മനോഹരമായ നടക്കാത്ത സ്വപ്നങ്ങള്‍... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റ് ലഭിക്കുമെന്ന കോടിയേരിയുടെ പ്രസ്താവന സത്യമല്ലെന്ന് റിപ്പോര്‍ട്ട്; 18 സീറ്റുവരെ കിട്ടുമെന്നത് മോഹം മാത്രം; പ്രതീക്ഷ വെറും 6 സീറ്റു മാത്രം

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരുമാസം ഉള്ളതിനാല്‍ കൂട്ടലും കുറയ്ക്കലുമായി മുന്നണികള്‍. എല്‍ഡിഎഫിന് 18 സീറ്റ് ലഭിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഫലിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതു വെറും സാധ്യത മാത്രമെന്നാണ് കണക്കാക്കുന്നത്.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് എതിരായ വോട്ട് ധ്രുവീകരണം സംഭവിച്ചിട്ടില്ലെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. മത ന്യൂനപക്ഷങ്ങളുടെ വോട്ട് ഏകീകരണം പൂര്‍ണമായി ഇടതിന് എതിരാവില്ലെന്നാണ് ഇന്നലെ 20 ലോക്‌സഭാ മണ്ഡലംകമ്മിറ്റികളില്‍ നിന്ന് ശേഖരിച്ച കണക്കുകള്‍ വിശകലനം ചെയ്ത ശേഷം സി.പി.എം സെക്രട്ടേറിയറ്റ് വിലയിരുത്തിയത്.
ആറു സീറ്റുകള്‍ ഉറപ്പെന്നാണ് സി.പി.എം വിലയിരുത്തുന്നത്. ഇടതുവിരുദ്ധ ധ്രുവീകരണമില്ലാത്തതിനാല്‍ 18 സീറ്റ് വരെ ലഭിക്കാന്‍ സാദ്ധ്യതയുള്ളതായാണ് വിലയിരുത്തിയത്. സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ 18 സീറ്റ് വരെ നേടുമെന്ന് പ്രസ്താവിച്ചതാകട്ടെ ഇതടിസ്ഥാനമാക്കിയാണ്. പ്രചരണത്തില്‍ താഴെത്തട്ടില്‍ ഉണ്ടാക്കിയെടുത്ത ശക്തമായ മേല്‍ക്കൈയാണ് ആത്മവിശ്വാസത്തിന് പ്രേരകം. ചില മണ്ഡലങ്ങളിലെങ്കിലും ആര്‍.എസ്.എസ് വോട്ടുകള്‍ യു.ഡി.എഫിലേക്കു മറിയാനിടയുള്ളതാണ് ശങ്കയുണര്‍ത്തുന്ന ഘടകം.കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളാണ് സി.പി.എം ഉറപ്പിക്കുന്നത്.
പത്തനംതിട്ടയിലും ചാലക്കുടിയിലും കൊല്ലത്തും കോഴിക്കോടും അവസാനഘട്ടമെത്തിയപ്പോഴേക്കും നല്ല പോരാട്ടം കാഴ്ചവയ്ക്കാനായി. ഹിന്ദു മുന്നാക്ക സമുദായ വോട്ടുകളില്‍ കരുതുന്നതു പോലെ ധ്രുവീകരണമുണ്ടായിട്ടില്ല. ഉണ്ടായാല്‍ത്തന്നെ മറികടക്കാനുതകുന്ന രാഷ്ട്രീയവോട്ടുകള്‍ ഉറപ്പിക്കാന്‍ സംഘടനാപ്രവര്‍ത്തനത്തിലൂടെ സാധിച്ചിട്ടുണ്ട്.മത ന്യൂനപക്ഷമേഖലകളില്‍ പല ഘടകങ്ങളാല്‍ ഏകപക്ഷീയമായ ധ്രുവീകരണം എതിരാളികള്‍ക്കനുകൂലമായി സംഭവിച്ചിട്ടില്ല. സുന്നി വിഭാഗങ്ങളുടെയും മറ്റും പിന്തുണ ഇടതിനായതിനു പുറമേ, ദേശീയതലത്തില്‍ ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്ന പ്രചാരണം ന്യൂനപക്ഷങ്ങളെ സ്വാധീനിക്കുകയും ചെയ്തു. ഇടതുപക്ഷ പിന്തുണയില്ലാതെ പോയതാണ് രണ്ടാം യു.പി.എയുടെ ദുരന്തമെന്ന രാഹുല്‍ഗാന്ധിയുടെ അഭിമുഖത്തിലെ പരാമര്‍ശവും ഒരുപരിധി വരെ ന്യൂനപക്ഷമേഖലകളെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.ഭൂരിപക്ഷ സമുദായത്തില്‍ അടിയൊഴുക്കുകള്‍ എത്ര സംഭവിച്ചാലും മറികടക്കാനുതകുന്ന രാഷ്ട്രീയവോട്ടുകളുണ്ട്.
സംസ്ഥാന സര്‍ക്കാരിനെതിരായ വികാരം എവിടെയും പ്രകടമല്ല. പ്രചാരണവേളയിലെവിടെയും അത്തരം ചര്‍ച്ചയുമുണ്ടായില്ല. മാത്രമല്ല, സര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അടക്കമുള്ള പദ്ധതികള്‍ സാധാരണക്കാര്‍ക്കിടയില്‍ അനുകൂല വികാരവുമുണ്ടാക്കി.ചാലക്കുടിയിലും കൊല്ലത്തും അവസാനമെത്തിയപ്പോള്‍ നല്ല മുന്നേറ്റമുണ്ടാക്കാനായി. എറണാകുളത്ത് പി. രാജീവിന് മദ്ധ്യവര്‍ഗത്തിനിടയിലുള്ള സ്വീകാര്യത തുണയാകുമെന്ന പ്രതീക്ഷയുണ്ട്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിയിലേക്കു മറിഞ്ഞുവെന്ന തോന്നലില്‍ ന്യൂനപക്ഷ വോട്ടര്‍മാരില്‍ ഇടതിന് അനുകൂലമായ ചിന്ത ഉടലെടുത്തിരിക്കാമെന്നും വിലയിരുത്തലുണ്ട്.ബി.ഡി.ജെ.എസ് മത്സരിച്ച മണ്ഡലങ്ങളില്‍ ബി.ജെ.പി നിസ്സഹകരണം പ്രകടമായിട്ടുണ്ടെന്ന് സി.പി.എം വിലയിരുത്തുന്നു. പലേടത്തും ബൂത്തിലിരിക്കാന്‍ ആളില്ലായിരുന്നു.
ഇവിടങ്ങളില്‍ ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിന് മറിക്കാന്‍ സാദ്ധ്യതയേറെയാണ്. കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അടുത്തബന്ധു വഴി വോട്ടുകള്‍ മറിക്കാന്‍ ശ്രമമുണ്ടായെന്ന അഭിപ്രായം അവിടത്തെ മണ്ഡലം കമ്മിറ്റി റിപ്പോര്‍ട്ട് വിശകലനം ചെയ്യവേ സെക്രട്ടേറിയറ്റിലുണ്ടായി. കണ്ണൂരിലും വടകരയിലും ആര്‍.എസ്.എസ് വോട്ടുകള്‍ നല്ലപോലെ മറിഞ്ഞെന്ന സംശയവുമുണ്ട്. ആര്‍.എം.പി സ്ഥാനാര്‍ത്ഥി ഇല്ലാതിരുന്നതുകൊണ്ടുതന്നെ വടകരയില്‍ അവരൊരു എതിര്‍ ഘടകമായിട്ടില്ലെന്നാണ് വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha



























