ഇതാണ് എൻ്റെ ‘കേരളാ മോഡൽ; മറ്റുള്ളവരിൽ നിന്ന് മലയാളികളെ വ്യത്യസ്തരാക്കുന്നത് ഒത്തൊരുമയാണെന്നു ശശി തരൂർ
കോവിഡ് മഹാമാരിയും പേമാരിയും പ്രതിരോധത്തിലാക്കിയിട്ടും അതൊന്നും വകവയ്ക്കാതെ വിമാനാപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ പാഞ്ഞെത്തിയ നാട്ടുകാരെ പ്രശംസിച്ച് ശശി തരൂർ എംപി രംഗത്ത്. മണിക്കൂറുകൾ കൊണ്ടാണ് രക്ഷാപ്രവർത്തനം കൊണ്ടോട്ടിയിലെ പ്രദേശവാസികൾ പൂർത്തിയാക്കിയത്. സമയോചിതമായ ഇടപെടൽ കൊണ്ട് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു.
മറ്റുള്ളവരിൽ നിന്ന് മലയാളികളെ വ്യത്യസ്തരാക്കുന്നത് ഒത്തൊരുമയാണെന്നും പ്രളയ കാലത്തും മഹാമാരിക്കാലത്തും ഇപ്പോൾ വിമാനാപകടത്തിലും അതു കാണാൻ കഴിയുന്നുവെന്നും രക്ഷാപ്രവർത്തനത്തെ കുറിച്ചു വന്ന വാർത്ത പങ്കുവച്ച് ശശി തരൂർ ഫെയ്സ്ബുക്കിൽ കുറിച്ചു.
അപകടമുണ്ടായാൽ ജാതിമത ഭേദമെന്യേ മനുഷ്യർ രക്ഷിക്കാനിറങ്ങുമെന്നും ഇതാണ് തന്റെ കേരള മാതൃകയെന്നും തരൂർ പറയുന്നു.
കൊണ്ടോട്ടിയും വിമാനത്താവളവുമടങ്ങുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോണിലാണ്. രാത്രിയും മഴയും ഒന്നും വകവയ്ക്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോൾ അവർ ഓടിയെത്തിയത്. വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന ആളുകളാണ്. പലർക്കും രോഗബാധ ഉണ്ടായിരുന്നിരിക്കണം. അതൊന്നും അവർ കണക്കിലെടുത്തില്ല. അവർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏൽപ്പിക്കാനും അവർ മുൻപന്തിയിൽ നിന്നു എന്നും തരൂർ കുറിച്ചു.
https://www.facebook.com/Malayalivartha