വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷ്മപരിശോധ നയ്ക്ക് വിധേയമാക്കി; കുത്തിയത് സജീവ് തന്നെ
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ ദുരൂഹതയെന്ന് ആക്ഷേപം ഉയര്‍ന്നതോടെ പൊലീസ് സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ സൂക്ഷമപരിശോധന നടത്തി. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം കൊല്ലപ്പെട്ടവരെ കുത്തിയത് സജീവെന്ന് പോലീസ് ഉറപ്പിച്ചു. ദൃശ്യങ്ങളിലുള്ളതിനേക്കാള്‍ കൂടുതല്‍ പേര്‍ സംഭവസ്ഥലത്ത് ഉണ്ടായിരിക്കാമെന്നും നിഗമനം. സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത രണ്ട് വാളുകള്‍ ആരുടേതെന്ന് കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
പ്രതികളുടെ സംഘമാണ് ആക്രമണ സ്ഥലത്ത് ആദ്യം എത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നാല് പേര്‍ മൂന്നു ബൈക്കുകളിലായി എത്തി ഇരുപത് മിനിറ്റോളം അവിടെ കാത്തുനിന്ന ശേഷമാണ് കൊല്ലപ്പെട്ടവര്‍ ഉള്‍പ്പെടുന്ന ആറംഗ സംഘമെത്തുന്നത്. ഇവര്‍ സജീവിന്റെ അടുത്തെത്തിയതോടെ സംഘര്‍ഷം തുടങ്ങി.
ആദ്യം ഹഖും മിഥിലാജും ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് സജീവിനെ ആക്രമിക്കുന്നു. പിന്നാലെ ഉണ്ണിയും സനലും സജീവിനൊപ്പം ചേരുന്നു. ഇതിനിടയില്‍ സജീവ് മിഥിലാജിനെ പിന്നില്‍ നിന്ന് പിടിച്ച് നിര്‍ത്തി കുത്തുന്നു. കുത്തേറ്റ മിഥിലാജ് ഓടിപ്പോകുന്നുതും കാണാം. ഇരുപത് മീറ്ററോളം ഓടിയ മിഥിലാജ് റോഡില്‍ വീഴുകയായിരുന്നു.
ഇതോടെ ഹഖ് ഒഴികെ കൊല്ലപ്പെട്ടവരുടെ സംഘത്തിലെ എല്ലാവരും പിന്തിരിഞ്ഞു. ആദ്യം ചെറുത്തുനിന്ന ഹഖ് പിന്നോട്ട് നടക്കുന്നതിനിടെ നിലത്ത് വീണു. ഇതോടെ സജീവും സനലും ഉണ്ണിയും ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തി.
കൊലപ്പെടുത്തിയ ശേഷം സജീവും സംഘവും മടങ്ങുമ്പോള്‍ അവരുടെ കൈവശം ആയുധമുണ്ട് എന്നതാണ് ആശയക്കുഴപ്പത്തിനു കാരണമാകുന്നത്. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് അന്ന് രാത്രി തന്നെ രക്തം പുരണ്ട രണ്ടു വാളുകള്‍ കണ്ടെടുത്തു. ഇത് ആരുടേതെന്ന് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. പ്രതികളുടെ കൂടെ കൂടുതല്‍ പേരുണ്ടായിരുന്നോ എന്നാണ് സംശയം.
https://www.facebook.com/Malayalivartha