താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍ക്കാരനായ ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍... എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്... ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു... ഗ്യാസ് തുറന്ന് വിട്ടത് തെളിവ് നശിപ്പിക്കാന്‍... അന്വേഷണത്തിന് നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍
താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരുപത്തിമൂന്നുകാരനായ പ്രതി അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശിയും ദമ്പതിമാരുടെ അയല്‍ക്കാരനുമായ മുഹമ്മദ് ബിലാല്‍(23) ആണ് അറസ്റ്റിലായത്. എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയോടെ അറസ്റ്റ് രേഖപ്പെടുത്തി. മോഷണം ലക്ഷ്യമിട്ടാണ് പ്രതി ദമ്പതിമാരെ ആക്രമിച്ചതെന്ന് ജില്ലാ പോലീസ് മേധാവി ജി.ജയ്ദേവ് പറഞ്ഞു. നേരത്തെ ഇയാള്‍ക്ക് സാലി-ഷീബ ദമ്പതിമാര്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നു.
ഞായറാഴ്ച രാത്രി സ്വന്തം വീട്ടില്‍ നിന്നിറങ്ങിപ്പോയ പ്രതി തിങ്കളാഴ്ച പുലര്‍ച്ചെ സാലിയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ആ സമയത്ത് സാലിയും ഷീബയും ഉറങ്ങുകയായിരുന്നതിനാല്‍ മടങ്ങിപ്പോയി രാവിലെ വീണ്ടും വന്നു. പരിചയമുള്ള ആളായതിനാല്‍ ദമ്പതിമാര്‍ വാതില്‍ തുറന്നു നല്‍കി. സ്വീകരണമുറിയിലേക്ക് കടന്ന പ്രതിക്ക് ഷീബ കുടിക്കാന്‍ വെള്ളവും നല്‍കി. ഷീബ അടുക്കളയിലേക്ക് പോയ സമയത്താണ് ബിലാല്‍ സാലിയെ ടീപ്പോയ് കൊണ്ട് തലയ്ക്കടിച്ചത്. ബഹളം കേട്ടെത്തിയ ഷീബയെയും പിന്നാലെ തലയ്ക്കടിച്ചു.
കിടപ്പുമുറിയിലെ അലമാരയില്‍നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കി. ഷീബ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചു. പിന്നീട് മരണം ഉറപ്പാക്കാനായി ഇരുമ്പ് കമ്പി കൊണ്ട് കെട്ടിയിട്ട് ഷോക്കടിപ്പിക്കാനും ശ്രമിച്ചു. തെളിവ് നശിപ്പിക്കാനായാണ് ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടത്.
കൃത്യം നടത്തിയ ശേഷം പ്രതി സാലിയുടെ വീട്ടിലെ കാറുമായി കടന്നുകളഞ്ഞതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കാര്‍ സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതില്‍ ഒരാള്‍ മാത്രമാണ് സഞ്ചരിച്ചതെന്നും പോലീസിന് മനസിലായി. ഇതിനിടെ ഇന്ധനം നിറയ്ക്കാനായി കാര്‍ പെട്രോള്‍ പമ്പില്‍ കയറിയ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇതോടെ പോലീസ് സംഘം പ്രതിയെ തിരിച്ചറിഞ്ഞു.
താഴത്തങ്ങാടി പാറപ്പാടം ഷാനിമന്‍സിലില്‍ ഷീബ(60) തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുഹമ്മദ് സാലി(65) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്
താഴത്തങ്ങാടി കൊലപാതകത്തില്‍ 48 മണിക്കൂറിനുള്ളില്‍ പ്രതിയിലേക്ക് നിര്‍ണായക സൂചന ലഭിക്കാനിടയാക്കിയത് പോലീസിന്റെ ചിട്ടയായ അന്വേഷണം. പ്രത്യേക സംഘം അഞ്ചായി തിരിഞ്ഞായിരുന്നു അന്വേഷണം. മൂന്നു സി.ഐ. മാരുടെയും രണ്ടു ഡിവൈ.എസ്.പി.മാരുടെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. ഓരോ സംഘത്തിനും ഓരോ ജോലിയും വിഭജിച്ചുനല്‍കി.
ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ഗിരീഷ് പി.സാരഥി, കോട്ടയം ഡിവൈ.എസ്.പി. ആര്‍.ശ്രീകുമാര്‍, കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ. എം.ജെ.അരുണ്‍, കുമരകം എസ്.എച്ച്.ഒ. ബാബു സെബാസ്റ്റ്യന്‍, പാമ്പാടി എസ്.എച്ച്.ഒ. യു.ശ്രീജിത്ത് എന്നിവര്‍ക്കായിരുന്നു നേതൃത്വം.
കുമരകം, താഴത്തങ്ങാടി, ഇല്ലിക്കല്‍, ചെങ്ങളം ഭാഗങ്ങളിലെ ക്രമിനല്‍ പശ്ചാത്തലമുള്ളവരെ മുഴുവന്‍ പോലീസ് വിളിപ്പിച്ചിരുന്നു. പോലീസ് നായ ഓടിച്ചെന്ന താഴത്തങ്ങാടി പാലത്തിന് സമീപം സംഭവദിവസം സംശയകരമായി കണ്ടവരുടെ വിവരങ്ങളും ശേഖരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha