നിര്‍ണായക ദിവസം.... പിതാവിനും, സഹോദരനും എതിരെ സാക്ഷി പറയാനായി നീനു കോടതിയില്‍, കെവിന്‍ വധക്കേസ് വിചാരണയിലെ നിര്‍ണായക നിമിഷങ്ങള്‍
കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലപാതകം നിര്‍ണായക ഘട്ടത്തിലേക്ക് കടന്നു പോകുകയാണ്. കെവിന്‍ വധക്കേസിലെ വിചാരണയുടെ മൂന്നാം ദിവസമായ ഇന്ന് ഏറെ നിര്‍ണായകം. കെവിനെ അതിക്രൂരമായി കൊലപ്പെടുത്താന്‍ പദ്ധതിയിട്ട് നടപ്പിലാക്കിയ പിതാവിനെയും സഹോദരനുമെതിരെ സാക്ഷിപറയാന്‍ കോടതിയിലേക്ക് പ്രതിശ്രുത വധുവായിരുന്ന നീനു എത്തും. കേസിലെ അഞ്ചാം സാക്ഷിയായ നീനുവിനെ ഇന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി സി.ജയചന്ദ്രന്‍ മുമ്ബാകെയാണ് വിസ്തരിക്കുക. ഗൂഡാലോചനയില്‍ ചാക്കോയുടെ പങ്ക് തെളിയിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട സാക്ഷി നീനു തന്നെയാണ്. ഈ സാഹചര്യത്തില്‍ നീനുവിന്റെ മൊഴി ഏറെ നിര്‍ണ്ണായകമാകും.
കേസിന്റെ വാദം തുടങ്ങിയ രണ്ടാം ദിവസമായ ഇന്നലെ പ്രധാന സാക്ഷിയായ അനീഷിന്റെ ക്രോസ് വിസ്താരമാണ് നടന്നത്. ആദ്യ ദിവസം പ്രോസിക്യൂഷന്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക് അനീഷ് നല്‍കിയ മറുപടികള്‍ ഇന്നലെ പ്രതിഭാഗം ചോദ്യം ചെയ്തു. പ്രോസിക്യൂഷനു നല്‍കിയ മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ ആദ്യം പൊലീസിനു നല്‍കിയ മൊഴിയിലില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ഇന്നലെ പൂര്‍ത്തിയായി. ഇന്ന് നീനുവിനെ കൂടാതെ, കെവിന്റെ പിതാവ് രാജന്‍ ജോസഫ് അടക്കമുള്ള മറ്റു സാക്ഷികളെയും വിസ്തരിക്കും. ഇന്നലെയും പ്രതികളെല്ലാം ഒരേ രീതിയിലുള്ള വസ്ത്രം ധരിച്ചാണ് കോടതിയില്‍ എത്തിയത്. ക്ഷുഭിതരായ പ്രതികള്‍ മാദ്ധ്യമപ്രവര്‍ത്തകരെ അസഭ്യം പറയുകയും ചെയ്തു.
അതേസമയം കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു ചാക്കോയെ തിരക്കി രണ്ടാം പ്രതി നിയാസിന്റെ നേതൃത്വത്തില്‍ ഏതാനും പേര്‍ വീട്ടില്‍ വന്നതായി കെവിന്റെ ബന്ധു അനീഷ് കോടതിയെ അറിയിച്ചു. പ്രതികളുടെ ക്രോസ് വിസ്താരം പൂര്‍ത്തിയായതിനെ തുടര്‍ന്നു പ്രോസിക്യൂഷന്‍ പുനര്‍വിസ്താരം ആരംഭിച്ചു. ഇന്നു പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ കോടതി പരിശോധിക്കും.
തനിക്കു ദൂരക്കാഴ്ചയുടെ പോരായ്മയുണ്ടെന്നു കേസിലെ മുഖ്യസാക്ഷി അനീഷ് ഇന്നലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു. ഒരു വര്‍ഷം മുന്‍പു കൊലപാതകം നടക്കുന്ന സമയത്തുള്ള കാഴ്ചശക്തി വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസം പ്രതികളില്‍ ഏതാനും പേരെ അനീഷിനു തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ പ്രതിഭാഗം അഭിഭാഷകരും അനീഷിന്റെ ക്രോസ് വിസ്താരം നടത്തി. നീനുവിനെ വിട്ടു കിട്ടുന്നതിനു വേണ്ടിയല്ല അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടു പോയതെന്ന വാദമാണു പ്രതിഭാഗം ഇന്നലെ കോടതിയില്‍ ഉന്നയിച്ചത്.
കെവിനും നീനുവും വിവാഹം കഴിക്കാന്‍ പോവുകയാണെന്നു രണ്ടാം പ്രതി നിയാസിനോടു ഫോണില്‍ പറഞ്ഞതു കേട്ടതായി അനീഷ് കോടതിയില്‍ പറഞ്ഞു. ഇതിനു മറുപടിയായി 'അവളെ ഞങ്ങള്‍ക്കു വേണ്ട' എന്നു നിയാസ് പറഞ്ഞു. കോട്ടയത്തു നിന്നു തട്ടിക്കൊണ്ടു പോയ ശേഷം നിയാസിനെ ചാലിയക്കരയില്‍ വച്ചാണു പിന്നീടു കാണുന്നത്. തന്നെ ചാലിയക്കരയില്‍ നിന്നു കോട്ടയത്തേക്ക് നിയാസാണു കൊണ്ടുവിട്ടത്. ഈ സമയം നിയാസ് നീനുവിനെ ഫോണില്‍ വിളിച്ചില്ലെന്നും അനീഷ് ക്രോസ് വിസ്താരത്തില്‍ പറഞ്ഞു. കെവിന്‍ മാമോദീസ മുങ്ങിയിരുന്നുവെന്നും ക്രൈസ്തവ വിശ്വാസിയാണെന്നും അനീഷ് പറഞ്ഞു.
https://www.facebook.com/Malayalivartha