ശബരിമല സമരത്തിന് പിന്നില്‍ സവര്‍ണലോബി, ആരുമായി ആലോചിച്ചിട്ടാണ് ഇവര്‍ സമരം തുടങ്ങിയത്? സവര്‍ണലോബി ഈഴവരെയും പട്ടികജാതിക്കാരേയും ഹിന്ദുക്കളായി കാണുന്നില്ല, ജന്തുക്കളായാണ് കാണുന്നത്- വെള്ളാപ്പള്ളി ആഞ്ഞടിക്കുന്നു...

ശബരിമല യുവതീപ്രവേശനത്തിനെതിരെ നടക്കുന്ന സമരത്തിന് പിന്നില്‍ എന്‍.എസ്.എസും പന്തളം കൊട്ടാരവും തന്ത്രി കുടുംബവുമാണെന്ന വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്‍ വീണ്ടും രംഗത്തെത്തി. സമരത്തിന് പിന്നില്‍ സവര്‍ണലോബിയാണെന്നും ഒരു രാജാവും ഒരു ചങ്ങനാശേരിയും തന്ത്രിയുമാണ് സമരത്തിന് പിന്നിലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ആരുമായി ആലോചിച്ചിട്ടാണ് ഇവര്‍ സമരം നടത്തുന്നത്. സവര്‍ണലോബി കൂടി ആലോചിച്ചു. അവരൊക്കെ തമ്പ്രാക്കന്‍മാരും ഞങ്ങളൊക്കെ അടിയാന്‍മാരും എന്ന ചിന്തയായാല്‍ സഹകരിക്കാന്‍ ബുദ്ധിമുട്ടാണ്. സെന്‍കുമാറിനെ ഇറക്കി ഈഴവര്‍ കൂടെയെന്നും ബാബുവിനെ നിര്‍ത്തി പുലയരും കൂടെയുണ്ടെന്ന് കാണിക്കാനുള്ള കൗശലബുദ്ധി പ്രയോഗിച്ചിട്ട് കാര്യമില്ല. തമ്പ്രാക്കന്‍മാരാണെന്ന് വിചാരിക്കുന്ന ചിലരാണ് സമരത്തിന് പിന്നിലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.
അയ്യപ്പനെ സംരക്ഷിക്കുകയല്ല ലക്ഷ്യം രാഷ്ട്രീയമാണ്. അതിന്റെ അന്ത്യമായിരുന്നു അയ്യപ്പഭക്തസംഗമം. സവര്‍ണലോബി ഈഴവരെയും പട്ടികജാതിക്കാരേയും ഹിന്ദുക്കളായി കാണുന്നില്ല, ജന്തുക്കളായാണ് കാണുന്നത്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ 94 ശതമാനം ജീവനക്കാരും സവര്‍ണരാണ്. ഈഴവരും പട്ടികജാതി, പട്ടികവര്‍ഗക്കാരും നാല് ശതമാനം മാത്രമാണ്. അത് ആരും ചര്‍ച്ച ചെയ്യുന്നില്ല. അതിന് പകരം അയ്യപ്പജ്യോതി, നാമജപം എന്നിവ മാത്രം ചര്‍ച്ച ചെയ്യുന്നു. അതത് പ്രദേശങ്ങളിലെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പോലും ഈഴവര്‍ക്കും പട്ടികജാതിക്കാര്‍ക്കും പങ്കാളിത്തം നല്‍കുന്നില്ല.
ഗുരുവായൂര്‍, െേകാച്ചിന്‍, കൂടല്‍മാണിക്യം, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലും ഇതാണ് സ്ഥിതി. ശ്രീപത്മനാഭസ്വാമിക്ഷേത്രം ഇതിന്റെയൊന്നും പരിധിയില്‍ വരുന്നതല്ല, അവിടെ 300 ജീവനക്കാരുണ്ട്. അതിലൊരു അവര്‍ണന്‍ പോലുമില്ല. 15 ശതമാനം വരുന്ന സവര്‍ണരാണ് ഇതെല്ലാം കയ്യാളുന്നത്. ബാക്കി ഭൂരിപക്ഷം വരുന്നവര്‍ ഹിന്ദുക്കളല്ലേ? ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ധാരാളം ആനകളുണ്ടല്ലോ, അതിന്റെ പിണ്ഡം വാരാന്‍ പോലും ഒരു പട്ടികജാതിക്കാരനെ നിയമിച്ചിട്ടില്ല. അതിനാല്‍ യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ കാണണം. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹൈന്ദവരുടെ കൂട്ടായ്മ ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചവനാണ് ഞാന്‍. അന്ന് ആദര്‍ശം പറഞ്ഞ് അതില്‍ നിന്ന് മാറി നിന്നവരാണ് ഇപ്പോള്‍ ഹിന്ദുഐക്യത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും പോയില്ല. ചങ്ങനാശേരിയില്‍ ആലോചിച്ചിട്ട് വരാമെന്നാണ് പന്തളം കൊട്ടാരം പ്രതിനിധികള്‍ അറിയിച്ചത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ സവര്‍ണ ആധിപത്യമാണ് നിലനില്‍ക്കുന്നത്. കൊല്ലത്തെ ഒരു ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഈഴവരെ വിളക്കെടുക്കാന്‍ പോലും അനുവദിക്കുന്നില്ല. നാമജപം ആത്മീയതയിലൂടെയാണ് മാര്‍ക്കറ്റ് ചെയ്തത്. അയ്യപ്പഭക്തസംഗമത്തിന് ആള് കൂടിയത് മാതാഅമൃതാനന്ദമയി പങ്കെടുത്തത് കൊണ്ടാണ്. അമ്മയ്ക്ക് എല്ല ജാതി, മത വിഭാഗത്തിലും ഭക്തരുണ്ട്. പുത്തരിക്കണ്ടത്ത് കൂടിവന്നാല്‍ 25,000 പേരേ ഉള്‍ക്കൊള്ളൂ. എസ്.എന്‍.ഡി.പി യോഗം അവിടെ പലപരിപാടികളും നടത്തിയിട്ടുണ്ട്. അന്നൊക്കെ ഞങ്ങള്‍ രണ്ടും മൂന്നും ലക്ഷമെന്ന് പറഞ്ഞിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കൊച്ചിന്‍ ദേവസ്വം ക്ഷേത്രത്തില്‍ ശാന്തിക്കാരനായി നിയമസ ഉത്തരവുമായി ചെന്ന മൂന്ന് പേരെ സവര്‍ണര്‍ അടിച്ചോടിച്ചു. ഇവര്‍ക്കൊന്നും ഇപ്പോഴും ഞങ്ങളെ ഉള്‍ക്കൊള്ളാനുള്ള മനസില്ല. ദൃതരാഷ്ട്രാലിംഗനമാണ് ഇവര്‍ നടത്തുന്നത്. അനുഭവത്തില്‍ നിന്നാണിത് പറയുന്നത്. അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ അവര്‍ കീഴ് വഴക്കങ്ങള്‍ മാറ്റുന്നു. സ്വാമി അയ്യപ്പന്‍ കളരിപഠിച്ച ചീരപ്പന്‍ ചിറ കുടുംബക്കാര്‍ക്കായിരുന്നു ശബരിമലയിലെ വെടിവഴിപാടിന്റെ അവകാശം. അതെല്ലാം മാറ്റിയില്ലേ. മലയരയര്‍ മകരവിളക്ക് കത്തിച്ചിരുന്നത് എടുത്ത് കളഞ്ഞില്ലേ. ശബരിമല ശാന്തിക്കാരനാവണമെങ്കില്‍ മലയാളബ്രാഹ്മണനാകണമെന്ന് നോട്ടിഫിക്കേഷന്‍ ഇറക്കിയില്ലേ? ഇത് കണ്ടിട്ട് ആര് പോകും ഇവരുടെ കൂടെ, പോയാല്‍ എന്ത് കിട്ടും? ഇവരുടെ സര്‍വാധിപത്യത്തിന് കുടപിടിക്കണോ? ആദ്യം ഞങ്ങള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണൂ എന്നിട്ട് കൂടാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha


























