ഹെൽമെറ്റ് വെയ്ക്കാത്തതിന് സംസ്ഥാനത്ത് ഒരു ദിവസം പിടിയിലായത് പതിനായിരത്തിലേറെപ്പേർ; പിഴ പത്തിരട്ടി വരെ ഉയര്‍ത്തിയതോടെ ഹെല്‍മറ്റ് വയ്ക്കാത്തതിനും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും പിടിയിലായവർ പിഴ അടയ്ക്കാൻ തയ്യാറാകാതെ കോടതിയിൽവച്ച് കാണാമെന്ന നിലപാടിൽ - കേസെടുക്കുന്നതില്‍ പൊലീസിലും മോട്ടര്‍ വാഹന വകുപ്പിലും പരക്കെ ആശയക്കുഴപ്പം

ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ വര്‍ധിപ്പിച്ചുള്ള മോട്ടോര്‍ വാഹന നിയമഭേദഗതി നിലവിൽ വന്നതോടെ നിയമലംഘകര്‍ക്കെതിരെ കേസെടുക്കുന്നതില്‍ പൊലീസിലും മോട്ടര്‍ വാഹന വകുപ്പിലും പരക്കെ ആശയക്കുഴപ്പം. പിഴ പത്തിരട്ടി വരെ ഉയര്‍ത്തിയതോടെ ഹെല്‍മറ്റ് വയ്ക്കാത്തതിനും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും ഇന്നലെ പിടിയിലായവരില്‍ നല്ലൊരു പങ്കും പണം നല്‍കാന്‍ തയാറായില്ല. പകരം കേസ് കോടതിയിലേയ്ക്ക് വിടൂ എന്ന് പറഞ്ഞ് വാഹനവുമായി പോകുന്ന അവസ്ഥയായിരുന്നു. നേരത്തെ തോന്നുംപടി വണ്ടിയോടിച്ച് പിടിയിലായി 100 രൂപ പിഴ കൊടുത്ത് രക്ഷപ്പെട്ടവർ വരെ ഇപ്പോൾ പിഴ 1000 രൂപയായതോടെ കോടതിയിൽവച്ചു കാണാമെന്ന നിലപാടിലാണ്. കേസ് കോടതിയിലേക്കു നീങ്ങിയാൽ സമൻസ് നൽകാനും മറ്റും മോട്ടർവാഹന വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരുമില്ല. ഒരാഴ്ചയ്ക്കകം പിഴത്തുകയുമായി ആർടി ഓഫിസിലെത്താൻ അറിയിച്ചാണ് ഇന്നലെ ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിച്ചത്. പണം അടച്ചില്ലെങ്കിൽ എന്തു ചെയ്യുമെന്ന കാര്യത്തിൽ തീരുമാനമില്ല.
ഹെൽമെറ്റ് വെയ്ക്കാത്തതിന് സംസ്ഥാനത്ത് ഒരുദിവസം പിടിയിലായത് പതിനായിരത്തിലേറെപ്പേരാണ്. ഇവർ കേസ് കോടതിയിലേയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടാൽ ഉദ്യോഗസ്ഥർക്ക് മറ്റു പണി ചെയ്യാനാവില്ല. പിടികൂടിയ ഉടൻ ശിക്ഷ നിർണയിച്ചു പിഴ ഈടാക്കിരുന്ന മൊബൈൽ കോടതികൾ നിർത്തലാക്കിയിട്ട് 2 വർഷവുമായി. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവർ പിടിയിലാകുമ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. മുൻപ് പൊലീസും മോട്ടർവാഹന വകുപ്പും ലംഘനങ്ങൾ ക്യാമറയിൽ പകർത്തിയിരുന്നു. എന്നാൽ, ഇപ്പോൾ 2 വിഭാഗങ്ങൾക്കും ഡിജിറ്റൽ ക്യാമറയില്ല. ചില ഉദ്യോഗസ്ഥർ സ്വന്തം മൊബൈൽ ഫോണിൽ ദൃശ്യം പകർത്തിയാണു നിയമലംഘകരെ ബോധ്യപ്പെടുത്തുന്നത്. തലസ്ഥാന ജില്ലയിൽപോലും പൊലീസിന് ആവശ്യത്തിനു ക്യാമറയില്ല. പ്രധാന ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളാകട്ടെ പകുതിയും പ്രവർത്തനരഹിതമാണ്. നിയമലംഘനത്തിന് പിടിയിലാകുന്നവരിൽ പകുതിപേരും തകർന്ന റോഡുകളുടെ പേരിൽ പോലീസുകാരോട് തട്ടിക്കയറുന്ന അവസ്ഥയുമുണ്ട്. ഈ ആഴ്ച പിഴ ഈടാക്കുന്നതിൽ മെല്ലെപ്പോക്കു സമീപനം സ്വീകരിക്കാനാണ് പൊലീസിന്റെയും മോട്ടർവാഹന വകുപ്പിന്റെയും തീരുമാനം. ബോധവൽക്കരണത്തിനാണു മുൻതൂക്കം. അതേ സമയം വാഹനപരിശോധന സമയത്ത് ലൈസൻസിന്റെയും മറ്റു രേഖകളുടെയും ഡിജിറ്റൽ പകർപ്പ് പോലീസിന് കാണിച്ചാൽ മതിയാകുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
രേഖകൾ നൽകാൻ വിസമ്മതിച്ചാൽ 2000 രൂപയാണ് ഇപ്പോൾ പിഴ. ലൈസൻസ് ഇല്ലെങ്കിൽ 5000 രൂപയും ഇൻഷുറൻസ് കരുതാതിരുന്നാൽ 2000 രൂപയും നൽകണം. രേഖകൾ കൈവശമില്ലെങ്കിൽ മൊബൈൽ ഫോണിലെ ‘ഡിജിലോക്കറിൽ’ ഇവ കാട്ടിയാൽ മതി. രേഖകളുടെ ഫോട്ടോ ഫോണിൽ ഉണ്ടെങ്കിൽ അതും കാണിക്കാം. എന്നാൽ, ഇവയുടെ ആധികാരികത സംബന്ധിച്ചു സംശയം ഉന്നയിച്ചാൽ ഒറിജിനൽ കാട്ടാൻ വാഹനമോടിക്കുന്നയാൾ ബാധ്യസ്ഥനാണ്. ഡ്രൈവിങ് ലൈസൻസ്, വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് രേഖ, നികുതി അടച്ച രസീത്, പുക പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവയാണ് വാഹനത്തിൽ കരുതേണ്ടത്. ആധാർ കാർഡ് മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചവർക്ക് കേന്ദ്ര സർക്കാരിന്റെ ‘ഡിജിലോക്കർ’ സേവനവും ഉപയോഗിക്കാം. ഗൂഗിൾ പ്ലേ, ആപ് സ്റ്റോർ എന്നിവയിൽ നിന്ന് ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനാകും.
https://www.facebook.com/Malayalivartha
























