കന്യാമറിയത്തിനെ മോശമായി ചിത്രീകരിച്ച ന്യൂസ് ഗിൽ ഓൺലൈൻ വാർത്താ പോർട്ടൽ ബ്ലോക്ക് ചെയ്തു; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയത് ഹൈക്കോടതി;
സമൂഹ മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ വാർത്താ ചാനലുകൾ അസഭ്യവർഷം ചൊരിയുന്നതിനെതിരെ കർശന നടപടിയുമായി കേരള ഹൈക്കോടതി. ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തെ വളരെ മോശമായ ഭാഷയിൽ ചിത്രീകരിച്ചു ലേഖനം കൊടുത്ത ന്യൂസ് ഗിൽ ഡോട്ട് കോം വാർത്താ ചാനൽ ഹൈക്കോടതി പൂട്ടിച്ചു. ലിബി.സി.എസ് എഡിറ്റർ ഇൻ ചീഫായ വെബ് ന്യൂസ്‌പോർട്ടലാണ് ബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്.
കേരളാ ന്യൂസ് ടുഡെ എന്ന ന്യൂസ് ഗിൽ ഡോട്ട് കോം വാർത്താ ചാനലായിരുന്നു മെയ് 19-ാം തീയതി ' എന്തുകൊണ്ടാണ് പ്രത്യേക ജീവി വർഗത്തിന് മാത്രം ഒരുപാട് തന്തമാർ ഉണ്ടായത്' എന്ന തലക്കെട്ടിൽ യേശുക്രിസ്തുവിന്റെ മാതാവായ പരിശുദ്ധ കന്യകാമറിയത്തെ തെറിവിളിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചത്. മത വൈരാഗ്യവും ജനങ്ങളിൽ വ്യാപക പ്രതിഷേധവും സൃഷ്ടിക്കുന്ന ഇത്തരം വാർത്തകൾ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും സമൂഹ സമാധാനത്തിനും വെല്ലുവിളിയാണെന്നു കാട്ടി പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ സ്ഥാപകൻ ജയിംസ് വടക്കനും കാഞ്ചിയൻ സ്വദേശി ജോമോൻ ജോസും (WPC 10120/2020 & WPC 10332/2020) ആയി നൽകിയ 2 വ്യത്യസ്ത ഹർജികളിലാണ് കേന്ദ്രസർക്കാരിന്റെയും കേരളസർക്കാരിന്റെയും ഭാഗം കേട്ട ശേഷം ന്യൂസ് ഗിൽ ഡോട്ട് കോം ന്യൂസ് പോർട്ടലിനെ ബ്ലോക്ക് ചെയ്തത്. ഖുറാനിൽ വരെ പരമപരിശുദ്ധമായി പ്രതിപാദിക്കുന്ന വ്യക്തിത്വമാണ് കന്യകാമറിയത്തിന്റേതെന്നും ലോകത്തിലെ 70% ജനങ്ങൾക്കും ആരാധ്യയായ മറിയമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. ജോൺസൺ മനയാനി ചൂണ്ടിക്കാട്ടി.
നിയന്ത്രണങ്ങളില്ലാതെയും മാധ്യമ മൂല്യങ്ങൾ പാലിക്കാതെയും ആരെയും തെറിവിളിക്കാനും അസഭ്യങ്ങൾ ചൊരിയാനും സമൂഹത്തിൽ താറടിച്ചുകാണിക്കാനും ഇത്തരം ന്യൂസ് പോർട്ടലുകൾ പണി ആരംഭിച്ചിട്ട് കുറെ നാളുകളായിരുന്നു. വാർത്താ മേഖലയിലായിരുന്നതിനാലാണ് പല സെലിബ്രിട്ടികൾ പോലും ഇത്തരം താറടിക്കൽ വാർത്തകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാതിരുന്നത്. ന്യൂസ് ഗിൽ അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവായതോടെ സമൂഹ്യമാധ്യമങ്ങളിലൂടെയുള്ള നിയന്ത്രണമില്ലാത്ത തെറിവിളികൾ അത്തരം വാർത്താ പോർട്ടലുകളുടെ തന്നെ അവസാനമാകും.
ന്യൂസ്ഗിൽ പോർട്ടൽ മാത്രമല്ല സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന വാർത്താ പോർട്ടലുകളൊക്കെ ഐടി നിയമത്തിന്റെ പരിധിയിൽ വരുണമെന്നും ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിച്ചും നിയമനിർമ്മാണം നടത്തണമെന്നും ജിയംസ് വടക്കൻ ആവശ്യപ്പെട്ടു.
വാർത്താ പോർട്ടലുകളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കണം മോശമായ ഭാഷ ഉപയോഗിക്കരുത്, വാർത്തയുടെ വിശ്വാസ്യത ഉറപ്പാക്കണം, വാർത്തകളിൽ കൃത്രിമത പാടില്ല, വിമർശനം വിവാദാധിഷ്ടിതമാകണം, അതു വ്യക്തിഹത്യയായി മാറരുത് തുടങ്ങിയ കാര്യങ്ങളെപ്പറ്റി ജയിംസ് വടക്കൻ ആവശ്യപ്പെട്ടു.
പ്രിന്റ് മീഡിയയെക്കാൾ ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങി ചെല്ലുന്നത് ഓൺലൈൻ മാധ്യമങ്ങളായതിനാൽ ഇക്കാര്യത്തിൽ ഒരു നിരീക്ഷണം ആവശ്യമാണെന്നും പത്ര സ്വാതന്ത്ര്യം എന്നു പറഞ്ഞാൽ എന്തു തെറിയും വിളിച്ചുപറയാനുള്ള വേദിയല്ലെന്നും ജയിംസ് വടക്കൻ ചൂണ്ടിക്കാണിക്കുന്നു
https://www.facebook.com/Malayalivartha