അയൽവാസിയുടെ സ്ഥിരം കളിയാക്കലിൽ മനംനൊന്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ അറ്റകൈ പ്രയോഗം:- ഒടുവിൽ കൊലപാതകശ്രമം, ബോംബ് നിര്‍മാണം, ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് വിദ്യാർത്ഥിയുടെ പേരിൽ കേസ്

അയല്‍വാസിയെ ബോംബെറിഞ്ഞ് കൊല്ലാന്‍ശ്രമിച്ച വിദ്യാര്‍ഥിയെ പോലീസ് പിടികൂടി. പാരിപ്പള്ളി കോലായില്‍ നാലുമാസമായി വാടകയ്ക്കുതാമസിക്കുന്ന കഴക്കൂട്ടം പനച്ചുംമൂട് സ്വദേശിയും പ്ലസ് ടൂ വിദ്യർത്ഥിയുമായ അഖിലാ(19)ണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ പാരിപ്പള്ളി മൈലാടുംപാറ-ഐ.ഒ.സി. റോഡിലാണ് സംഭവം. മൈലാടുംപാറയില്‍ ഈസ്റ്റേണ്‍ ഏജന്‍സീസ് നടത്തുന്ന അഫ്‌സല്‍ ഖാനെ(35)യാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
നടന്നുപോവുകയായിരുന്ന അഫ്‌സല്‍ ഖാന്റെ പിന്നാലെ എത്തി ബാഗില്‍നിന്ന് രണ്ട് ബോംബുകളെടുത്ത് എറിഞ്ഞു. ആദ്യത്തെ ബോംബ് പൊട്ടിത്തെറിച്ചു. ഒഴിഞ്ഞുമാറിയതിനാല്‍ അഫ്‌സല്‍ ഖാന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടാമത്തെ ബോംബ് പുല്‍ക്കാട്ടില്‍ വീണതിനാല്‍ പൊട്ടിയില്ല. ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അഖില്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ പോലീസ് റബ്ബര്‍ എസ്റ്റേറ്റില്‍ ഒളിച്ചിരുന്ന വിദ്യാര്‍ഥിയെ കണ്ടെത്തി. പോലീസിനെ കണ്ട് ഓടിയ അഖിലിനെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അഫ്‌സല്‍ ഖാന്റെ അയല്‍വീട്ടിലാണ് അഖില്‍ താമസിക്കുന്നത്. സ്ഥിരമായി കളിയാക്കുന്നതുകൊണ്ടാണ് ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചതെന്ന് വിദ്യാര്‍ഥി പോലീസിനോട് പറഞ്ഞു. കൊലപാതകശ്രമം, ബോംബ് നിര്‍മാണം, ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് അഖിലിന്റെ പേരില്‍ കേസെടുത്തു. ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് നേരത്തേതന്നെ തുമ്പ സ്റ്റേഷനില്‍ അഖിലിന്റെ പേരില്‍ രണ്ട് കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
പാരിപ്പള്ളി എസ്.ഐ. പി.രാജഷ്, എ.എസ്.ഐ. സലിം, സി.പി.ഒ. മിഥുന്‍ എന്നിവരാണ് പിടികൂടിയത്.വിദ്യാര്‍ഥിയുടെ ബാഗില്‍നിന്ന് അഞ്ച് ബോംബുകളും പിടിച്ചെടുത്തു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി. സയന്റിഫിക് അസിസ്റ്റന്റും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. വിദ്യാര്‍ഥിതന്നെയാണ് ബോംബ് നിര്‍മിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























