ആ പണം തിരികെ വച്ചിട്ടുണ്ട്...‘എന്റെ മകൻ ചെയ്ത തെറ്റ് പൊറുക്കണം. സ്വീറ്റ്സ് വാങ്ങാൻ 100 രൂപ മാത്രമേ അവൻ പഴ്സിൽ നിന്ന് എടുത്തിട്ടുള്ളൂ... അവന്റെ പ്രായത്തെ കരുതി ക്ഷമിക്കണം; കളഞ്ഞുകിട്ടിയ പഴ്സ് ഉടമസ്ഥന് തിരികെ നൽകിയ രക്ഷിതാക്കൾക്ക് സല്യൂട്ടടിച്ച് സോഷ്യൽ മീഡിയ

മകൻ ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുന്ന എത്ര മാതാപിതാക്കളുണ്ട് നമുക്ക് ചുറ്റും? അവരുടെ തെറ്റുകൾ തിരുത്താൻ ശ്രമിക്കുകയും, കുട്ടികളുടെ മാറ്റങ്ങൾ ശ്രദ്ധിക്കുകയും ചെയ്യാത്ത രക്ഷിതാക്കൾ കണ്ടുപഠിക്കണം ഈ അച്ഛനെയും അമ്മയെയും. മാതാപിതാക്കളുടെ നെഞ്ചുതൊടുന്ന അത്തരത്തിലൊരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ചങ്ങനാശേരി സ്വദേശി സബീഷ് എന്ന യുവാവ്. ഈ മാസം 17നു ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഗവേഷണ രേഖകൾ ഉൾപ്പടെയുള്ള പെൻഡ്രൈവും, വിലപിടിച്ച വസ്തുക്കളും അടങ്ങിയ പഴ്സ് നഷ്ടമായ വിഷമത്തിലിരുന്ന സബീഷ് നെടുംപറമ്പിലിന് ചൊവ്വാഴ്ച ഒരു കത്ത് കിട്ടി. ആ കത്തിലെ വരികൾ ഇങ്ങനെയായിരുന്നു...
‘എന്റെ മകൻ ചെയ്ത തെറ്റ് പൊറുക്കണം. സ്വീറ്റ്സ് വാങ്ങാൻ 100 രൂപ മാത്രമേ അവൻ പഴ്സിൽ നിന്ന് എടുത്തിട്ടുള്ളൂ എന്നാണു പറഞ്ഞത്. ആ പണം തിരികെ വച്ചിട്ടുണ്ട്. വഴിയിൽ കിടക്കുന്നതും നമ്മുടെ അല്ലാത്തതുമായ ഒന്നും എടുക്കരുതെന്നു ഞങ്ങൾ ഉപദേശിച്ചിട്ടുള്ളതാണ്. പക്ഷേ അവൻ തെറ്റ് ചെയ്തു. അവന്റെ പ്രായത്തെ കരുതി ക്ഷമിക്കണം’. ഇനി ഇതൊരു പോലീസ് കേസ് ആക്കരുതെന്നും എന്റെ മകനെയും ഞങ്ങളുടെ കുടുംബത്തെയും ഉപദ്രവിക്കരുത് പ്ലീസ് എന്നുമായിരുന്നു ആ വാക്കുകൾ.
മകൻ പഴ്സ് എടുത്തെന്നും അതിലുണ്ടായിരുന്ന പണം ഉപയോഗിച്ചെന്നും മനസ്സിലാക്കിയ മാതാപിതാക്കളാണ് ‘തെറ്റ് ക്ഷമിക്കണം’ എന്ന അഭ്യർഥനയുമായി ഈ കത്ത് എഴുതിയിരിക്കുന്നത്. മകന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച തിരിച്ചറിഞ്ഞതോടെ അതു തിരുത്താൻ തയാറാകുകയും സുരക്ഷിതമായി പഴ്സ് മടക്കി നൽകുകയും ചെയ്ത മാതാപിതാക്കളുടെ നന്മ സമൂഹം അറിയണമെന്ന ആഗ്രഹത്തിലാണ് നഷ്ടപ്പെട്ടെന്നു കരുതിയ പഴ്സിനൊപ്പം കുറിയറിൽ ലഭിച്ച കത്ത് സബീഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിന് മറുപടിയെന്നോണം സബീഷ് കുറിച്ചത് ഇങ്ങനെയായിരുന്നു.. പേഴ്സും തിരിച്ചറിയൽ രേഖകളും പെൻഡ്രൈവും തിരികെ ലഭിച്ചു. (17 - 6-19) വൈകുന്നേരമാണ് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് പേഴ്സ് നഷ്ടമായത്.ഒരാഴ്ച പിന്നിടുമ്പോൾ എന്റെ സർവ്വപ്രതീക്ഷയും നഷ്ടമായിരുന്നു.
ഈ പേഴ്സ് വഴിയിൽ നിന്ന് കണ്ടെത്തിയ കുഞ്ഞ് കൂട്ടുകാരനും അത് അയച്ചു തരാൻ മനസുകാട്ടിയ അവന്റെ അമ്മയോടും പറഞ്ഞാൽ തീരാത്ത കടപ്പാട് അറിയിക്കുന്നു. ആ കുഞ്ഞിനെ ഞാനും എന്റെ കുടുംബവും സ്നേഹിക്കുന്നു. അവനു വേണ്ടി ഞങ്ങൾ നിരന്തരം പ്രാർത്ഥിക്കുമെന്ന് ഉറപ്പ് നൽകുന്നു. ഇത്രയും നല്ല മാതാപിതാക്കളുടെ മകനായി ജനിച്ച അവൻ നന്മയുടെ നല്ല മരമായി വളരുമെന്ന് ഉറപ്പാണ്. പ്രിയ മാതാപിതാക്കളെ, ആ കുഞ്ഞ് വലിയ തെറ്റാണ് ചെയ്തതെന്ന് ഓർത്ത് വിഷമിക്കരുത്. പ്രായത്തിന്റെ കുസൃതി കൊണ്ട് വഴിയിൽ കിടന്ന പേഴ്സ് അവനെടുത്തു. ഇതിന്റെ പേരിൽ അവനെ ശിക്ഷിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്.
ഇനിയൊരിക്കലും അവനിത് ആവർത്തിക്കില്ല. സ്നേഹം കൊണ്ട് നമുക്കവനെ തിരുത്താം. തെറ്റുപറ്റുക മാനുഷികമാണ്. തെറ്റുതിരുത്തി മുന്നേറുക എന്നതാണ് ദൈവീകം. ദൈവപുത്രനായി ആ കുഞ്ഞ് വളരട്ടെ. സ്വാഭാവിക പ്രക്രിയ എന്ന നിലയിലാണ് പോലിസിൽ പരാതിപ്പെട്ടത്. നാളെ തന്നെ, പോലീസ് സ്റ്റേഷനിലെത്തി പേഴ്സ് പോസ്റ്റ ലായി തിരികെ ലഭിച്ചു എന്നറിയിക്കുകയും പരാതി പിൻവലിക്കുകയും ചെയ്യുമെന്ന് ഉറപ്പ് നൽകുന്നു. ഞാനാവർത്തിക്കുന്നു ആ കുഞ്ഞിനേയും കുടുംബത്തേയും ഞങ്ങൾ സ്നേഹിക്കുന്നു. ആ കുടുംബത്തെ കാണാൻ ഞാനും എന്റെ കുടുംബവും ആഗ്രഹിക്കുന്നു. അവനു നൽകാൻ സമ്മാനപ്പൊതിയും മധുര പലഹാരങ്ങളുമായി ഞങ്ങൾ കാത്തിരിക്കുന്നു. ഞങ്ങളുടെ ഉദ്ദേശ്യം ആത്മാർത്ഥമാ.ണെന്ന് തോന്നിയാൽ ദയവായി ഞങ്ങളെ ബന്ധപ്പെടൂ... ഇതായിരുന്നു, സബീഷ് നെടുംപറമ്പിലിന്റെ അഭ്യർത്ഥന. യുവവിന്റെ ഈ പോസ്റ്റിന് താഴെ നിരവധിപേരാണ് മാതാപിതാക്കളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























