ആ വൃത്തികെട്ട നിലയിലേക്ക്... ആ നിലയിലേക്കാണ് ഇന്ന് നമ്മുടെ കേരളത്തിലെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പോകുന്നതെന്ന് ചിത്രീകരിക്കുന്നത് എന്തിനാ?
മാദ്ധ്യമങ്ങളെ 'ഉപജാപക സംഘങ്ങള്‍' എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചതിനെ ചൊല്ലി മാദ്ധ്യമങ്ങളും മുഖ്യമന്ത്രിയും വാഗ്‌വാദം. കൊവിഡ് അവലോകന യോഗത്തിനു ശേഷമുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രിയും മാദ്ധ്യമങ്ങളും വാഗ്‌വാദത്തിലേർപ്പെട്ടത്.
തങ്ങള്‍ സ്വാഭാവികമായ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ടെന്നും മാദ്ധ്യമങ്ങള്‍ മറുവാദം പറഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും മാദ്ധ്യമപ്രവര്‍ത്തകരും തമ്മിലെ വാഗ്വാദത്തിന്റെ മട്ടിലേക്ക് ചെന്നെത്തുകയായിരുന്നു.
മാദ്ധ്യമങ്ങള്‍ പ്രത്യേകമായ ചില ഉദ്ദേശങ്ങള്‍ വച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും മാദ്ധ്യമങ്ങളുടെ 'തലപ്പത്തിരിക്കുന്നവര്‍ക്കാ'ണ് ഇക്കാര്യത്തില്‍ പ്രധാന പങ്കുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. ഒരു മാസം മുന്‍പുവരെ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പുകഴ്ത്തികൊണ്ട് മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതികളൊന്നും ഉണ്ടായിരുന്നില്ലല്ലോ എന്ന ചോദ്യം മാദ്ധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയപ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് വലിയ തോതിലുള്ള യശസ് വരുന്നത് 'ചിലര്‍ക്ക് വല്ലാത്ത പൊള്ളല്‍' ഉണ്ടാക്കുന്നുവെന്നും അത് രാഷ്ട്രീയമായുള്ള കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
'ഞാന്‍ എണ്ണി പറയാണോ ഓരോന്നും എന്തായിരുന്നു എന്ന്? ആ വൃത്തികെട്ട നിലയിലേക്ക്... ആ നിലയിലേക്കാണ് ഇന്ന് നമ്മുടെ കേരളത്തിലെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പോകുന്നതെന്ന് ചിത്രീകരിക്കുന്നത് എന്തിനാ? നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും അങ്ങനെയൊരു വിശ്വാസം ഉണ്ടോ? നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും അങ്ങനെയൊരു വിലയിരുത്തലുണ്ടോ? ഇടതുപക്ഷ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ എന്താണ് മാര്‍ഗം...അതിന്റെ ഭാഗമായി ഒരുപാട് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടാകും...പ്രൊഫഷണലിസം ഉപയോഗിച്ചുകൊണ്ട് അപകീര്‍ത്തിപ്പെടുത്താനുള്ള മാര്ഗങ്ങള്‍ അവര്‍ ആലോചിക്കുന്നു. അതിന്റെ ഭാഗമായി അതിന്റെ കൂടെ ചേരാന്‍ കുറച്ച് മാദ്ധ്യമങ്ങളും തയ്യാറായിട്ടുണ്ട്.' മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ.
അതിനെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാതിരിക്കുമ്ബോള്‍ മറ്റ് ഉപജാപങ്ങളിലൂടെ അതിനെ നേരിടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം തിരിച്ചടിച്ചു. ഇപ്പോഴത്തെ സര്‍ക്കാര്‍ പഴയ അതേ നിലയിലുള്ള സര്‍ക്കാരാണെന്നും 'ഇന്നത്തെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അദ്ദേഹത്തിന്റെ വാസസ്ഥലവും പഴയ മുഖ്യമന്ത്രിയുടെ അതേ രീതിയിലാണ്' എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്ന ദിവസം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസുമായി വിഷയത്തെ ബന്ധപ്പെടുത്താനാണ് ചില മാദ്ധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു വാര്‍ത്ത വന്നതെന്നും മുഖ്യമന്ത്രി മാദ്ധ്യമളോട് ആരാഞ്ഞു.
https://www.facebook.com/Malayalivartha