നിരവധി പ്രവാസികള്‍ കുടുങ്ങിക്കിടക്കുന്നു; ക്വാറന്‍റീന്‍ സൗകര്യമില്ലാതെ പെരുവഴിയിൽ പ്രവാസികൾ, വാഗ്ദാനങ്ങൾ പാളുന്നു?
ക്വാറന്‍റീന്‍ ചെലവുകൾ ഇനിമുതൽ വിദേശത്ത് നിന്നെത്തുന്ന പ്രവാസികൾ തന്നെ വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറെ ഞെട്ടലോടെയാണ് പ്രവാസികൾ കേട്ടത്. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയും ഒത്തിരിയേറെപ്പേർ ഇതിനെതിരെ രംഗത്തേക്ക് എത്തുകയും ചെയ്തതോടെ അതിൽ ഇളവുകൾ വരുത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പ്രവാസികൾക്കായി എല്ലാം സജ്ജമാക്കിക്കൊണ്ട് അവരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതായി പറഞ്ഞ വാഗ്ദാനങ്ങൾ പാളുന്നതായുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്.
ക്വാറന്‍റീന്‍ സൗകര്യമില്ലാത്തതിനാല്‍ കണ്ണൂര്‍ കാസര്‍കോട് അതിര്‍ത്തിയില്‍ നിരവധി പ്രവാസികളാണ് കുടുങ്ങിക്കിടക്കുന്നത്. മൂന്ന് ബസുകളിലായി എത്തിയ 14 പ്രവാസികളാണ് കാലിക്കടവ് എന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നത്. കുവൈറ്റില്‍ നിന്ന് ഇവർ ഇന്നലെ രാത്രിയാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചെർന്നത്. തുടര്‍ന്ന് ഇവരെ കെഎസ്ആര്‍ടിസി ബസുകളിലാണ് ക്വാറന്‍റീന്‍ ചെയ്യുന്നതിനായി കൊണ്ടുപോയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മൂന്ന് ബസുകളും കാലിക്കടവ് ഇവർ എത്തുകയായിരുന്നു.
ഇതോടൊപ്പം തന്നെ പ്രാഥമിക സൗകര്യം പോലുമില്ലാതെ സ്ത്രീകള്‍ അടക്കമുള്ളവരാണ് ഇവിടെ അകപ്പെട്ടുപോയത്. ഇന്നലെ രാത്രിയാണ് ഭക്ഷണം കഴിച്ചതെന്നും അതിന് ശേഷം ഭക്ഷണം ലഭിച്ചിട്ടില്ലെന്നും പ്രവാസികള്‍ വ്യക്തമാക്കുകയുണ്ടായി. എന്നാൽ ക്വാറന്‍റീന്‍ സൗകര്യമില്ലാത്തതല്ല, പരീക്ഷാ ഡ്യൂട്ടിക്ക് ആരോഗ്യപ്രവർത്തകർ പോയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് എഡിഎം പറഞ്ഞത്. എന്നാൽ ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയ ശേഷം പ്രവാസികളെ പരിശോധിച്ച് കടത്തിവിടുമെന്നും ഇവര്‍ പറയുകയുണ്ടായി. അതിർത്തിയിൽ എത്തിയവരെ അതാത് പഞ്ചായത്തുകളിൽ എത്തിച്ച് ക്വാറന്‍റീന്‍ ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha