എല്ലാം പുറത്താകുമോ ... കെ.എം.ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ട്വിസ്റ്റ്; പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

അടുത്തകാലത്ത് കേരളം ഏറ്റവുമധികം ചര്‍ച്ചചെയ്ത വിഷയമാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്. നഗര ഹൃദയത്തില്‍ നടന്ന സംഭവമായിട്ടും ശ്രീറാമിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാത്തത് വലിയ വിവാദങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ടാണ് ശ്രീറാമിന് ജാമ്യം ലഭിച്ചത്.
അതിനിടെ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും വിവാദമായിരുന്നു. പോലീസുകാരെ വെള്ളപൂശുകയും ഡോക്ടറെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്തത് വലിയ രീതിയില്‍ ചര്‍ച്ചയായി. തുടര്‍ന്നാണ് തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഷീന്‍ തറയിലിനെ ഈ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയത്. അന്വേഷണ സംഘത്തിലെ എസ്.പി. എ.ഷാനവാസിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ചുമതല കൈമാറിയെങ്കിലും പ്രത്യേക അന്വേഷണസംഘത്തില്‍ ഷീന്‍ തറയില്‍ തുടരുമെന്നാണ് അറിയുന്നത്.
പാല ഉപതെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും വളരെ കരുതലോടെയാണ് ഈ കേസ് കൊണ്ടുപോകുന്നത്. പത്രക്കാരെ പിണക്കിയാല്‍ വലിയതോതില്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതിനാലും അന്വേഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായ വേളയിലുമാണ് ഡിവൈ.എസ്.പി. റാങ്കിലെ ഉദ്യോഗസ്ഥനില്‍ നിന്നും ചുമതല എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറുന്നത്. ക്രമസമാധാനപാലന ചുമതലയുള്ള എ.ഡി.ജി.പി. ഷെയ്ക്ക് ദര്‍വേഷ് സാഹിബിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കിയ ചികിത്സയില്‍ കേസ് ഷീറ്റടക്കമുള്ള രേഖകള്‍ പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടു.
കിംസ് ആശുപത്രി ഡോക്ടര്‍മാരുടെ മൊഴിയും ശ്രീറാമിന് എതിരായിരുന്നു. അപകടത്തിനുശേഷം പ്രാഥമിക ചികിത്സ തേടിയ ശ്രീറാം വെങ്കിട്ടരാമന് നിസാര പരിക്കുകള്‍ മാത്രമാണുണ്ടായിരുന്നതെന്ന് കിംസ് ആശുപത്രിയിലെ അത്യാഹിതവിഭാഗം ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിരുന്നത്. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണസംഘം മെഡിക്കല്‍ കോളേജില്‍ നിന്ന് വിശദാംശങ്ങള്‍ തേടുന്നത്. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ നിലപാടുകളും ഏറെ ചര്‍ച്ചയായിരുന്നു. ശ്രീറാമിന് മറവിരോഗമുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തലിനെ മെഡിക്കല്‍ കോളേജ് മുന്‍ ഡോക്ടറും പ്ലാനിംഗ് ബോര്‍ഡ് അംഗവുമായ ഡോ. ഇക്ബാല്‍ തള്ളിക്കളഞ്ഞിരുന്നു.
ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ കുറ്റകൃത്യത്തെ തുടര്‍ന്ന് വൈദ്യലോകത്തിന്റെ ഭാഗത്തുണ്ടായികൊണ്ടിരിക്കുന്ന അധാര്‍മ്മികതകളെ പറ്റി പ്രതികരിക്കാന്‍ ഡോക്ടര്‍മാരുടെ സംഘടനകളും സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോക്ടര്‍മാരും തയാറാകണമെന്നാണ് ഡോ.ബി. ഇക്ബാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. ഇതിന് തയാറായില്ലെങ്കില്‍ പില്‍ക്കാലത്ത് ഈ കുറ്റകൃത്യത്തില്‍ നമുക്കും പങ്കുണ്ടെന്ന് ചരിത്രം വിധിയെഴുതും. കേരളത്തിലെ വൈദ്യലോകം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച പ്രസ്തുത സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നീതിന്യായം നടപ്പിലാക്കാന്‍ ബാധ്യസ്ഥന്‍ കൂടിയായ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഒരു ഡോക്ടര്‍ കുറ്റകൃത്യം ഒളിപ്പിക്കുന്നതിനും അര്‍ഹമായ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിനുമായി നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് വൈദ്യലോകത്തെ ഒരു വിഭാഗം കൂട്ടു നില്‍ക്കയാണെന്ന് പൊതു സമൂഹം കരുതുന്നു. ഡോക്ടര്‍മാരുടെ സഹായത്തോടെ ശ്രീറാം എന്ത് മറന്നതായി ഭാവിച്ചാലും അദ്ദേഹം കാട്ടിയ കൊടിയ തെറ്റിനെ മറക്കാന്‍ കേരള സമൂഹത്തിനാവില്ലെന്നും ഇക്ബാല്‍ വ്യക്തമാക്കിയിരുന്നു.
അതിനാല്‍ തന്നെ കേസ് ഡയറി സമര്‍പ്പിക്കുന്നതിന് മുമ്പ് ശ്രീറാമിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികിത്സകളും സ്‌കാന്‍ റിപ്പോര്‍ട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ വിലയിരുത്തും. അതിന് ശേഷം സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha
























