പിണറായി ജയിക്കാൻ ബി ജെ പി യും ചെന്നിത്തല തുടരാൻ പിണറായിയും ആഗ്രഹിക്കുന്നതെന്തിന്; രമേശ് ചെന്നിത്തലയും പിണറായി വിജയനും ചേർന്ന് നടത്തുന്ന കോപ്ലിമെന്റ്സ് ഭരണം കോൺഗ്രസിന്റെ അന്ത്യം കുറിക്കുമെന്ന് ആശങ്ക

രമേശ് ചെന്നിത്തലയും പിണറായി വിജയനും ചേർന്ന് നടത്തുന്ന കോപ്ലിമെന്റ്സ് ഭരണം കോൺഗ്രസിന്റെ അന്ത്യം കുറിക്കുമെന്ന് ആശങ്ക. ജനലക്ഷങ്ങൾ പങ്കെടുത്ത അയ്യപ്പ ഭക്ത സംഗമമാണ് ഇത്തരമൊരു ആശങ്കക്ക് കാരണമായിരിക്കുന്നത്. ആശങ്ക കോൺഗ്രസ് പ്രവർത്തകർ മാത്രമല്ല നേതാക്കളും പങ്കുവയ്ക്കുന്നു. ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും നീക്കണമെന്നും ഇല്ലെങ്കിൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ അന്ത്യം കുറയ്ക്കപ്പെടുമെന്നുമുള്ള ആശങ്കകൾ പലവട്ടം ഹൈകമാന്റിന് മുന്നിലെത്തിയെങ്കിലും അവർ അനങ്ങുന്നില്ല. സംസ്ഥാനത്തു നിന്നും ഇടതുജയിച്ചിലും വലതു ജയിച്ചാലും രാഹുൽ ഗാന്ധിക്ക് കൈപൊക്കുമെന്ന് ഡൽഹിയിലെ ഗോസായിമാർക്ക് അറിയാവുന്നത് കൊണ്ടാണ് ചെന്നിത്തലയെ അദ്ദേഹത്തിന്റെ ഇഷ്ടത്തിന് ഹൈക്കമാന്റ് വിട്ടിരിക്കുന്നത് .
ഒടുവിൽ തിങ്കളാഴ്ച രാവിലെ തിരുവല്ലയിലാണ് അത് സംഭവിച്ചത്. കീടനാശിനി തളിക്കുന്നതിനിടെ മരിച്ച കർഷകരുടെ വീട്ടിലെത്തിയ ശേഷം ചെന്നിത്തല നടത്തിയ പ്രസ്താവന കേട്ടവർ അതിഭുതപ്പെട്ടു. അതിമാരകമായ കീടനാശിനി ഉപയോഗിക്കുന്നതിനിടയിലാണ് രണ്ട് കർഷകർ മരിച്ചത്. സാധാരണ തമിഴ്നാട്ടിൽ മാത്രമാണ് ഇത്തരം കീടനാശിനികൾ തളിക്കാറുളളത്. അത്തരം പച്ചക്കറികളിൽ ഏറിയകൂറും എത്തുന്നത് കേരളത്തിലാണ്. എന്നാൽ കേരളത്തിലെ ഒരു പാടത്തിൽ തളിച്ച കീടനാശിനി കാരണം രണ്ട് പേർ മരിച്ചെന്ന വാർത്ത കേരളം നിസാരമാണ് കണ്ടത്. തളിച്ച കർഷകൻ മരിച്ചെങ്കിൽ കീടനാശിനി തളിച്ച് ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾ കഴിക്കുന്നവന്റെ കാര്യം എന്തായി തീരുമെന്ന് ആരും ഓർക്കുന്നില്ല.
ഇത്തരത്തിൽ അതിസങ്കീർണമായ ഒരു പ്രദേശം സന്ദർശിച്ച രമേശ് ചെന്നിത്തല മരിച്ചവരുടെ കുടുംബങ്ങൾക്ക് ഭുരിതാശ്വാസം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ താൻ കൃഷിമന്ത്രി സുനിൽകുമാറുമായി സംസാരിച്ചിട്ടുണ്ട് എന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. സുനിൽ കുമാർ കേരളത്തിന്റെ കൃഷിമന്ത്രിയാണ്. നാട്ടിൽ കീടനാശിനി കളിച്ച് രണ്ടു പേർ മരിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും അദ്ദേഹം സംഭവ സ്ഥലം തിരിഞ്ഞു നോക്കി പോലുമില്ല. ഭരണത്തിലല്ലാതിരുന്ന കാലത്ത് സൂര്യന് കീഴിലുള്ള എല്ലാ കാര്യങ്ങളെയും വിമർശിച്ചിരുന്ന മാന്യദേഹമാണ് മന്ത്രി. പോരാത്തതിന് ജൈവ കൃഷിയുടെ പിതാവും. ഇങ്ങനെയൊക്കെയുള്ള മന്ത്രിയെ സ്ഥലത്തേക്ക് ക്ഷണിച്ചു വരുത്താനാണ് ചെന്നിത്തല സർക്കാർ പണം മുടക്കി തിരുവല്ല വരെ പോയത്. മന്ത്രി 26ന് തിരുവല്ല സന്ദർശിക്കുമെന്നും ചെന്നിത്തല ഉറപ്പുനൽകി. പിണറായി വിജയന് താൻ കത്ത് എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുനിൽ കുമാറിനെ ഫോണിൽ വിളിക്കാനും പിണറായി വിജയന് കത്ത് എഴുതാനുമാണോ ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയത് എന്നാരെങ്കിലും ചോദിച്ചാൽ അതിന് മറുപടി പറയാനുള്ള ബാധ്യത ചെന്നിത്തലക്കുണ്ട്. ഇതിനെയാണ് കോപ്ലിമെന്റ് ഭരണം എന്ന് വിളിക്കുന്നത്.ചെന്നിത്തലയുടെ പാർട്ടിയെ കേരളം പ്രതിപക്ഷമായി തെരഞ്ഞടുത്തത് സുനിൽ കുമാറിനെ ക്ഷണിച്ചു കൊണ്ടുവരാനല്ല. കീടനാശിനി തളിച്ചു രണ്ട് പേർ മരിച്ചിട്ടും സംഭവസ്ഥലം സന്ദർശിക്കാത്ത സുനിൽ കുമാറിനെതിരെ സംസാരിക്കാനാണ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയത്.
കഴിഞ്ഞ ഹർത്താലിനിടയിൽ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം തട്ടി രണ്ട് കോൺഗ്രസുകാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടും ചെന്നിത്തല അനങ്ങിയില്ല. ദുർബലമായ പത്ര പ്രസ്താവനകൾ നടത്തുന്നതിൽ മാത്രമാണ് ചെന്നിത്തലക്ക് കമ്പം. ഉമ്മൻ ചാണ്ടിയാകട്ടെ ചെന്നിത്തലയെ കളിക്കാൻ വിട്ട് നിശബ്ദനായിരിക്കുന്നു. ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ കേരളത്തിൽ ഒരു കോൺഗ്രസുകാരനും ജയിക്കരുതെന്നാണ് ചാണ്ടിയുടെ ആഗ്രഹം. ചെന്നിത്തലക്ക് പിന്തുണ നൽകിയിരുന്ന എൻ എസ് എസ് പോലും അദ്ദേഹത്തെ കൈവിട്ടു.
വരുന്ന ലോകസഭാ, നിയമസഭാ തെരഞ്ഞടുപ്പുകളിൽ ഇടതുപക്ഷവും ബി ജെ പിയും വോട്ടുകൾ തൂത്തുവാരുമെന്ന കാര്യം ഉറപ്പാണ്. ഇടതുപക്ഷത്തിന്റെ ലക്ഷ്യവും അതു തന്നെയാണ്. പാർലെമെന്റിൽ ഒരു പക്ഷേ നേട്ടം കെയ്യാനായില്ലെങ്കിലും നിയമസഭയിൽ തിരിച്ചു വരുമെന്ന് പിണറായി കരുതുന്നു. അതു കൊണ്ടു തന്നെ കേരളത്തിന്റെ പ്രതിപക്ഷനേതാവായി എന്നും ചെന്നിത്തല തുടരട്ടേ എന്ന് പിണറായി ആഗ്രഹിക്കുന്നു. ശമ്പരിമലയിൽ തെന്നി മറിയുന്നത് കോൺഗ്രസിന്റെ വോട്ടുകളായിരിക്കും. സി പി എമ്മിൽ നിന്നും വൻതോതിൽ വോട്ടു ചോർച്ചയുണ്ടാകുമെന്ന് അവർ കരുതുന്നില്ല. ബി ജെ പിയാകട്ടെ പിണറായി നീണാൾ വാഴട്ടെ എന്ന് ആഗ്രഹിക്കുന്നു. 2021 ലും പിണറായി അധികാരത്തിലെത്തട്ടെ എന്നാണ് ബി ജെ പിയുടെ താത്പര്യം.അങ്ങനെ വന്നാൽ 2026 ൽ തങ്ങൾ അധികാരത്തിലെത്തുമെന്ന് ബി ജെ പി കരുതുന്നു.
https://www.facebook.com/Malayalivartha


























