സംസ്ഥാനത്തെ ഏറ്റവും വലിയ ക്വാറി അഴിമതിക്കേസ് അന്വേഷണം സർക്കാർ അട്ടിമറിച്ചതായി ആരോപണം...കാല്‍നൂറ്റാണ്ട് തുരന്നു തുരന്ന് ഈ പ്രദേശം ഇപ്പോൾ വലിയൊരു ഗര്‍ത്തം മാത്രമായി മാറി

സംസ്ഥാനത്തെ ഏറ്റവും വലിയ ക്വാറി അഴിമതിക്കേസ് അന്വേഷണം സർക്കാർ അട്ടിമറിച്ചതായി ആരോപണം . തിരുവനന്തപുരം ജില്ലയിൽ പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ മുക്കുന്നിമലയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് 35 ക്വാറി ഉടമകളും ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സെക്രട്ടറിയും പഞ്ചായത്ത്/ വില്ലേജ് ഉദ്യോഗസ്‌ഥരും ഉൾപ്പെടെ ഈ കേസിൽ 40 പേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. . ഇവരെക്കൂടാതെ ക്രമക്കേടിൽ തിരുവനന്തപുരം ജില്ലാ കലക്റ്റര്‍മാരായിരുന്ന ബിജു പ്രഭാകര്‍, കെ.എന്‍. സതീഷ് എന്നിവർക്കുള്ള പങ്കും വിജിലൻസ് കണ്ടെത്തിയിരുന്നു. മുന്‍ കലക്റ്റര്‍മാര്‍ ഗുരുതര വീഴ്ച വരുത്തിയതായാണു വിജിലന്‍സ് രേഖപ്പെടുത്തിയത് . ഇത്രയധികം ക്വാറി ഉടമകൾ പ്രതിയായ ഏക അഴിമതിക്കേസാണിത് എന്ന പ്രത്യേകതയുമുണ്ട് .
മുക്കുന്നിമലയിൽ 2010–14ൽ സർക്കാരിന് 298.5 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും 156 ഏക്കർ സർക്കാർ ഭൂമി ക്വാറി ഉടമകൾ കയ്യേറി ഖനനം ചെയ്തെന്നും ഹൈക്കോടതിയിൽ വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു. വ്യാജ രേഖ ചമച്ചു സർക്കാർ ഭൂമി തട്ടിയെടുത്ത 76 ഇടപാടുകളും ഇതിൽപെടും.
ഖനനം നടന്ന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള പാറകളുടെ മൂല്യം മാത്രമാണ് കണക്കാക്കപ്പെട്ട തുക. സര്‍ക്കാര്‍ കണക്കു പ്രകാരം ഒരു ലോഡിന് 24 രൂപ വീതമെന്ന കണക്കിലാണ് നഷ്ടം കണക്കാക്കിയത്. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ സര്‍ക്കാറിന് നല്‍കേണ്ട തുക മാത്രമാണിത്. ഇതനുസരിച്ച് കണക്കിക്കിയിട്ടുപോലും വന്‍തുകയാണ് കണ്ടെത്തിയിരിക്കുന്നത്.. എന്നാല്‍, യഥാര്‍ത്ഥ നഷ്ടം ഇതിലുമെത്രയോ വലുതാണ്. ഖനനം മൂലം സംഭവിച്ച പാരിസ്ഥിതിക നഷ്ടവും സാമൂഹ്യ പ്രശ്‌നങ്ങളും കൂടി പരിഗണിച്ചാല്‍ ഇതിന്റെ ആഘാതം അതിഭീമമാണ്
2014 ഡിസംബറിലാണു വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-2 കേസ് റജിസ്റ്റർ ചെയ്തത്. ഹൈക്കോടതി ഉത്തരവ് പ്രകാരം തുടങ്ങിയ അന്വേഷണത്തില്‍ മുക്കുന്നിമലയില്‍ ക്വാറികള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നു എന്ന് വിജിലന്‍സ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു, ഇതേതുടര്‍ന്ന് വിജിലന്‍സ് ,റവന്യു, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പുകള്‍ ചേര്‍ന്നു നടത്തിയ പ രിശോധനയില്‍ 35ല്‍ അധികം ക്വാറികളും 6 ക്രഷര്‍ യൂണിറ്റുകളും ഒരു എം സാന്റല്‍ യൂണിറ്റും അന ധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിജലന്‍സ് അന്വേഷണ സംഘം കണ്ടെത്തി. കേസില്‍ പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ക്വാറി ഉടമകള്‍ അടക്കം നാല്‍പതു പേര്‍ക്കെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ക്വാറികളില്‍ പലതും ഏക്കറുകളോളം സര്‍ക്കാര്‍ ഭൂമിയും കൈയേറിയെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസും മുക്കുന്നിമലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു
രണ്ടര വർഷം അന്വേഷിച്ച ഇൻസ്പെക്ടർ ആർ. റാബിയത്തിനെ 2017 മേയിൽ സ്ഥലംമാറ്റി. പിന്നീട് അന്വേഷണത്തിന് ആരെയും ചുമതലപ്പെടുത്തിയില്ല. ഈ യൂണിറ്റിന് 6 മാസമായി എസ്പി പോലുമില്ല. അതിനാൽ കേസിൽ കുറ്റപത്രം നൽകാൻ കഴിയുന്നില്ല. തെളിവില്ലെന്ന പേരിൽ കേസ് എഴുതിത്തള്ളാൻ ഉന്നതതല നീക്കവും നടക്കുന്നു.
മുക്കുന്നിമല ഖനനക്കേസ് അന്വേഷിച്ച ആർ. റാബിയത്ത്, 300 കോടി രൂപയുടെ അഴിമതി കണ്ടെത്തുകയും 35 ക്വാറി ഉടമകളെ പ്രതിയാക്കുകയും ചെയ്തതോടെ സർക്കാരിന്റെ നോട്ടപ്പുള്ളിയായി. 2 മുൻ കലക്ടർമാരെക്കൂടി പ്രതിയാക്കി കുറ്റപത്രം നൽകാൻ ഒരുങ്ങിയപ്പോൾ അദ്ദേഹത്തെ തൃശൂർ പൊലീസ് അക്കാദമിയിലേക്കു മാറ്റി.
പിന്നീട് ഒരു ഞായറാഴ്ച രാവിലെ പാങ്ങോടിനു സമീപം റാബിയത്ത് ബൈക്കിൽ പോകുമ്പോൾ ഒരു സംഘം കാറിലെത്തി ഇടിപ്പിച്ചു. വീണില്ലെന്നു കണ്ടപ്പോൾ തുടരെ ഇടിച്ചു. കണ്ടുനിന്ന സ്ത്രീകൾ നിലവിളിച്ചപ്പോൾ സംഘം കടന്നുകളയുകയാണ് ചെയ്തത് . വാഹനത്തിന്റെ നമ്പർ സഹിതം പൂജപ്പുര സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും വാഹനാപകടത്തിനു മാത്രം കേസെടുക്കാമെന്നായി പൊലീസ്. ഈ സംഭവത്തോടെ, മുക്കുന്നിമല കേസ് അന്വേഷിക്കാൻ വിജിലൻസിൽ ആരും ധൈര്യപ്പെടുന്നില്ല
സെക്രട്ടറിയേറ്റില്‍നിന്നും വെറും 10 കിലോ മീറ്റര്‍ മാത്രം അകലെയാണ് ഈ പ്രദേശം . വ്യോമ സേനയുടെ റഡാര്‍ കേന്ദ്രവും ഇവിടെയാണ് പ്രവർത്തിക്കുന്നത് ..അതീവ സുരക്ഷാ മേഖല കൂടി ആയ ഇവിടെ അനധികൃത ഖനനം സർക്കാർ ഒത്താശയോടെയാണ് നടക്കുന്നത് . 245 മീറ്റര്‍ ഉയരത്തില്‍ പള്ളിച്ചല്‍, വിളവൂര്‍ക്കല്‍, മലയിന്‍കീഴ് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുകയാണ് മുക്കുന്നിമല. നൂറു കണക്കിന് ലോറികളിലാണ് പാറകള്‍ പൊട്ടിച്ച് പ്രതിദിനം പുറത്തുകടത്തുന്നത്. റബര്‍ കൃഷി നടത്താന്‍ മാത്രം അനുവാദമുള്ള പട്ടയഭൂമി അനധികൃതമായി കൈയ്യടക്കി കൈയൂക്കിന്റെയും സ്വാധീനത്തിന്റെയും ബലത്തിലാണ് മാഫിയ ഇവിടെ സമാന്തര ഭരണം നടത്തിയത്. ഇവിടത്തെ പാറക്കെട്ടുകളുടെ അവകാശം സര്‍ക്കാറിന് മാത്രമാണെന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു
1960നു മുമ്പ് വനഭൂമിയായിരുന്ന മുക്കുന്നിമല പട്ടം താണു പിള്ള മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് , തൊഴില്‍ രഹിതര്‍ക്കും സ്വതന്ത്ര്യസമര സേനാനികള്‍ക്കും പതിച്ചു നല്‍കിയത് .350 ഏക്കര്‍ ഭൂമി ആളൊന്നിന് മൂന്നര ഏക്കറെന്ന ക്രമത്തില്‍ നൂറോളം പട്ടയക്കാര്‍ക്കായി പതിച്ചുനല്‍കി. ഒരേക്കര്‍ ഭൂമിക്ക് നാല്‍പ്പത് രൂപയെന്ന കണക്കില്‍ പട്ടയക്കാരന്‍ സര്‍ക്കാരിലടക്കണം .. ഈ ഭൂമിയില്‍, അരയേക്കര്‍ വീടിനും ബാക്കി വരുന്ന മൂന്നേക്കറില്‍ റബര്‍കൃഷി മാത്രമേ ചെയ്യാവൂ എന്നും ആയിരുന്നു വ്യവസ്ഥ.
പട്ടയക്കാരില്‍ ഭൂരിപക്ഷവും ആലപ്പുഴക്കാരും ചുരുക്കം ദേശവാസികളും ആയിരുന്നു.
പ്രദേശവാസികള്‍ തന്നെ ഉപജീവനത്തിനായി ചെറിയ രീതിയില്‍ ഖനനം തുടങ്ങിക്രമേണ ഖനന സാദ്ധ്യതകള്‍ കണ്ടറിഞ്ഞ് വന്‍കിടക്കാന്‍ മുക്കുന്നിമലയില്‍ എത്തി. അവിടെയുള്ളവരുടെ ഭൂമി ചെറു തുകയ്ക്ക് കൈക്കലാക്കിയ ശേഷം ഇവര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിയമം ലംഘിച്ച് ഖനനം തുടങ്ങി. 1991ല്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് മുക്കുന്നിമലയില്‍ ഖനനം നടത്താന്‍ ആദ്യമായി അനുമതി നല്‍കി. ഇതായിരുന്നു നിയമടെ ലംഘനത്തിന്റെ തുടക്കം . പിന്നീട്, ഖനന മാഫിയ ഇവിടെ അഴിഞ്ഞാടുകയായിരുന്നു. കാല്‍നൂറ്റാണ്ട് തുരന്നു തുരന്ന് ഈ പ്രദേശം ഇപ്പോൾ വലിയൊരു ഗര്‍ത്തം മാത്രമായി മാറി..
https://www.facebook.com/Malayalivartha
























