ഞെട്ടി മുരളീധരനും... പി. ജയരാജനെ തോല്‍പ്പിക്കാന്‍ ബിജെപി കോണ്‍ഗ്രസിന് വോട്ട് മറിച്ചെന്ന് സിപിഎം പ്രചാരണം നടത്തുമ്പോള്‍ സത്യം പുറത്ത്; പാര്‍ട്ടി ശത്രു പി ജയരാജനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ടു മറിക്കരുതെന്ന് ബിജെപി ജില്ലാ നേതൃത്വം രഹസ്യ സര്‍ക്കുലര്‍ ഇറക്കി

അടുത്തിടെ ഏറ്റവുമധികം ചര്‍ച്ച ചെയ്തതാണ് ബിജെപിയുടെ കോണ്‍ഗ്രസ് ബാന്ധവം. മുഖ്യ ശത്രുവായ സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ വേണ്ടി ബിജെപി പലപ്പോഴും വോട്ട് മറിക്കുകയാണ് പതിവ്. ശബരിമല പ്രക്ഷോഭം കത്തി നില്‍ക്കുന്നതിനാല്‍ ഇത്തവണയും ബിജെപി വോട്ട് മറിയ്ക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. അതിനെ തകര്‍ത്തു കൊണ്ടുള്ള ബിജെപി സര്‍ക്കുലര്‍ പുറത്ത്.
വടകരയില്‍ വോട്ടുചോര്‍ച്ച തടഞ്ഞാണ് ബി.ജെ.പി. സര്‍ക്കുലര്‍ പുറത്തിറങ്ങിയിട്ടുള്ളത്. പാര്‍ട്ടിയുടെ ശത്രുവായ പി. ജയരാജനെ തോല്‍പ്പിക്കാനായി കോണ്‍ഗ്രസിനു വോട്ടു മറിക്കരുതെന്ന് അണികള്‍ക്ക് ബി.ജെ.പി. ജില്ലാനേതൃത്വം നിര്‍ദേശം നല്‍കിയതായാണു വിവരം. പാര്‍ട്ടി സ്ഥാനാര്‍ഥി വിജയിക്കില്ലെന്ന് ഉറപ്പുളളതിനാല്‍ അണികള്‍ വോട്ടുമറിക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അവസാനഘട്ടത്തില്‍ രഹസ്യസര്‍ക്കുലര്‍ ഇറക്കുകയായിരുന്നു.
സ്വന്തം വോട്ട് പാര്‍ട്ടിചിഹ്‌നത്തിന് ഉറപ്പുവരുത്തണമെന്ന് അഭ്യര്‍ഥിച്ച് കീഴ്ഘടകങ്ങള്‍ക്കാണു നിര്‍ദേശം നല്‍കിയത്. ജയരാജനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇത്തവണ തങ്ങളുടെ വോട്ടു പാഴാക്കിെല്ലന്ന് ഒരുപറ്റം പ്രവര്‍ത്തകര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ടെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണു ജില്ലാ നേതൃത്വം ഇടപെട്ടത്.
കോണ്‍ഗ്രസും ബി.ജെ.പിയും വോട്ടുകച്ചവടം നടത്തിയതായി സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനന്‍ ആരോപിച്ചതോടെയാണ് സര്‍ക്കുലറിനെക്കുറിച്ചുളള വിവരം പുറത്താകുന്നത്. ശബരിമല വിഷയം രാഷ്ട്രീയമായി ഉപയോഗിച്ചിട്ടും ഓരോ മണ്ഡലത്തിലും വോട്ടു വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതു പാര്‍ട്ടിയിലേക്കു പുതുതായി കടന്നുവന്നവരെ നിരാശരാക്കും. അതിനാലാണു സ്വന്തം വോട്ടുകള്‍ ഒരു കാരണവശാലും ചോരാതിരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.
സി.പി.എമ്മും കോണ്‍ഗ്രസും ജയിക്കുന്നത് ഒരു പോലെയാണെന്ന് അണികളെ ബോധ്യപ്പെടുത്താനാണു ബി.ജെ.പി. ശ്രമിച്ചത്. കോണ്‍ഗ്രസിനു സീറ്റ് കൂടുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയാണെന്നു വ്യക്തമാക്കാന്‍ കഴിഞ്ഞെന്നാണു പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. വോട്ടുകച്ചവടമെന്ന സി.പി.എം. ആരോപണം പിതൃശൂന്യ പ്രസ്താവനയാണെന്നു പാര്‍ട്ടി ജില്ലാ പ്രസിഡന്റ് വിമര്‍ശിച്ചിരുന്നു. ഇതിനിടെ, എല്‍.ജെ.ഡി. വോട്ടില്‍ വലിയൊരു വിഭാഗം കെ. മുരളീധരനു ലഭിച്ചെന്നാണു സൂചന.
ജമാഅത്തെ ഇസ്ലാലാമിയുടെ വോട്ടു ലഭിച്ചതും അവര്‍ക്ക് ആത്മവിശ്വാസം പകരുന്നു. എന്നാല്‍, ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം മുതലാക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല. വടകര ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിനൊപ്പമായിരുന്നു കാന്തപുരം സുന്നി വിഭാഗം.
അതേസമയം ബി.ജെ.പി വോട്ടുനില മെച്ചപ്പെടുത്തുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. അത് ഇടതിനെ ബാധിക്കില്ല. അവര്‍ അക്കൗണ്ട് തുറക്കില്ല. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും ബി.ജെ.പി മൂന്നാമതാവും. 2004ല്‍ ബി.ജെ.പി 12 ശതമാനം വോട്ടു പിടിച്ചപ്പോള്‍ ഇടതുമുന്നണി 18 സീറ്റില്‍ ജയിച്ചു. 2009ല്‍ ആറര ശതമാനം വോട്ടു പിടിച്ചപ്പോള്‍ ഇടതിന് സീറ്റ് കുറയുകയാണ് ചെയ്തത്. ഏതെങ്കിലും മതവിഭാഗത്തെ പ്രീണിപ്പിക്കുന്ന നിലപാടല്ല എല്‍.ഡി.എഫിന്റേത്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന എല്‍.ഡി.എഫ് നിലപാടിനുള്ള അംഗീകാരമാകും തിരഞ്ഞെടുപ്പ് ഫലം.
സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയും എക്കാലവും എതിര്‍ത്തിരുന്നവരും ഇടതിന് വോട്ട് ചെയ്തു. എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി, മുസ്ലിംലീഗ് എന്നിവയുമായി കൂട്ടുകൂടിയാണ് യു.ഡി.എഫ് മത്സരിച്ചത്. ശബരിമല വിഷയം പ്രചാരണരംഗത്ത് ചര്‍ച്ച ചെയ്യരുതെന്ന നിലപാട് എല്‍.ഡി.എഫ് സ്വീകരിച്ചിട്ടില്ല. സുപ്രീംകോടതിവിധി ചര്‍ച്ച ചെയ്യപ്പെട്ടാല്‍ എല്‍.ഡി.എഫിന് എതിരാകില്ല. എല്‍.ഡി.എഫിന് പ്രതികൂലമാവുന്ന ഒരു ഘടകവും അതിലില്ല. കോടതിവിധിയെ തുടര്‍ന്നുണ്ടായ കാര്യങ്ങള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്താനായി. പോളിംഗിന് വി.വി.പാറ്റ് ഉപയോഗിക്കുമ്‌ബോള്‍ വോട്ടെടുപ്പ് സമയം വൈകുമെന്നു കണക്കാക്കി ബൂത്തുകള്‍ ക്രമീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനു കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha



























