വിഎസിനു വേണ്ടി കൊറിയന്‍ മാതൃക പിന്തുടരാം, വിഎസ് ചതിയനും വഞ്ചകനുമാണെന്ന് എം.സ്വരാജ്
വി.എസ്. ചതിയനും വഞ്ചകനുമാണ്, അധികാരമില്ലാതെ അദ്ദേഹത്തിന് നിലനില്‍ക്കാനാകില്ല, മരിക്കുന്നതുവരെ അധികാരം നല്‍കാം, അതിനുശേഷം കൊറിയന്‍ മാതൃക പിന്തുടരാമെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം.സ്വരാജ്. അച്ചടക്കലംഘനം തുടരുന്ന വി.എസ്. അച്യുതാനന്ദന് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് കഴിഞ്ഞ സമ്മേളനത്തില്‍ സ്വരാജ് ആവശ്യപ്പെട്ടിരുന്നു.
സി.പി.എം. പ്രതിനിധി സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലായിരുന്നു സ്വരാജിന്റെ വിമര്‍ശനം. കമ്യൂണിസ്റ്റ് ഭരണമാണെങ്കിലും ഉത്തര കൊറിയയില്‍ മക്കള്‍ രാഷ്ട്രീയമാണ് നിലനില്‍ക്കുന്നത്. ഇത് സൂചിപ്പിച്ചായിരുന്നു സ്വരാജിന്റെ പരാമര്‍ശം.
വി.എസ്സിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന എന്‍.എന്‍.കൃഷ്ണദാസും അദ്ദേഹത്തിനെതിരെ അഞ്ഞടിച്ചു. സുരഭിലമായ ഭൂതകാലത്തില്‍ അഭിരമിച്ച് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ് വി.എസ്. ചെയ്യുന്നത്. അദ്ദേഹത്തിനെതിരെ നടപടിയെടുക്കണം. അതിന്റെ അനന്തരഫലം എന്തായാലും അത് സംഘടനാശക്തി ഉപയോഗിച്ച് നേരിടണമെന്നും കൃഷ്ണദാസ് പറഞ്ഞു.
ടി.പി.വധക്കേസ്സില്‍ അറസ്റ്റിലായതിന് ശേഷമുള്ള അനുഭവങ്ങള്‍ വിവരിച്ചാണ് കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്‍ സംസാരിച്ചു തുടങ്ങിയത്. പോലീസില്‍നിന്ന് കടുത്ത പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ടി.പി.വധത്തില്‍ പിണറായി വിജയന് ബന്ധമുണ്ടെന്ന് പറയാനായിരുന്നു ഇത്. സി.പി.എം., ജില്ലാക്കമ്മിറ്റി ഓഫീസില്‍ പിണറായി ഇതിനായി വന്നിരുന്നുവെന്ന് പറയാനായിരുന്നു പോലീസിന്റെ ആവശ്യം. പാര്‍ട്ടിയിലെ ഒരുവിഭാഗം ഇക്കാര്യം പറഞ്ഞതായാണ് പോലീസ് പറഞ്ഞത്. വെള്ളക്കടലാസില്‍ ഒപ്പിട്ടുവാങ്ങാന്‍ ശ്രമമുണ്ടായെന്നും മോഹനന്‍ പറഞ്ഞു. വി.എസ്. പാര്‍ട്ടിയെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനത്തില്‍ പിണറായിയുടേത് ഇരയുടെ വിലാപവും വി.എസ്സിന്റേത് വേട്ടക്കാരന്റെ ഇരിപ്പുമാണെന്ന് ഒരു പ്രതിനിധി പറഞ്ഞു. അച്ചടക്കം ലംഘിക്കാന്‍ വി.എസ്സിന് മാത്രമായി ഇളവ് നല്‍കണമെന്ന് തിരുവനന്തപുരത്തുനിന്നുള്ള പുത്തന്‍കട വിജയന്‍ പരിഹസിച്ചു. അല്ലെങ്കില്‍ വി.എസ്സിന്റെ നടപടികള്‍ ഒരു കീഴ്‌വഴക്കമാകും. ബാക്കി എല്ലാവര്‍ക്കും മാത്രമായി പാര്‍ട്ടി അച്ചടക്കം ബാധകമാക്കിയാല്‍ മതിയെന്നും വിജയന്‍ പറഞ്ഞു.
പൊന്ന് കായ്ക്കുന്ന മരമായാലും പുരയ്ക്ക് ചാഞ്ഞാല്‍ മുറിക്കണമെന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ട കാസര്‍കോടുനിന്നുള്ള എം.വി.ബാലകൃഷ്ണന്‍ പറഞ്ഞു. വി.എസ്സിനെ പേരെടുത്ത് പറഞ്ഞായിരുന്നു ബാലകൃഷ്ണന്റെ വിമര്‍ശം. ആര്‍.എം.പി. എന്ന പാര്‍ട്ടി രൂപവത്കരിച്ചതുതന്നെ വി.എസ്സിനുവേണ്ടിയായിരുന്നുവെന്ന് ഇടുക്കിയിലെ പി.എന്‍.വിജയന്‍ പറഞ്ഞു. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നുതന്നെ ഒഴിവാക്കണമെന്ന് ബാബു എം.പാലിശ്ശേരിയും പറഞ്ഞു.
39 പേരാണ് ശനിയാഴ്ച ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതില്‍ പി.കൃഷ്ണപ്രസാദ്, വി.പി.പി. മുസ്തഫ എന്നിവരൊഴികെ എല്ലാവരും വി.എസ്സിനെ പേരെടുത്ത് വിമര്‍ശിച്ചു. ഇന്ന് ഉച്ചവരെ പൊതുചര്‍ച്ച തുടരും. അതിനുശേഷം പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് മറുപടി നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha