608 പേർക്കു കോവിഡ്; തിരുവനന്തപുരത്തു മാത്രം 201 രോഗികൾ; ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ദിവസം; ഒരു മരണം; കോവിഡ് വ്യാപനം രൂക്ഷമാകുന്നു
സംസ്ഥാനത്ത് ചൊവ്വാഴ്ച 608 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ദിവസം. തിരുവനന്തപുരത്തു മാത്രം 201. സംസ്ഥാനം അനുദിനം കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയിലേക്ക്. ഇന്ന് ഒരാൾ മരണപ്പെട്ടു. ആലപ്പുഴയിലെ ചിനക്കരയിലുള്ള 47കാരനാണ് മരിച്ചത്.
തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രോഗ വ്യാപനം തീവ്രമായ ആദ്യഘട്ടത്തില്‍ നഗരത്തിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ പിന്നീട് ഗ്രാമപ്രദേശങ്ങളിലും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഈ സാഹചര്യത്തിലാണ് ഗ്രാമ പ്രദേശങ്ങളിലേക്കും നിയന്ത്രണങ്ങള്‍ വ്യാപിപ്പിച്ചത്. തീരദേശ മേഖലയായ അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായിപ്രഖ്യാപിച്ചിട്ടുണ്ട്. ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പന, പെരുമാതുറ, പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, ആരയതുരുത്തി വാര്‍ഡുകള്‍, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ മാടന്‍വിള വാര്‍ഡ്, പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കുഴക്കാട്, കോവില്‍വിള വാര്‍ഡുകള്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ ചൊവ്വള്ളൂര്‍,കരുംകുളം ഗ്രാമപഞ്ചായത്തിലെ പള്ളം, ഇരയിമ്മന്‍തുറ, പുല്ലുവിള, ചെമ്ബകരാമന്‍തുറ വാര്‍ഡുകള്‍, ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ കീഴ്‌കൊല്ല, വട്ടവിള, കൊറ്റാമം, അരയൂര്‍ കിഴക്ക്, തോട്ടിന്‍കര വാര്‍ഡുകള്‍, പനവൂര്‍ ഗ്രാമപഞ്ചായത്തിലെ കോതകുളങ്ങര, ആട്ടുകാല്‍, പനവൂര്‍, വാഴോട് വാര്‍ഡുകള്‍ എന്നിവയെയും പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി.
തിരുവനന്തപുരം നഗരസഭക്ക് കീഴിലെ 6 വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്റ് സോണാക്കിയിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ വെങ്ങാനൂര്‍, കോട്ടപുരം, വിഴിഞ്ഞം, ഹാര്‍ബര്‍, വെള്ളാര്‍, തിരുവല്ലം വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണാക്കിയത്.
ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന നിര്‍ദേശവും ജില്ലാ ഭരണകൂടം നല്‍കുന്നുണ്ട്. മുന്‍നിശ്ചയപ്രകാരമുള്ള സര്‍ക്കാര്‍ പരീക്ഷകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താം. കണ്ടെയിന്‍മെന്റ് സോണില്‍ നിന്നുമെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക ക്ലാസ് റൂം സജ്ജീകരിക്കണം മെഡിക്കല്‍, മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും കണ്ടെയിന്‍മെന്റ് സോണിനു പുറത്തേക്ക് പോകാന്‍ പാടില്ല എന്നീ കര്‍ശന നിര്‍ദേശവും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha