തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ശശി തരൂരിന് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പണിക്ക് ഒരുക്കം തുടങ്ങി... ശശി തരൂരിനെ വാരി തോല്‍പ്പിച്ച് കോണ്‍ഗ്രസ് തങ്ങളെ ജയിപ്പിക്കുമെന്ന് സി പി ഐ കണക്കുകൂട്ടല്‍, പാരപണിയില്‍ വീഴുമോ?

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ശശി തരൂരിന് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പണിക്ക് ഒരുക്കം തുടങ്ങി. സി. ദിവാകരന്‍ സി.പി.ഐയുടെ എതിര്‍ സ്ഥാനാര്‍ത്ഥി കൂടി ആയി വന്നതോടെ നിയമസഭാ സീറ്റ് മോഹികളും തരൂരിനെ വാരാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. നേരത്തെതന്നെ തരൂരിനെ വെട്ടി സീറ്റ് തരപ്പെടുത്താന്‍ ദുര്‍മന്ത്രവാദം വരെ നടത്തിയ നേതാക്കളും ഈ മണ്ഡലത്തിലുണ്ട്. അവരുടെ നേതൃത്വത്തിലാണ് തരൂരിന്‍െ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തേണ്ടതെന്നതും തരൂര്‍ ക്യാമ്പിനെ വല്ലാത്ത വിഷമത്തിലാക്കിയിട്ടുണ്ട്.
ഒരാളെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കൃത്യമായി വാരിതോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കുള്ള മിടുക്ക് പലതവണ തെളിയിക്കപ്പെട്ടതാണ്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് നല്‍കിയ പണം ഉപയോഗിച്ചുകൊണ്ട് കെ. കരുണാകരന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഡി.ഐ.സിയെ അടപടല വാരിതോല്‍പ്പിച്ചവരാണ് കോണ്‍ഗ്രസുകാര്‍. അന്ന് സ്വന്തം പണത്തിന്റെയും തിണ്ണമിടുക്കിന്റെയും പിന്‍ബലത്തില്‍ ആകെ ആ പാര്‍ട്ടിയില്‍ നിന്നും ജയിച്ചുവന്നത് തോമസ് ചാണ്ടി മാത്രവുമായിരുന്നു.
കോണ്‍ഗ്രസിന്റെ വാരല്‍ ചരിത്രത്തില്‍ കണ്ണുവച്ചുകൊണ്ടാണ് ഇക്കുറി നിയമസഭാംഗം കൂടിയായ സി. ദിവാകരനെ രംഗത്തിറക്കാന്‍ സി.പി.ഐ തീരുമാനിച്ചതും. സി.പി.എം ആഗ്രഹിച്ചിരുന്നത് പന്ന്യന്‍ രവീന്ദ്രനെയായിരുന്നു. എന്നാല്‍ തന്ത്രങ്ങളും കുതന്ത്രങ്ങളും നല്ലതുപോലെ വശമുള്ള ദിവാകരനാണ് ഏറ്റവും പറ്റിയ സ്ഥാനാര്‍ത്ഥിയെന്ന നിഗമനത്തില്‍ സി.പി.ഐ എത്തിയതിന് പിന്നിലും ഇതാണ് കാരണം. ദിവാകരന്‍ മത്സരരംഗത്തിറങ്ങിയാല്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ പിന്തുണ ലഭിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍.
ദിവാകരന്‍ വിജയിച്ചാല്‍ നെടുമങ്ങാട് നിയമസഭാ സീറ്റ് ഒഴിയും. അതില്‍ കണ്ണുവച്ച് ഒരു കൂട്ട, ഇപ്പോള്‍ തന്നെ രംഗത്തുണ്ട്. നെടുമങ്ങാട് സീറ്റ് കുത്തകയാക്കി വച്ചിരുന്ന പാലോട് രവി തന്നെയായിരിക്കും ഇതിന് മുന്‍കൈയെടുക്കുകയെന്നും സി.പി.ഐക്ക് വിലയിരുത്തലുണ്ട്. എങ്ങനെയെങ്കിലും സി. ദിവാകരനെ വിജയിപ്പിച്ചാല്‍ നെടുമങ്ങാട് സീറ്റ് കരസ്ഥമാക്കി ഒരിക്കല്‍ കൂടി നിയമസഭയിലെത്താമെന്നത് വോട്ട് മറിക്കുന്നതിന് ഒരുകാരണമാകും. ഇദ്ദേഹമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനും മറ്റും ചുക്കാന്‍ പടിക്കേണ്ടതും.
പാലോട് രവി മാത്രമല്ല, തരൂരിനെ വെട്ടിലാക്കാന്‍ കാത്തിരിക്കുന്ന നേതാക്കള്‍ തലസ്ഥാനത്ത് വേറെയുമുണ്ട്. തരൂര്‍ ഉള്ളിടത്തോളം തിരുവനന്തപുരം ലോക്‌സഭാ സീറ്റ് ആര്‍ക്കും മോഹിക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ കച്ചുമുറുക്കി രംഗത്തിറങ്ങിയിരിക്കുന്നവര്‍ നിരവധിയാണ്. ഈ സീറ്റ് മോഹിച്ച് ആദിവാസി മന്ത്രവാദിയെ വീട്ടില്‍ വരുത്തി ദുര്‍മന്ത്രവാദം നടത്തിയ നേതാക്കള്‍ വരെ മണ്ഡലത്തിലുണ്ട്.
പോരാത്തതിന് തരൂരിന് മണ്ഡലത്തിലെ ജനങ്ങളുമായി ഒരു ബന്ധവുമില്ലെന്ന പ്രചരണവും ഈ നേതാക്കള്‍ തന്നെ നടത്തുന്നുമുണ്ട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി്‌സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് വിളിച്ച യോഗത്തില്‍ തന്നെ ഇത് പ്രകടമാകുകയും ചെയ്തു. ഒരുവിഭാഗം ബോധപൂര്‍വ്വം തരൂരിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തിവിടുകയായിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡിലുള്ള പിടിമൂലം അദ്ദേഹത്തിനെ വെട്ടാന്‍ സംസ്ഥാനത്തെ നേതാക്കള്‍ക്ക് കഴിയുകയുമില്ല.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തരൂരിനെ വെട്ടാന്‍ നീക്കം നടന്നിരുന്നു. അന്ന് ശശി തരൂരിനെ ഇല്ലാതാക്കുകയായിരുന്നില്ല, തലസ്ഥാനത്ത് ചുവട് ഉറപ്പിച്ചുതുടങ്ങിയ കെ. മുരളീധരനെ കെട്ടുകെട്ടിക്കുകയായിരുന്നു ലക്ഷ്യം. അതിന്റെ ഭാഗമായി വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വോട്ടുകള്‍ പൂര്‍ണ്ണമായും ബി.ജെ.പി സ്ഥാനാര്‍ത്ഥി ഓ. രാജഗോപാലിനാണ് മറിച്ചുകൊടുത്തത്. ഒടുവില കെ. മുരളീധരന്‍ സി.പി.എമ്മിലെ ചില പ്രാദേശികനേതാക്കളുമായി ധാരണയിലെത്തി വോട്ടുമറിച്ചാണ് തരൂരിനെ വിജയിപ്പിച്ചതും. ഇതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയത്. അതുകഴിഞ്ഞ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലൂം മുരളിക്കെതിരെ ഈ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഇക്കുറി മുരളിയല്ല, തരൂര്‍ തന്നെയാണ് ലക്ഷ്യം. തരൂരിനെ തിരുവനന്തപുരത്തുനിന്നും ഓട്ടിക്കുകയെന്നതാണ് കോണ്‍ഗ്രസിലെ ചിലര്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം.
ഇത് മുന്നില്‍ കണ്ടാണ് സി.പി.ഐയുടെ നീക്കവും. എന്നാല്‍ സി.പി.ഐയുടെ നീക്കം വിജയം കാണുന്നത് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി കൂടി ആരാണെന്ന് അറിഞ്ഞശേഷമേ തിരുമാനിക്കാനാകൂ. ഇക്കുറി ബി.ജെ.പിക്കായി മത്സരരംഗത്ത് ഓ. രാജഗോപാല്‍ ഉണ്ടാവില്ല. കുമ്മനം രാജശേഖരന്‍ മത്സരരംഗത്ത് വരുന്നതും സാദ്ധ്യമാകുമെന്ന് തോന്നുന്നില്ല. പൊതുവില്‍ തന്നെ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ഒരാളെ മത്സരരംഗത്തിറക്കുകയെന്നത് അപൂര്‍വ്വമാണ്. മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനി എണ്ണപ്പെട്ട നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇനി അത് സാദ്ധ്യമാണെന്നും കരുതുന്നില്ല. ഈ സാഹചര്യത്തില്‍ പി.എസ്. ശ്രീധരന്‍പിള്ളയോ, അതുപോലെ ആരെങ്കിലുമോയ ആയിരിക്കും മത്സരരംഗത്തുണ്ടാകുക. അങ്ങനെ വന്നാല്‍ മത്സരം യു.ഡി.എഫും ഇടതുമുന്നണിയും തമ്മിലാകും. അത്തരമൊരു മത്സരത്തില്‍ മറിയുന്ന വോട്ട് ഇടതുമുന്നണിക്ക് തന്നെയായിരിക്കും പോകുക. അതാണ് സി.പി.ഐയും കണക്കുകൂട്ടുന്നത്.
https://www.facebook.com/Malayalivartha

























