മോദിയുടെ പിടിവള്ളി മുറിയുമോ; വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റുവാങ്ങിയ വമ്പിച്ച പരാജയത്തെ അതിജീവിക്കാനുള്ള പരിഹാരവിദ്യയെന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട സാമ്പത്തിക സംവരണം കുരുക്കാകുന്നു

എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലി എന്ന നിലയിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ സാമ്പത്തിക സംവരണം എന്ന മാന്ത്രികദണ്ഡെടുത്ത് വീശിയത്. അടുത്തിടെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റുവാങ്ങിയ വമ്പിച്ച പരാജയത്തെ അതിജീവിക്കാനുള്ള പരിഹാരവിദ്യയെന്ന നിലയിലാണ് അത് അവതരിപ്പിക്കപ്പെട്ടത്. ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പില്‍, കീഴാള- പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശത്തിനായി നിലകൊള്ളുന്ന പ്രതിപക്ഷത്തുള്ള വിവിധ പാര്‍ട്ടികളെ ഭിന്നിപ്പിച്ചും രാജ്യത്തെ മുന്നോക്കവിഭാഗത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്തിയും നഷ്ടമായ പൊതുസമ്മിതിയുടെ വിള്ളല്‍ അടയ്കാനാകമെന്നായിരുന്നു മോദിയുടെ കണക്കുകൂട്ടല്‍.
പക്ഷേ, അദ്ദേഹത്തിന്റെ മുന്‍വിധികളെ ആകെ തകര്‍ത്തുകൊണ്ട് ഏതാണ്ടെല്ലാ പ്രതിപക്ഷ കക്ഷികളും സംവരണ ബില്ലിനെ അനുകൂലിച്ചു. ഒപ്പം, ബില്ലിന്റെ ദൌര്‍ബല്യങ്ങളും ദുഷ്ടലാക്കും ചര്‍ച്ച ചെയ്യുകയും ചെയ്തു. പിന്നാക്ക-ദളിത് സമൂഹത്തിന്റെ പിന്തുണയുള്ള സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും വരെ ബില്ലിനെ പിന്തുണച്ചത് മോദിയുടെ സ്വപ്നങ്ങളുടെ ശോഭ കെടുത്തിയ രാഷ്ട്രീയ നാടകമായി. അതോടെ പിന്നാക്ക- മുന്നാക്ക വിഭാഗങ്ങളെ ചേരിതിരിപ്പിക്കാനുള്ള ശ്രമം വൃഥാവിലായി. തങ്ങള്‍ മാത്രമാണ് മുന്നാക്ക ജനതയുടെ രക്ഷകര്‍ എന്ന കുപ്പായം മോദിക്ക് ചേരാതെയായി. പിന്നീട് പല തവണ മുന്നാക്കക്ഷേമം അദ്ദേഹം എടുത്തു പറഞ്ഞുവെങ്കിലും അത് കാറ്റ് പിടിച്ചില്ല.
അതേസമയം, മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ക്കു പുറത്ത് മോദി അവതരിപ്പിച്ച സംവരണ ബില്‍ വലിയ വിവാദമുയര്‍ത്തി. രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന സങ്കല്പത്തിനു പുറത്താണ് സാമ്പത്തിക സംവരണ ബില്‍ എന്നാണ് ഉയര്‍ന്നു കേള്‍ക്കുന്ന വിമര്‍ശം. ഈ ആശയത്തിന്റെ പിന്‍ബലത്തിലാണ് നിര്‍ദ്ദിഷ്ടബില്ലിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി വന്നിരിക്കുന്നത്. രാജ്യത്തിന്റെ ദുര്‍ബല ജനവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുവാനുള്ള ജാതിസംവരണത്തെ തകര്‍ക്കുവാനാണ് പുതിയ സംവരണ നീക്കമെന്ന വിമര്‍ശനം ഇതുവരെ ഉള്ളതിനേക്കാള്‍ പിന്നാക്ക-കീഴാള വോട്ടുകള്‍ ബിജെപിയില്‍നിന്ന് ചോരുവാന്‍ ഇടയാക്കും.
ബിജെപിയുടെ സംവരണത്തെ ആത്മാര്‍ത്ഥതോടെ പിന്തുണച്ച പ്രമുഖ ജാതി സംഘടന കേരളത്തില്‍നിന്ന് എന്‍എസ്എസാണ്. നല്ല രീതിയില്‍ നായര്‍ വോട്ടുകള്‍ ബിജെപിയില്‍ ചേരാന്‍ ഇതു കാരണമാകും. പക്ഷേ, അത് ലാഭകരമല്ലാത്ത ഒരു കച്ചവടമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഒന്ന്, എന്‍എസ്എസിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് സ്വന്തം മുഖം നഷ്ടപ്പെടുത്തി, ആദ്യം പറഞ്ഞ അഭിപ്രായം വിഴുങ്ങി ശബരിമല സമരത്തെ ബിജെപി ഏറ്റെടുത്തത്. എന്‍എസ്എസിന്റെ നേതാവ് സുകുമാരന്‍ നായരെ ഹിന്ദുക്കളുടെ ആത്മീയ പുരോഹതനാക്കിക്കൊണ്ടുള്ള ആ സമരത്തെ തുടക്കത്തില്‍ത്തന്നെ വെള്ളാപ്പള്ളിയെയും പുന്നല ശ്രീകുമാറിനെയും പോലുള്ള നേതാക്കള്‍ എതിര്‍ക്കുകയും ചെയ്തു. അതായത്, പിന്നാക്ക-കീഴാള വോട്ടുകളെ കൂട്ടത്തോടെ സിപിഎമ്മിനു നല്‍കിയാണ് നായര്‍ വോട്ടുകള്‍ പിടിക്കാന്‍ ബിജെപി തയ്യാറായത്. അതില്‍ത്തന്നെ, എല്ലാക്കാലത്തും എന്‍എസ്എസിനെത്തന്നെ എതിര്‍ക്കുന്ന, പുരോഗമന പക്ഷത്തുള്ള നില്‍ക്കുന്ന നായര്‍ വിഭാഗം ആ വിഭാഗത്തില്‍ ഗണ്യമായുണ്ട്. അതും കുറച്ചാല്‍ അഞ്ചു ശതമാനം വോട്ടാണ് ഊ വിഭാഗത്തില്‍നിന്നു ബിജെപിയ്ക്കു കിട്ടുക. അതേസമയം, പത്തു ശതമാനത്തോളം വോട്ട് ഈഴവാദി വിഭാഗങ്ങളില്‍നിന്നു നഷ്ടമാവുകയും ചെയ്യും. സാമ്പത്തിക സംവരണവാദം ഈ നിലയെ കൂടുതല്‍ അപകടത്തിലാക്കുകയേ ഉള്ളൂ. അതായത്, കേരളത്തില്‍പ്പോലും ബിജെപിയ്ക്ക് ഇതു ആത്യന്തികമായ ഗുണം ഉണ്ടാക്കാന്‍ പോകുന്നില്ലെന്നു മാത്രമല്ല, നഷ്ടം വരുത്തുകയും ചെയ്യും.
ഇതിനോടൊപ്പമാണ്, ഉത്തരേന്ത്യയില്‍ നിന്ന് സംവരണലിസ്റ്റില്‍ കയറിപ്പറ്റാന്‍ നോക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിഷേധം. ഗുജറാത്തിലെ പട്ടേല്‍ വിഭാഗവും ഉത്തര-മധ്യഭാരതത്തിലെ ജാട്ട് വിഭാഗവും ഇതില്‍ പെടും. തങ്ങളുടെ സംവരണ ആവശ്യത്തിനു നേരേ ഇത്രനാള്‍ മുഖം തിരിച്ചുനിന്ന ബിജെപി ഇപ്പോള്‍ മുന്നാക്കക്കാരുടെ ആവശ്യത്തിനായി ഞൊടിയിടയില്‍ നിയമം കൊണ്ടുവന്നതിലെ കാപട്യമാണ് അവര്‍ തുറന്നുകാണിക്കുന്നത്. തങ്ങള്‍ക്ക് സംവരണം അനുവദിച്ചില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം ജാട്ട് നേതാക്കള്‍ നടത്തിയ സമ്മേളനം സാമ്പത്തിക സംവരണം ബിജെപിയെ തിരഞ്ഞുകൊത്തുന്നതിന്റെ സൂചനയാണ്. സമുദായത്തിന് സംവരണം നല്‍കാതെ വഞ്ചിക്കുന്ന സര്‍ക്കാര്‍ വെറും ഏഴ് ദിവസം കൊണ്ട് സവര്‍ണര്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ചെന്നാണ് ജാട്ട് നേതാക്കള്‍ പറയുന്നത്. യു.പി, രാജസ്ഥാന്‍, ഹരിയാന, ദല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ജാട്ട് നേതാക്കളുടെ കീഴില്‍ ആള്‍ ഇന്ത്യാ ജാട്ട് ആരക്ഷണ്‍ ബച്ചാവോ മഹാ ആന്ദോളന്‍ സമ്മേളനത്തിലാണ് ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും മായാവതിയ്ക്ക് പിന്തുണ നല്‍കുമെന്നും നേതാക്കള്‍ പ്രഖ്യപിച്ചത്. മൂന്നു വര്‍ഷം മുമ്പ് ഹരിയാനയില്‍ സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗം നടത്തിയ സമരത്തിനിടെ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. മോദി അധികാരത്തില്‍ വന്നതിന് ശേഷം കേവലം ഉറപ്പുകളാണ് നല്‍കി കൊണ്ടിരിക്കുന്നതെന്നും സമുദായത്തിന് സ്വാധീനമുള്ള 131 ലോക്‌സഭാ മണ്ഡലങ്ങളിലും ബി.ജെ.പിയ്‌ക്കെതിരെ പ്രചാരണം നടത്തുമെന്നും ജാട്ട് ആന്ദോളന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ രാജ്യമാകെനിന്ന് ഇത്തരം അസംതൃപ്തര്‍ വരും ദിനങ്ങളില്‍ ഏറെവരാനാണ് സാധ്യത. അവസാന പിടിവള്ളിയായ സാമ്പത്തിക സംവരണം മുറിയാന്‍ തുടങ്ങുമ്പോള്‍ ഇനി എവിടെയാണ് ബിജെപിയുടെ രക്ഷ എന്ന ഉത്കണ്ഠ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ വ്യാപകമാണ്.
https://www.facebook.com/Malayalivartha


























