മന്ത്രി ജി.സുധാകരന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് പൊലീസ്, കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നുമണിയോടെയാണ് പൊലീസ്നടപടി; സംഭവം ആര്‍.എസ്.എസ് സമ്മര്‍ദംമൂലമെന്ന് ആരോപണം

പൂനെ നിഗഡി ശ്രീകൃഷ്ണക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളില്‍ നടത്താന്‍ നിശ്ചയിച്ച പരിപാടിക്കായിരുന്നു പൊലീസ് അനുമതി നിഷേധിച്ചത്. പരിപാടിയുടെ ഉദ്ഘാടകനായിരുന്നു മന്ത്രി. പൊലീസ് നടപടി ആര്‍.എസ്.എസ് സമ്മര്‍ദംമൂലമാണെന്ന് ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നുമണിയോടെയാണ് പൊലീസ് പാഞ്ചജന്യം ഹാളില്‍ പരിപാടി നടത്താനുള്ള അനുവാദം റദ്ദാക്കിയെന്ന് അറിയിക്കുന്നത്. ഉയര്‍ന്ന പൊലീസുദ്യോഗസ്ഥരടക്കം അമ്ബതോളം പൊലീസുകാര്‍ ക്ഷേത്രത്തിലെത്തിയിരുന്നു.
ആദ്യം പരിപാടിയുടെ വേദിയായി നിശ്ചയിച്ചിരുന്നത് നിഗഡിപ്രാധികരണിലുള്ള വീര്‍സവര്‍ക്കര്‍ സദനിലായിരുന്നു. എന്നാല്‍, ചില കേന്ദ്രങ്ങളില്‍നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് ഹാളിന്റെ ഉടമ 'ബുക്കിംഗ്' റദ്ദാക്കുകയായിരുന്നു. തുടര്‍ന്നാണ് ശ്രീകൃഷ്ണക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിലേക്ക് പരിപാടി മാറ്റിയത്. എന്നാല്‍, ഇവിടെയും പരിപാടി നടത്താനാകില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പരിപാടിയുടെ സംഘാടകനായ 'വാഗ്ദേവത' മാനേജിംഗ് എഡിറ്ററും ജില്ലാ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനുമായ എന്‍.ജി. ഹരിദാസിന്റെ ഓഫീസ് പരിസരത്തേക്ക് വേദി മാറ്റുകയായിരുന്നു. നിശ്ചയിച്ചതിലും രണ്ടുമണിക്കൂര്‍ വൈകി ആരംഭിച്ച പരിപാടി മന്ത്രി സുധാകരന്‍ ഉദ്ഘാടനംചെയ്തു. ശബരിമല വിഷയത്തില്‍ മന്ത്രി എടുത്ത നിലപാടില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസ്. ഉള്‍പ്പെടെയുള്ള ചില സംഘടനകള്‍ നേരത്തേ ഈ പരിപാടിക്കെതിരെ രംഗത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് നടപടി ആര്‍.എസ്.എസ് സമ്മര്‍ദംമൂലമാണെന്ന ആരോപണമുയരുന്നത്.
https://www.facebook.com/Malayalivartha
























