കളി കാണാനിരിക്കുന്നേയുള്ളൂ... തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ കുമ്മനത്തെ പറ്റി ഒരു വിവരവുമില്ല; ഗവര്‍ണര്‍ പട്ടികയില്‍ സ്ഥാനം പിടിക്കുമെന്ന് പ്രചാരണമുണ്ടായെങ്കിലും അതും നടന്നില്ല; കുമ്മനത്തിനായി മോദിയും അമിത്ഷായും കരുതി വച്ചിരിക്കുന്നത്...

കേരളത്തിലെ ഏറ്റവും ജനപ്രിയ ബിജെപി നേതാക്കളിലൊരാളാണ് കുമ്മനം രാജശേഖരന്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് ആയപ്പോള്‍ ട്രോളന്‍മാരുടെ കണ്ണിലുണ്ണിയായെങ്കിലും സാധാരണക്കാര്‍ കുമ്മനത്തെ ഏറെ ഇഷ്ടപ്പെട്ടു. പൊടുന്നനെ കുമ്മനത്തെ മിസോറാം ഗവര്‍ണറാക്കിയതോടെ പ്രവര്‍ത്തകര്‍ നിരാശപ്പെട്ടു. പിന്നീട് കേരളത്തില്‍ നടന്ന പല സംഭവങ്ങളിലും ഇടപെടാന്‍ കുമ്മനം ഉണ്ടായിരുന്നെങ്കില്‍ എന്ന് മലയാളികള്‍ ആഗ്രഹിച്ച് പോയി. ആ ആഗ്രഹം ഉയരെ നില്‍ക്കുമ്പോഴാണ് ശബരിമല പ്രതിഷേധം കത്തുന്നതും നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നതും. തിരുവനന്തപുരത്ത് ആരെ സ്ഥാനാര്‍ത്ഥിയാക്കാം എന്ന ചര്‍ച്ച വന്നെങ്കിലും കുമ്മനത്തെയല്ലാതെ പകരം ആരേയും കാണാന്‍ കഴിയാതെ പോയി. അങ്ങനെ കുമ്മനത്തെ മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കി.
കുമ്മനം ജയിക്കുമെന്ന സ്ഥിതി വരെയുണ്ടായി. കോണ്‍ഗ്രസുകാര്‍ പോലും കുമ്മനത്തിന് വോട്ടുചെയ്യുമെന്ന സ്ഥിതിയെത്തി. ഈ അവസരത്തിലാണ് ശശി തരൂര്‍ പരാതിയുമായി കോണ്‍ഗ്രസ് ഹൈക്കാന്‍ഡിനെ സമീപിക്കുന്നത്. അതിന് ശേഷമാണ് കുമ്മനത്തിനെതിരെ വര്‍ഗീയമായ ആരോപണമുയര്‍ന്നത്. മാറാട് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൊണ്ടുവന്നു. തുര്‍ന്ന് തീരദേശ മേഖലയില്‍ കൂട്ടത്തോടെ ശശി തരൂരിന് വോട്ട് നല്‍കി ജയിപ്പിച്ചു.
വിജയം പ്രതീക്ഷിച്ച കുമ്മനം അമ്പേ തളര്‍ന്നുപോയി. പിന്നീട് കുമ്മനത്തെ കാണാനില്ലായിരുന്നു. ഇടയ്ക്ക് ഗര്‍ണര്‍ ആക്കുമെന്നാണ് കരുതിയത്. ഗവര്‍ണര്‍മാരുടെ പട്ടിക വന്നിട്ടും കുമ്മനമില്ല. പക്ഷെ മോദി കുമ്മനത്തിനായി കരുതി വച്ചിരിക്കുന്നത് മറ്റൊന്നാണ്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനാണ് മോദിയുടെ നീക്കം. മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവയ്പ്പിച്ചാണു കുമ്മനത്തെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു മത്സരിപ്പിച്ചത്. അതിനാല്‍ തന്നെ തോറ്റപ്പോള്‍ വീണ്ടും ഗവര്‍ണര്‍ സ്ഥാനം നല്‍കുമെന്നായിരുന്നു അഭ്യൂഹം. അതാണ് മാറിമറിഞ്ഞത്.
വരുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുള്ള വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ വീണ്ടും പരീക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു കുമ്മനത്തെ ഗവര്‍ണര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയതെന്നാണു സൂചന. വട്ടിയൂര്‍ക്കാവില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ കുമ്മനത്തോടു ബി.ജെ.പി. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്നു ബി.ജെ.പി. വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി സംസ്ഥാനനേതൃത്വത്തോട് ശിപാര്‍ശ ചെയ്തിട്ടുമുണ്ട്. ഇതു സംബന്ധിച്ച പ്രവര്‍ത്തകരുടെ താത്പര്യം ജനറല്‍ സെക്രട്ടറി എം.ടി. രമേശ് സംസ്ഥാന തെരഞ്ഞെടുപ്പു സമിതിയെ അറിയിച്ചു.
മണ്ഡലം കമ്മിറ്റിയിലെ 26 അംഗങ്ങളില്‍ ഭൂരിപക്ഷവും കുമ്മനം മത്സരിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു. സംസ്ഥാന ഭാരവാഹികളായ വി.വി. രാജേഷ്, ജെ.ആര്‍. പത്മകുമാര്‍, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നെങ്കിലും കുമ്മനത്തിനായിരുന്നു മേല്‍ക്കൈ കിട്ടിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാമതെത്തിയതും കുമ്മനത്തിന് അനുകൂലഘടകമാണ്. 2016ല്‍ യു.ഡി.എഫിലെ കെ. മുരളീധരനോട് 7,622 വോട്ടിനാണു കുമ്മനം തോറ്റത്. ഇടതുസ്ഥാനാര്‍ഥി ടി.എന്‍. സീമ അന്നു മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ ശശി തരൂര്‍ 53,545 വോട്ട് നേടിയപ്പോള്‍ കുമ്മനം രണ്ടാമതെത്തിയത് 50,709 വോട്ടുകള്‍ക്കാണ്. ഇടതുസ്ഥാനാര്‍ഥി സി. ദിവാകരന് 29,414 വോട്ടാണു ലഭിച്ചത്. വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 24 കോര്‍പറേഷന്‍ വാര്‍ഡുകളില്‍ ഒന്‍പതെണ്ണത്തില്‍ ബി.ജെ.പി. കൗണ്‍സിലര്‍മാരാണ്. അതിനാല്‍ തന്നെ ജയിക്കുമെന്നാണ് കേന്ദ്ര നേതൃത്വവും കണക്ക് കൂട്ടുന്നത്.
L
https://www.facebook.com/Malayalivartha
























