവും ധർമ്മവും നിലനിർത്താൻ വിശ്വാസവും ആചാരവും സംരക്ഷിക്കാൻ മാത്രമായി വിനിയോഗിക്കുക. ശതം സമർപ്പയാമിയുടെ ഒറിജിനൽ അക്കൗണ്ട് നമ്പർ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ആണിനെ പെണ്ണാക്കുന്ന വ്യാജൻമാർ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. എന്നാണ് സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്.
https://www.facebook.com/Malayalivartha


























