ഉറ്റതോഴനായിരുന്ന മുന്‍ പൊതുമാരമത്ത് സെക്രട്ടറി ടി.ഒ സൂരജിന് പിന്നാലെ ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടായതോടെ മുസ്ലിംലീഗ് എം.എല്‍.എ വി.കെ ഇബ്രാഹീംകുഞ്ഞ് പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അങ്കലാപ്പിലായി
ഉറ്റതോഴനായിരുന്ന മുന്‍ പൊതുമാരമത്ത് സെക്രട്ടറി ടി.ഒ സൂരജിന് പിന്നാലെ ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടായതോടെ മുസ്ലിംലീഗ് എം.എല്‍.എ വി.കെ ഇബ്രാഹീംകുഞ്ഞ് പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അങ്കലാപ്പിലായി. ടി.ഒ സൂരജിനെ പരസ്യമായി തള്ളിപ്പറയാന്‍ ഇബ്രാഹീംകുഞ്ഞോ, പി.കെ കുഞ്ഞാലിക്കുട്ടിയോ തയ്യാറായില്ല. കുറേ വര്‍ഷങ്ങളായി ലീഗ് നേതാക്കള്‍ മന്ത്രിമാരിയിരുന്നപ്പോള്‍ സെക്രട്ടറിയായിരുന്ന ടി.ഒ സൂരജ് അവരുടെ എല്ലാവിധ ക്രമക്കേടുകള്‍ക്കും കൂട്ട് നിന്നെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സൂരജ് അറസ്റ്റിലായിട്ടും ലീഗ് നേതാക്കള്‍ മൗനം പാലിക്കുകയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പാലാരിവട്ടം പാലം നിര്‍മാണത്തിലടക്കം പൊതുമരാമത്ത് വകുപ്പില്‍ വ്യാപക അഴിമതി നടക്കുന്നുണ്ടെന്നും അതിന്റെ രേഖകള്‍ ഉണ്ടെന്നും നിയമസഭയില്‍ വെളിപ്പെടുത്തിയ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയെ ലീഗ് നേതാക്കള്‍ തന്ത്രപരമായി നിശബ്ദനാക്കുകയായിരുന്നു. എന്നാല്‍ ടി.സൂരജിന്റെ കാര്യത്തില്‍ അത് നടക്കില്ല.
ടി.ഒ സൂരജിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് പറഞ്ഞ് നൈസായി ഒഴിഞ്ഞുമാറുകയാണ് വി.കെ ഇബ്രാഹീംകുഞ്ഞ് ചെയ്തത്. പാലം സംബന്ധിച്ച ഫയല്‍ ഏറ്റവും അവസാനമാണ് തന്റെ ഓഫീസിലെത്തിയതെന്നും. താന്‍ പ്രതിക്കൂട്ടിലാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം പ്രതികരിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും മുമ്പ് വിജിലന്‍സ് മൊഴിയെടുക്കാന്‍ വിളിച്ചപ്പോള്‍ പോയിരുന്നു. കരാര്‍ കമ്പനിക്ക് അഡ്വാന്‍സ് തുക നല്‍കിയത് ആരാണെന്ന് ഫയലിലുണ്ടാകും. സെക്രട്ടറിയേറ്റ് മാന്വല്‍ പരിശോധിച്ചാല്‍ വ്യക്തമാകും മൊബിലൈസേഷന്‍ അഡ്വാന്‍സ് കാലാകാലങ്ങളായി നല്‍കുന്നതാണെന്നും ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. എന്നാല്‍ പഴയപോലുള്ള ആത്മവിശ്വാസം അദ്ദേഹത്തിന്റെ മുഖത്തില്ലായിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. മലബാറിലെ ലീഗ് നേതാക്കളില്‍ ചിലര്‍ മധ്യകേരളത്തിലെ ലീഗിന്റെ മുഖമായ ഇബ്രാഹീംകുഞ്ഞിനെ ഒതുക്കാന്‍ ഏറെക്കാലമായി പരിശ്രമിക്കുന്നുണ്ട്. അവര്‍ക്ക് അടിക്കാന്‍ കിട്ടയ വടികൂടിയാണ് പാലാരിവട്ടം പാലം.
ഇന്ന് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളെയും നിര്‍ദ്ദേശങ്ങളെയും കുറിച്ച് പ്രതികരിക്കാനും ഇബ്രാഹീംകുഞ്ഞ് തയ്യാറായില്ല. അഭിപ്രായം പറയുന്നത് അന്വേഷണത്തെ ബാധിക്കും. അന്വേഷണവുമായി 100 ശതമാനം സഹകരിച്ചിട്ടുണ്ട്. ഫയലുകള്‍ ഉദ്യോഗസ്ഥരുടെ പക്കലുണ്ട്. ഫയല്‍ നോക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ തീരുമാനിക്കാവുന്നതാണ്. അന്വേഷണം നടക്കുന്ന കേസായതിനാലാണ് കൂടുതല്‍ പ്രതികരിക്കാത്തത്. പാലത്തില്‍ വിള്ളല്‍ വീഴാന്‍ കാരണം സാങ്കേതിക പിഴവ് മാത്രമാണ്. അതിന്റെ ധാര്‍മികതയാണ് ഇ. ശ്രീധരന്‍ പറഞ്ഞത്. കരാറുകാര്‍ക്ക് മുന്‍കൂറായി പണം നല്‍കിയതില്‍ തെറ്റില്ല. ഗവണ്‍മെന്റ് നയം അനുസരിച്ചാണ് പണം നല്‍കിയതെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
ദേശീയപാത അതോറിട്ടി നിര്‍മ്മിക്കേണ്ട പാലത്തിന്റെ കരാറിലും ഡിസൈനിംഗിലും മുതല്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് ടി.ഒ സൂരജിന്റെ മൊഴിയില്‍ നിന്ന് വ്യക്തമാണ്. അതിനാല്‍ വി കെ ഇബ്രാഹിംകുഞ്ഞ് മാത്രമല്ല ഇതിലെ കണ്ണിയെന്ന് വ്യക്തം. അതുകൊണ്ടാണ് അദ്ദേഹത്തിന് പിന്തുണയുമായി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താത്തതും ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപെടാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയത് യു.ഡി.എഫിനും മുസ്്‌ലിംലീഗിനും രാഷ്ട്രീയമായും നിയമപരമായും തിരിച്ചടിയാണ്. അതിനാല്‍ എന്ത് സംഭവിക്കുമെന്ന് എറണാകുളം ഉപതെരഞ്ഞെടുപ്പിന് ശേഷമേ വ്യക്തമാകൂ....
https://www.facebook.com/Malayalivartha