അമ്പരപ്പോടെ കേരളം... പ്രണയിക്കുന്നവരെ പിന്തിരിപ്പിക്കാന്‍ മാനസിക രോഗാശുപത്രികളില്‍ യുവതികളെ എത്തിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; ഇടുക്കിയിലും കൂത്താട്ടുകുളത്തുമുള്ള സ്വകാര്യ മാനസികരോഗാശുപത്രികള്‍ക്കെതിരെ ആരോപണം
പ്രണയം പൊളിക്കാന്‍ സ്ത്രീകളെ മാനസികരോഗാശുപതിയില്‍ പ്രവേശിപ്പിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുന്നു. ഇതില്‍ അധികം പേരെയും ചികിത്സിക്കുന്നത് ഇടുക്കിയിലും കൂത്താട്ടുകുളത്തുമുള്ള സ്വകാര്യ മാനസികരോഗാശുപത്രികളിലാണെന്നാണ് ആരോപണം.
തൊടുപുഴയിലെയും കൂത്താട്ടുകുളത്തെയും ആശുപത്രികളുടെ പ്രവര്‍ത്തനത്തെ കുറിച്ച് അന്വേഷിക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ മനുഷ്യാവകാശ കമ്മീഷനും തൊടുപുഴ ആശുപത്രിയെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. അന്ന് ആശുപത്രിക്കെതിരെ ഉയര്‍ന്നത് ഗുരുതര ആരോപണങ്ങളാണ്.
പെരിന്തല്‍മണ്ണ സ്വദേശിനിയായ യുവതിയെ പ്രണയത്തില്‍ നിന്ന് ഒഴിവാക്കാന്‍ തൊടുപുഴ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിഷയം ഹൈക്കോടതിയിലെത്തിയത്. ആദ്യം യുവതി എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു വീട്ടുകാരുടെ മൊഴി. ഒടുവില്‍ കൂത്താട്ടുകുളത്തെ ആശുപത്രിയില്‍ നിന്ന് കോടതി നിര്‍ദ്ദേശാനുസരണം പോലീസ് യുവതിയെ മോചിപ്പിച്ചു. മാനസിക അസ്വസ്ഥതയില്ലാത്ത യുവതിക്ക് മാനസികരോഗത്തിനുള്ള മരുന്നുകളാണ് നല്‍കിയിരുന്നത്. സാബിലയാണ് ഒരു മാസം നീണ്ട വ്യാജ ചികിത്സയില്‍ നിന്ന് മോചിതയായത്. തൃശൂര്‍ സ്വദേശിയായ യുവാവുമായിട്ടായിരുന്നു സാബിലയുടെ പ്രണയം. കാമുകന്റെ സാമ്പത്തിക നില ദുര്‍ബലമായതു കൊണ്ടാണ് വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തത്. കാമുകന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് വ്യാജ ചികിത്സ പുറത്തുകൊണ്ടുവന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാനസികരോഗമില്ലാത്തവരെ മാനസിക രോഗികളാക്കുന്ന സംഭവങ്ങള്‍ ഏറി വരികയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന് പ്രധാനമായും കൂട്ടു നില്‍ക്കുന്നത് എറണാകുളം, ഇടുക്കി ജില്ലകളിലെ രണ്ട് സ്വകാര്യ ആശുപത്രികളാണ്. വസ്തു തട്ടിയെടുക്കാനും ഇത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇടുക്കിയിലെ ആശുപത്രി പ്രവര്‍ത്തിക്കുന്നത് ഒരു പ്രമുഖ സമുദായ സംഘടനയുടെ നേതൃത്വത്തിലാണ്. മനുഷ്യാവകാശ കമ്മീഷന്‍ ഇതിനെ കുറിച്ച് അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ സമുദായ സംഘടനകള്‍ ഇടപെട്ടു. കമ്മീഷനില്‍ നിന്നും അന്വേഷിക്കാന്‍ പോയ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പോലും കയറ്റിയിട്ടില്ല. ഇതാണ് ആശുപത്രിയുടെ സംഘശക്തി.
സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗമില്ലാത്തവരെ ചികിത്സിക്കുകയില്ല. അതിന് സ്വകാര്യാശുപത്രികളുടെ സഹായം നിര്‍ലോഭം ലഭിക്കും. ആശുപത്രി ആവശ്യപ്പെടുന്ന പണം നല്‍കണമെന്ന് മാത്രം. മനോരോഗത്തിനുള്ള കുത്തി വയ്പ്പും മരുന്നും നല്‍കും. അതോടെ മാനസിക നില തെറ്റും. രോഗമില്ലാത്തവരെ ചികിത്സിക്കുന്നത് രോഗമുള്ളവര്‍ക്ക് ഒപ്പമാണ്. മനോരോഗത്തിന്റെ തീവ്രതയുള്ള രോഗികള്‍ക്ക് ഒപ്പം ഇത്തരക്കാരെ ചികിത്സിക്കുന്നതോടെ ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ രോഗമില്ലാത്തവരും രോഗമുള്ളവരായി തീരും. ചികിത്സ അവസാനിക്കുന്നതോടെ ഒരാള്‍ പൂര്‍ണ രോഗിയായി കഴിഞ്ഞിരിക്കും.
1987 ലാണ് കേരള മെന്റല്‍ ഹെല്‍ത്ത് നിയമം നിലവില്‍ വന്നത്. ഇതില്‍ ഒരാളെ മാനസികരോഗത്തിന് ചികിത്സിക്കുമ്പോള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഒരു കാരണവശാലും രോഗമില്ലാത്തവര്‍ക്ക് പരിശോധനകള്‍ പോലും നടത്താന്‍ കഴിയില്ല. രോഗിക്ക് തന്റെ ചികിത്സാ മേല്‍നോട്ടം ആര് നടത്തണമെന്ന് മുന്‍കൂട്ടി നിശ്ചയിക്കാനാവും. ആശുപത്രിക്ക് രോഗിയുടെ ബന്ധുക്കളില്‍ നിന്ന് രേഖകള്‍ ഒപ്പിട്ട് വാങ്ങാമെങ്കിലും അതെല്ലാം രോഗിയുടെ സമ്മതത്തോടെ ആയിരിക്കണം. എന്നാല്‍ സ്വകാര്യ മാനസികാരോഗ്യ ആശുപത്രികള്‍ ഇത്തരം നിയമങ്ങളൊന്നും പാലിക്കാതെയാണ്. അതിനെ കുറിച്ച് അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ സത്യം പുറത്തുവരാന്‍ പ്രയാസം തന്നെയാണ്.
https://www.facebook.com/Malayalivartha