പാർട്ടികളുടെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ പദവി നഷ്ടപ്പെടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള പാർട്ടിയാണ് തങ്ങളുടേതെന്ന് വാദിച്ച് സി.പി.ഐ:- തങ്ങളുടെ ദേശീയപാർട്ടി പദവി നിലനിർത്തണമെന്ന് അഭ്യർഥിച്ച് സി.പി.ഐ.യും തൃണമൂൽ കോൺഗ്രസും

തിരഞ്ഞെടുപ്പു കമ്മിഷനോട് തങ്ങളുടെ ദേശീയപാർട്ടി പദവി നിലനിർത്തണമെന്ന് അഭ്യർഥിച്ച് സി.പി.ഐ.യും തൃണമൂൽ കോൺഗ്രസും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ പാർട്ടികളുടെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ പദവി നഷ്ടപ്പെടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ കമ്മിഷൻ നോട്ടീസയച്ചിരുന്നു. രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള പാർട്ടിയാണ് തങ്ങളുടേതെന്ന് കമ്മിഷൻ മുമ്പാകെ സി.പി.ഐ. വാദിച്ചു. പാർട്ടിയുടെ ചരിത്രവും സ്വാതന്ത്ര്യസമരകാലം മുതൽക്കുള്ള പാരമ്പര്യവുമൊക്കെ വിശദീകരിച്ചു. എല്ലാ സംസ്ഥാനങ്ങളിലും തങ്ങൾക്കു സാന്നിധ്യമുണ്ട്. ചുരുങ്ങിയതു നാലു സംസ്ഥാനങ്ങളിൽ നിന്നായി ആറു ശതമാനം വോട്ടു നേടിയിരിക്കണമെന്ന വ്യവസ്ഥ ബാധകമല്ലെങ്കിലും മൂന്നു സംസ്ഥാനങ്ങളിൽ അതുണ്ടെന്നും സി.പി.ഐ. അറിയിച്ചു. മറുപടി കമ്മിഷൻ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ പ്രതികരിച്ചു.
2016ൽ മാത്രമേ തങ്ങൾക്കു ദേശീയപാർട്ടി പദവി നൽകിയിട്ടുള്ളൂവെന്ന് തൃണമൂൽ കോൺഗ്രസ് വാദിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ പദവി തുടരാൻ അനുവദിക്കണം. ഒരു തിരഞ്ഞെടുപ്പിനു പകരം, രണ്ടു പൊതുതിരഞ്ഞെടുപ്പുകളിലെ കാലയളവുകൾ പാർട്ടി പദവിക്കായി പരിഗണിക്കണമെന്നും തൃണമൂൽ ആവശ്യപ്പെട്ടു. എൻ.സി.പി.യും കമ്മിഷനു മുമ്പാകെ വിശദീകരണം നൽകിയെന്നാണ് സൂചന. ഇവരുടെയെല്ലാം പദവി റദ്ദാക്കാൻ കമ്മിഷൻ തീരുമാനിച്ചാൽ ബി.ജെ.പി, കോൺഗ്രസ്, സി.പി.എം, ബി.എസ്.പി, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവ മാത്രമായിരിക്കും ദേശീയപദവിയുള്ള പാർട്ടികൾ. കുറഞ്ഞതു നാലു സംസ്ഥാനങ്ങളിൽ ആറു ശതമാനം വോട്ടോ ലോക്‌സഭയിൽ രണ്ടു ശതമാനം സീറ്റോ എന്നാണ് ദേശീയപാർട്ടി പദവിക്കുള്ള ഒരു വ്യവസ്ഥ. ഇല്ലെങ്കിൽ നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാർട്ടി പദവിയുണ്ടായിരിക്കണം.
ലോകസഭാ തെരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി എറ്റുവാങ്ങിയതോടെയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവികള്‍ക്ക് ഇളക്കം തട്ടിയത്. സിപിഐയ്ക്ക് പുറമെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനും ശരത്പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും( എന്‍.സി.പി)മാണ് ദേശീയ പാര്‍ട്ടി പദവി നഷ്ടമായിരിക്കുന്നത്. ദേശീയ പാര്‍ട്ടി പദവി എന്തുകൊണ്ട് റദ്ദാക്കരുത് എന്നതിന് കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് ഇപ്പോൾ നൽകിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഈ പാര്‍ട്ടികളുടെ മോശം പ്രകടനം കണക്കിലെടുത്താണ് ഇത്തരമൊരു നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചത്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ ഈ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവി ഭീഷണിയിലാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എല്ലാ സംസ്ഥാനങ്ങളിലും ഒരൊറ്റ തിരഞ്ഞെടുപ്പ് ചിഹ്നം നിലനിര്‍ത്തണമെങ്കില്‍ ദേശീയ പാര്‍ട്ടി പദവി വേണം.
ഇപ്പോള്‍ എട്ട് പാര്‍ട്ടികള്‍ക്കാണ് ദേശീയ പാര്‍ട്ടി പദവിയുള്ളത്. കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.ഐ.എം, സി.പി.ഐ, ബി.എസ്.പി, എന്‍സി.പി, എ.ഐ.ടി.സിയും ഏറ്റവും പുതുതായി മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ അംഗീകൃത സംസ്ഥാന പാര്‍ട്ടിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്കും ദേശീയ പദവിയുണ്ട്. 1968ലെ ഇലക്ഷന്‍ സിംബല്‍സ് (റിസര്‍വേഷന്‍ ആന്‍ഡ് അലോട്‌മെന്റ്) ഉത്തരവ് പ്രകാരം ഒരു പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി കണക്കാക്കണമെങ്കില്‍ ചുരുങ്ങിയത് നാല് സംസ്ഥാനങ്ങളിലെങ്കിലും ലോക്‌സഭ മണ്ഡലങ്ങളിലോ നിയമസഭ മണ്ഡലങ്ങളിലോ ആറ് ശതമാനം വോട്ട് നേടാന്‍ കഴിയണമെന്നാണ്.
നാല് അംഗങ്ങളെങ്കിലും ലോക്‌സഭയില്‍ വേണം. മൊത്തം ലോക്‌സഭ സീറ്റുകളുടെ രണ്ട് ശതമാനമെങ്കിലും നേടണം. ചുരുങ്ങിയത് മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും സ്ഥാനാര്‍ത്ഥികള്‍ വേണം. 2014 ല്‍ തൃണമൂല്‍ കോണ്‍ഗ്രസിനും എന്‍.സി.പിക്കും സി.പി.ഐ ക്കും മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിക്കും ദേശീയ പദവിയില്‍ തുടരുന്നതിന്റെ അയോഗ്യത സംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. 2014 ലെ തെരഞ്ഞെടുപ്പിന് ശേഷം, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പദവി നിലനിര്‍ത്താന്‍ കമ്മീഷന്‍ അനുവദിച്ചതുപോലെ, വീണ്ടും തുടരാന്‍ അനുവദിക്കുമോ എന്നത് സംശയമാണ്. ദേശീയ പാര്‍ട്ടി പദവിയില്‍ നിന്നും ഇവരെ ഒഴിവാക്കുകയാണെങ്കില്‍ മൊത്തം ദേശീയ പാര്‍ട്ടികളുടെ എണ്ണം എട്ടില്‍ നിന്ന് അഞ്ചാകും.
https://www.facebook.com/Malayalivartha

























