ശബരിമലയില്‍ യുവതികളെ കയറ്റരുതെന്ന് തൊഴുത് പറഞ്ഞിട്ടും അവര്‍ കയറി; ഭൂമിദേവിയെ ചവിട്ടി മെതിക്കുകയാണ്; കാറ്റും മഴയും കൊടുങ്കാറ്റും അതിന്റെ ഫലമാണ്; ഓണക്കാഴ്ചകളുമായി കാടിന്റെ മക്കളെത്തി

ഓണ വരവറിയിച്ച് കാനന വിഭവങ്ങളുമായി കവടിയാര്‍ കൊട്ടാരത്തില്‍ പതിവ് തെറ്റിക്കാതെ കാടിന്റെ മക്കൾ എത്തി. തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലേക്ക് ഓണക്കാഴ്ചകളുമായി കോട്ടൂര്‍ കാണി സെറ്റില്‍മെന്റില്‍ നിന്നുള്ള കാണിക്കാരാണ് പതിവ് തെറ്റിക്കാതെ എത്തിയത്. മുപ്പത് വര്‍ഷമായി തുടരുന്ന ആചാരത്തിന്റെ തുടര്‍ച്ചയായിട്ടാണ് കഴിഞ്ഞ ദിവസം ഇവര്‍ കൊട്ടാരത്തില്‍ എത്തി രാജകുടുംബാംഗങ്ങളെ മുഖം കാണിച്ചത്. പാറ്റാംപറ, ചോനാംപാറ, കമലകം, പ്ലാവിള, ചെറുമാങ്കല്‍, ആമോട്, മുക്കോത്തിവയല്‍, ആമല പട്ടാണിപ്പാറ, അണകാല്‍, പൊത്തോട് എന്നിവിടങ്ങളില്‍ നിന്നുള്ള അറുപതംഗ സംഘമാണ് ഇക്കുറി കവടിയാര്‍ കൊട്ടാരത്തിലെത്തിയത്. കൊട്ടാരത്തില്‍ കാലങ്ങളായി തുടര്‍ന്നു വരുന്ന ഒരു ആചാരമാണിത്. കഴിഞ്ഞ വര്‍ഷം പ്രളയം കാരണം ഈ ചടങ്ങ് ഒഴിവാക്കിയിരുന്നു. 90വയസ് കഴിഞ്ഞ പോത്തോട് മല്ലന്‍ കാണിയും ഭാര്യ നീലമ്മ കാണിക്കാരിയുടെയും നേതൃത്വത്തിലാണ് അഗസ്ത്യാര്‍ കൂടത്തില്‍ നിന്നും കാണിക്കയുമായി സംഘം എത്തിയത്.
ശ്രീചിത്തിര തിരുനാളിന്റെ അന്ത്യവിശ്രമസ്ഥലമായ പഞ്ചവടിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഓണക്കാഴ്ചകളുമായി കൊട്ടാരത്തിലെത്തിയത്. നിരവധി കാട്ടുവിഭവങ്ങള്‍ കാഴ്ചവസ്തുക്കളുടെ കൂട്ടത്തിലുണ്ടായിരുന്നു. ആദിവാസിസംഘത്തിലെ ഏറ്റവും തലമുതിര്‍ന്നയാളായ 90 വയസുള്ള മല്ലന്‍കാണിയും ഭാര്യ നീലമ്മയും തമ്ബുരാട്ടിമാരുടെ കാല്‍തൊട്ടു വണങ്ങി.
കൊട്ടാരത്തിലെത്തിയ സംഘം രാജകുടുംബാംഗങ്ങളോട് തങ്ങളുടെ പരാതിയും പരിഭവങ്ങളും ഉണര്‍ത്തിച്ചു. മനുഷ്യന്റെ ദുഷ്‌ചെയ്തികളുടെ ഫലമാണ് വെള്ളപ്പൊക്കമായും മറ്റും ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് മാതക്കാണി പറഞ്ഞു . ശബരിമലയില്‍ യുവതികളെ കയറ്റരുതെന്ന് തൊഴുത് പറഞ്ഞിട്ടും ആ കൈ തട്ടി മാറ്റിയാണ് അവര്‍ കയറിയത്. അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത് എന്ന് നിറകണ്ണുകളോടെ മാതക്കാണി പറഞ്ഞു. തങ്ങളുടെ കൃഷിസ്ഥലങ്ങള്‍ പലരും കവര്‍ന്നെന്നും കോടതിയിലൂടെ തിരിച്ചുവാങ്ങിത്തരണമെന്നും ആദിവാസികള്‍ പറഞ്ഞപ്പോള്‍ കോടതി വിധികള്‍ ചില സാഹചര്യത്തിലേ നടക്കൂവെന്ന പരോക്ഷ മറുപടിയാണ് തമ്ബുരാട്ടിമാരില്‍ നിന്നുണ്ടായത്.
ഭൂമിദേവിയെ ചവിട്ടി മെതിക്കുകയാണെന്നു കാറ്റും മഴയും കൊടുങ്കാറ്റും അതിന്റെ ഫലമാണെന്നും അവര്‍ പറഞ്ഞു. കഴിക്കുന്ന ഭക്ഷണം പോലും വിഷമയമായിരിക്കുന്നു. അതിനാല്‍ കാട്ടുമരുന്നുകളൊന്നും ഫലിക്കുന്നില്ലെന്നും ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കേണ്ടി വരുന്നതായും അവര്‍ പരിതപിച്ചു. എല്ലാത്തിനും കാരണം മനുഷ്യന്റെ അത്യാര്‍ത്തിയാണെന്നാണ് തമ്ബുരാട്ടിമാര്‍ പ്രതികരിച്ചത്. തങ്ങളുടെ പരമ്ബരാഗത പാട്ടും പാടിയ ശേഷമാണ് ആദിവാസികള്‍ മടങ്ങിയത്. മടങ്ങാന്‍ നേരം കൊട്ടാരം ദക്ഷിണയും പുതുവസ്ത്രങ്ങളും നല്‍കി.
രാജഭരണകാലത്ത് തുടങ്ങിവെച്ച ആചാരമാണ് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നത്. പണ്ട് എട്ടുവീട്ടില്‍ പിള്ളമാര്‍ രാജാവിനെ അട്ടിമറിക്കാന്‍ കെണി ഒരുക്കിയപ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മക്കായി കാട്ടില്‍ ഒളിയിടം ഒരുക്കിയത് മുതല്‍ ശക്തമായതാണ് കാണിക്കാരും രാജകുടുംബവും തമ്മിലുള്ള ബന്ധം എന്നാണ് ചരിത്രം. കാണിക്കയുമായുള്ള കാണിക്കാരുടെ വരവോടെയാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
https://www.facebook.com/Malayalivartha
























