ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം കോട്ടകള്‍ പിടിക്കാൻ എംഎല്‍എമാരെ ഇറക്കിക്കളിക്കാൻ നിര്‍ണായക നീക്കവുമായി യുഡിഎഫ് ; കേരളത്തിന്റെ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം.വിജയനും മത്സരിച്ചേക്കും എന്ന് റിപ്പോര്‍ട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം കോട്ടകള്‍ പിടിക്കാനായി എംഎല്‍എമാരെ ഇറക്കിക്കളിക്കാനാണ് യുഡിഎഫ് നിര്‍ണായക നീക്കം നടത്തുന്നത്. സമാന്തരമായിതന്നെ വിജയസാധ്യതയുള്ള ആരെയും പരീക്ഷിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം.വിജയനും മത്സരിച്ചേക്കും എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കൂടാതെ കേരള കോണ്‍ഗ്രസിന്റെ വനിതാ സ്ഥാനാര്‍ത്ഥിയായി നിഷാ ജോസ് കെ. മാണിക്കും സാധ്യതയുണ്ട്. സിപിഎം ശക്തികേന്ദ്രങ്ങളില്‍ സീറ്റുകള്‍ എഴുതിത്തള്ളുന്ന രീതിക്ക് ഇത്തവണ കര്‍ശനമായി മാറ്റം കൊണ്ടുവരാനും ഇത്തവണ ശ്രമിക്കുക.
തുടര്‍ച്ചയായി സിപിഎം ജയിച്ചുവരുന്ന ആറ്റിങ്ങലില്‍ കോന്നി എംഎല്‍എയും മുന്‍മന്ത്രിയുമായ അടൂര്‍പ്രകാശിനെ ഇറക്കാനുള്ള നിര്‍ദ്ദേശം സജീവപരിഗണനയിലാണ്. ഡിസിസി മുന്‍കൈയെടുത്ത് അടൂര്‍പ്രകാശിനെ ആറ്റിങ്ങല്‍ മേഖലയിലെ ചില പാര്‍ട്ടിപരിപാടികളില്‍ പങ്കെടുപ്പിക്കുക കൂടി ചെയ്തതോടെ അഭ്യൂഹം ശക്തമാവുകയായിരുന്നു. സിപിഎം ശക്തികേന്ദ്രമെന്നു കണക്കുകൂട്ടലില്‍ ചില സീറ്റുകള്‍ എഴുതിത്തള്ളുന്ന രീതിക്ക് ഇത്തവണ മാറ്റം കൂടിയേ തീരൂവെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉയരുന്നു. അതുകൊണ്ടുതന്നെ സമുദായവോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ പ്രകാശിന്റെ വ്യക്തിബന്ധങ്ങളും സ്വാധീനവും സിറ്റിങ് എംപിയായ എ. സമ്പത്തിനു ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച സമ്പത്തിനു മൂന്നാമതും സീറ്റു നല്‍കണമോയെന്നതില്‍ സിപിഎമ്മിന്റെ ഔദ്യോഗിക തീരുമാനമായില്ലെങ്കിലും അദ്ദേഹം തന്നെയായിരിക്കുമെന്നാണു ലഭിക്കുന്ന വിവരം. മണ്ഡല പുനര്‍നിര്‍ണയത്തിനു മുന്‍പ് ചിറയിന്‍കീഴായിരുന്നപ്പോള്‍ കോണ്‍ഗ്രസിനെ അനുഗ്രഹിച്ച ചരിത്രമുള്ള സീറ്റില്‍ ഗൃഹപാഠമില്ലാതെ സ്ഥാനാര്‍ഥികളെ ഇറക്കുന്നതാണ് തോല്‍വിക്കു കാരണമെന്ന അഭിപ്രായമാണ് അടൂര്‍ പ്രകാശിന്റെ സാധ്യത കൂട്ടുന്നത്.
സിപിഎം ശക്തിദുര്‍ഗമായ ആലത്തൂര്‍ മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസിലെ ചിലര്‍ ഉയര്‍ത്തിക്കാട്ടുന്ന പേര് ഞെട്ടിക്കുന്നതാണ്: കേരളത്തിന്റെ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം.വിജയനാകും ആ സ്ഥാനാര്‍ത്ഥി. സിപിഎം അനായാസം ജയിച്ചുവരുന്ന ആലത്തൂരില്‍ വെല്ലുവിളി സമ്മാനിക്കാന്‍ പോന്ന ഒരു സ്ഥാനാര്‍ഥിയെ ഇനിയും കോണ്‍ഗ്രസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് വിജയന്റെ പേര് ചിലര്‍ 'ഫോര്‍വേര്‍ഡ്' ചെയ്യുന്നത്. വിജയനോടു ബന്ധപ്പെട്ടുവെന്നും അദ്ദേഹം സമ്മതം മൂളിയിട്ടില്ലെന്നും അവകാശപ്പെടുന്ന കോണ്‍ഗ്രസ് കേന്ദ്രങ്ങളുമുണ്ട്. 'ലീഡര്‍' കെ.കരുണാകരന്റെ വാത്സല്യഭാജനമായിരുന്ന വിജയന്‍ ഇടയ്ക്ക് കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ ആ പാര്‍ട്ടിയോടു ബന്ധപ്പെട്ടിരുന്ന കാര്യം ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ പൊലിസ് സേനയിലുള്ള അദ്ദേഹം അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്നു ചോദിക്കുന്നവരുണ്ട്. സംവരണ സീറ്റായ ആലത്തൂരല്ല, വിജയന്‍ മത്സരിച്ചാല്‍ അതു തൃശൂരില്‍ തന്നെയാവണമെന്ന വാദവും ഉയരുന്നുണ്ട്.
കേരള കോണ്‍ഗ്രസ് വനിതാ സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കും എന്ന സൂചകളും ലഭിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ നിഷാ ജോസ് കെ. മാണിയാകും സ്ഥാനാര്‍ത്ഥിയാവുക. കോട്ടയത്തിനൊപ്പം ഇടുക്കി സീറ്റും വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കാന്‍ കേരള കോണ്‍ഗ്രസ് (എം). കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന പ്രചാരണം ശരിയല്ലെന്നും പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ്. കെ. മാണി എംപി പറഞ്ഞു. വനിതാ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് 'ഇപ്പോള്‍ തുല്യത എല്ലായിടത്തുമുണ്ടല്ലോ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ജോസ് കെ. മാണിയുടെ സീറ്റായിരുന്ന കോട്ടയത്ത് നിഷാ ജോസ് കെ. മാണി മല്‍സരിക്കാന്‍ സാധ്യതയുണ്ടെന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണിത്.
ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍മന്ത്രിയും മുന്‍സ്പീക്കറുമായ കെ.രാധാകൃഷ്ണന്റെ പേര് ജില്ലാകമ്മിറ്റി നിര്‍ദേശിക്കുമെന്നു സൂചന. സംസ്ഥാനകമ്മിറ്റി തലത്തിലും ഇക്കാര്യത്തില്‍ ധാരണയുണ്ടായേക്കുമെന്നറിയുന്നു. രണ്ടു തവണ മത്സരിച്ച പി.കെ.ബിജുവിനെ മാറ്റണമെന്ന നിര്‍ദേശം പാര്‍ട്ടിയുടെ കീഴ് ഘടകങ്ങളില്‍നിന്നുയരുണ്ട്. ഇതു നേരത്തെതന്നെ ജില്ലാ കമ്മറ്റിയുടെ ശ്രദ്ധയിലും പെട്ടിരുന്നു.
സിപിഎമ്മിന്റെ മറ്റൊരു കോട്ടയായ പാലക്കാട്ട് യുവനേതാവും എംഎല്‍എയുമായ ഷാഫി പറമ്പിലിനെ കളത്തിലിറക്കണമെന്ന അഭിപ്രായവും നേതൃത്വത്തിനു മുന്നിലുണ്ട്. 2014 ല്‍ ഒരു ലക്ഷത്തോളം വോട്ടിന് എം.ബി. രാജേഷ് ജയിച്ച ഇവിടെ 2009 ല്‍ രണ്ടായിരത്തില്‍ താഴെ മാത്രം വോട്ടിനാണ് രാജേഷ് കടന്നുകൂടിയത്. അന്ന് ആവേശകരമായ മത്സരം സമ്മാനിച്ചത് യുവനേതാവ് സതീശന്‍ പാച്ചേനിയാണെന്നതും ഷാഫിയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠനെയും കോണ്‍ഗ്രസ് സജീവമായി പരിഗണിക്കുന്നു.
https://www.facebook.com/Malayalivartha


























