കണ്ണൂര്‍ നഗരസഭാ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ ഡെപ്യൂട്ടിമേയര്‍ക്കെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയവും പരാജയപ്പെട്ടു

കണ്ണൂര്‍ നഗരസഭാ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ ഡെപ്യൂട്ടിമേയര്‍ക്കെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയവും പരാജയപ്പെട്ടു. ഭരണം പോയതിന് പിന്നാലെയുണ്ടായ ഈ പരാജയം സി.പി.എമ്മിന് ഇരട്ടപ്രഹരമായി. സി.പി.എമ്മിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതിയെ കോണ്‍ഗ്രസ് വിമതനായിരുന്ന പി.കെ രാകേഷാണ് പരാജയപ്പെടുത്തിയത്. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫ് പിന്തുണയോടെ ഡെപ്യൂട്ടി മേയറായ രാകേഷ് പിന്തുണച്ചതോടെയാണ് ഭരണമാറ്റമുണ്ടായത്. അതിന് പിന്നാലെയാണ് ഇന്ന് ഡെപ്യൂട്ടിമേയര്‍ക്കെതിരെ എല്‍.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
55 അംഗ കൗണ്‍സിലില്‍ അവിശ്വാസം പാസാക്കാന്‍ 28 പേരുടെ പിന്തുണ വേണമായിരുന്നു. എന്നാല്‍ എല്‍ഡിഎഫിന്റെ 26 കൗണ്‍സിലര്‍മാര്‍ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. യുഡിഎഫ് അംഗങ്ങള്‍ ചര്‍ച്ചയും വോട്ടെടുപ്പം ബഹിഷ്‌കരിച്ചു. ഇതോടെ മേയര്‍ തെരഞ്ഞെടുപ്പില്‍ എഇടത് മുന്നണിക്കുള്ള സാധ്യത മങ്ങി. ബുധനാഴ്ചയാണ് മേയര്‍ തെരഞ്ഞെടുപ്പ്. സുമാബാലകൃഷ്ണനാണ് യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി.
എല്‍ഡിഎഫിന്റെ മേയര്‍ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത് ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷ് കൂറുമാറിയതോടെയാണ്. പാര്‍ട്ടിയുടെ സംസ്ഥാനത്തെ ശക്തികേന്ദ്രമായ കണ്ണൂരില്‍ നേരിട്ട അപ്രതീക്ഷിത തിരിച്ചടി സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.
കെ.സുധാകരനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് രാകേഷ് വിമതനായി മത്സരിച്ച് വിജയിച്ച് എല്‍.ഡി.എഫിന് പിന്തുണ നല്‍കിയത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാകേഷുമായുള്ള തര്‍ക്കം പറഞ്ഞ് അവസാനിപ്പിക്കാന്‍ കെ.സുധാകരന്‍ നീക്കം നടത്തിയിരുന്നു. ഇതോടെ കോണ്‍ഗ്രസുമായി തനിക്ക് അഭിപ്രായവ്യത്യാസം ഇല്ലെന്ന് രാകേഷും വ്യക്തമാക്കിയിരുന്നു. എല്‍.ഡി.എഫിന്റെ കയ്യില്‍ നിന്ന് ഭരണം പിടിച്ചെടുക്കാന്‍ രാകേഷിനെ അനുനയിപ്പിക്കാന്‍ ആദ്യം ശ്രമിച്ചത് മുസ്്‌ലിംലീഗായിരുന്നു. ഇതിനായി മേയര്‍ സ്ഥാനത്തിന് വരെ വിട്ട് വീഴ്ചയ്ക്ക് അവര്‍ തയ്യാറായിരുന്നു. അവിശ്വാസം പാസായതോടെ ആദ്യ ആറ് മാസം കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണനും പിന്നീടുളള ആറ് മാസം മുസ്്‌ലിംലീഗിലെ സി.സീനത്തും മേയര്‍മാരാകണമെന്നാണ് യു.ഡി.എഫ് തീരുമാനം.
സംസ്ഥാന യു.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനത്തോടെയാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങിയത്. ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കി, ഒറ്റയംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് ഇടത് മുന്നണി കോര്‍പ്പറേഷന്‍ ഭരിച്ചിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട്മുമ്പാണ് ഭരണം പിടിച്ചെടുക്കാന്‍ യു.ഡി.എഫ് നീക്കം തുടങ്ങിയത്. പി.കെ രാഗേഷ് അനുകൂല തീരുമാനം എടുത്തിട്ടും ആദ്യത്ത ആറുമാസം മേയര്‍ സ്ഥാനം ആര്‍ക്ക് നല്‍കുമെന്നതിനെ ചൊല്ലി കോണ്‍ഗ്രസും ലീഗും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അവസാനം സംസ്ഥാന നേതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. കോണ്‍ഗ്രസിലെ തമ്മിലടി കാരണമാണ് യു.ഡി.എഫിന് കോര്‍പ്പറേഷന്‍ ഭരണം കൈവിട്ട് പോയത്. താഴേ തട്ടിലുള്ള പ്രവര്‍ത്തകരുടെ വികാരം മാനിച്ച് പി.കെ രാകേഷിനെ പാര്‍ട്ടിയിലേക്കും മുന്നണിയിലേക്കും തിരിച്ച് കൊണ്ടുവരണമെന്ന് പ്രാദേശികനേതാക്കള്‍ സംസ്ഥാന നേതാക്കളെ അറിയിക്കുകയായിരുന്നു.
ഫലത്തില്‍ യു.ഡി.എഫില്‍ തല്‍ക്കാലത്തേക്കെങ്കിലും ഐക്യം കൊണ്ടുവരാനായി. എല്‍.ഡി.എഫിനാകട്ടെ വലിയ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സി.പി.എമ്മിനോ, മുന്നണിക്കോ ഒന്നും ചെയ്യാനാകാകില്ല.
https://www.facebook.com/Malayalivartha
























