ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ഹാജരാകാൻ ഇഡി നോട്ടീസ്... . നവംബർ 18 ന് നിർണായകം; വിടാതെ ഇഡി

കള്ളപ്പണം കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ഹാജരാകാൻ ഇഡി നോട്ടീസ്. അബ്ദുൽ ലത്തീഫ് , റഷീദ് , അനി കുട്ടൻ , അരുൺ എസ് എന്നിവർക്കാണ് ഇഡി നോട്ടീസ് അയച്ചത്. നവംബർ 18 ന് ഹാജരാകാനാണ് നിര്‍ദ്ദേശം. അബ്ദുൽ ലത്തീഫിനും റഷീദിനും നേരത്തെയും ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ക്വാറന്‍റീനിലാണെന്ന കാരണം പറഞ്ഞ് ഇരുവരും ഹാജരായിരുന്നില്ല. പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലാണ് ബിനീഷ് കോടിയേരിയുള്ളത്. കൊവിഡ് പരിശോധനയ്ക് ശേഷം ഇന്നലെയാണ് ബിനീഷിനെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്.
ഇന്ന് പരിശോധനാഫലം ലഭിച്ചതിന് ശേഷം മാത്രമേ മറ്റ് പ്രതികളെ പാർപ്പിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റുകയുള്ളൂ. ബിനീഷ് ഭക്ഷണം കൃത്യമായി കഴിച്ചെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ജയില്‍ അധികൃതർ അറിയിച്ചു.സുരക്ഷ മുന്‍ നിർത്തി പ്രത്യേക സെല്ലില്‍ തന്നെ വരും ദിവസങ്ങളിലും പാർപ്പിക്കാനും ജയില്‍ അധികൃതർ ആലോചിക്കുന്നുണ്ട്. നേരത്തെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് , റിജേഷ് എന്നിവരെയും, സിസിബി അറസ്റ്റ് ചെയ്ത കന്നഡ സിനിമാ താരങ്ങളെയും ഇതേ ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്. വരുന്ന ബുധനാഴ്ചയാണ് ബിനീഷിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. നവംബർ 25 വരെയാണ് കോടതി ബിനീഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
ഒരു തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഇത് സംഭവബഹുലമായ നാളുകളാണ്. ഒരു സ്വര്‍ണ്ണക്കടത്ത് കേസിന്റെ തുടര്‍ചലനങ്ങളില്‍ ഇപ്പോള്‍ പുറമെ പരിക്കുകളൊന്നും ഇല്ലെങ്കിലും സി.പി.എം. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വിവിധ അന്വേഷണ ഏജന്‍സികള്‍ നിത്യവും ചോദ്യശരങ്ങളാല്‍ പൊരിച്ചെടുക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കേസിലെ പ്രതിയുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരില്‍ ബെംഗളൂരുവിലെ ജയിലിലേക്ക് വരെ പോയിരിക്കുന്നു. കോടിയേരിയെ അറിയുന്നവരെല്ലാം അദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ഏറെ സങ്കടപ്പെടുന്നുണ്ട്. മകന്റെ ചെയ്തികള്‍ കാരണം പാര്‍ട്ടിയുടെ സെക്രട്ടറി പദത്തില്‍നിന്ന് സ്വമേധയാ മാറിനില്‍ക്കാനുള്ള കോടിയേരിയുടെ സന്നദ്ധതക്ക് പാര്‍ട്ടി സെക്രട്ടേറിയറ്റ് അനുമതി നല്‍കിയത് മറ്റു വഴികളൊന്നും മുന്നില്‍ ഇല്ലാത്തതുകൊണ്ടുതന്നെ. ഇക്കാര്യത്തില്‍ നേരിട്ടൊരു നടപടി വേണ്ടെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
കോടിയേരിയുടെ മനസ്സ് അറിഞ്ഞ ശേഷം മാത്രം മതി ബാക്കി കാര്യങ്ങള്‍ എന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. ഒടുവില്‍ ആ നിലപാടിലേക്ക് പാര്‍ട്ടിക്ക് ഇപ്പോള്‍ എത്തേണ്ടി വന്നിരിക്കുന്നു. മകന്‍ ബിനീഷ് കോടിയേരി ബെംഗളൂരു കേസില്‍ പെടുന്നതുവരെ ഒരിക്കലും ഇതുപോലൊരു പടിയിറക്കം കോടിയേരിയെ സംബന്ധിച്ചിടത്തോളം ആരും പ്രതീക്ഷിച്ചിരുന്നില്ല. മക്കള്‍ മൂലം പല ഘട്ടങ്ങളില്‍ അദ്ദേഹം ആരോപണത്തിന് വിധേയനായപ്പോഴും പാര്‍ട്ടി അദ്ദേഹത്തിന് രക്ഷാകവചം തീര്‍ത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തന്നെയായിരുന്നു ഇതില്‍ പ്രധാനം. എന്നാല്‍ മകന്‍ ജയിലിലേക്ക് പോയതോടെ ഇനിയും സെക്രട്ടറിപദത്തില്‍ തുടരുന്നത് എല്ലാ ധാര്‍മ്മികതക്കും എതിരാവുമെന്ന ചിന്തയില്‍ കോടിയേരി തന്നെ എത്തിയിരിക്കണം. മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി വിവാദങ്ങളാണ് ഉണ്ടാക്കിയത്. അതില്‍ തന്നെ ഏറ്റവും പ്രധാനം ദുബായിലെ ഒരു യു.എ.ഇ. പൗരന്‍ നല്‍കിയ കോടികളുടെ പരാതിയായിരുന്നു. പിന്നീട് ബിനോയ് കോടിയേരിക്ക് എതിരെ മുംബൈയില്‍ പിതൃത്വക്കേസ് വന്നു.
ഇതില്‍ നിന്നെല്ലാം ഒരു പരിധി വരെ തലയൂരി നില്‍ക്കുമ്പോഴാണ് ബെംഗളൂരു കേസില്‍ ബിനീഷ് ചെന്നുപെടുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ മക്കളുടെ ആര്‍ഭാട ജീവിതവും സാമ്പത്തിക ഇടപാടുകളും നേരത്തെ തന്നെ പാര്‍ട്ടിയിലെ ചിലര്‍ക്കെങ്കിലും അറിവുള്ള കാര്യമാണ്. നേരത്തെ കോടിയേരി മന്ത്രിയായിരുന്നപ്പോള്‍ തന്നെ ഇത്തരം ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് സമയത്ത് തിരുത്താനോ തിരുത്തിക്കാനോ കഴിഞ്ഞില്ല എന്നതിന്റെ വിലയാണ് ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ കൊടുക്കേണ്ടി വന്നിരിക്കുന്നത്. അതേസമയം കോടിയേരി പടിയിറങ്ങുമ്പോള്‍ ആ പാര്‍ട്ടിയിലെ ചിരിക്കുന്ന മുഖമാണ് നഷ്ടമാവുന്നത്. കോടിയേരിയുടെ ഈ പ്രതിസന്ധിയില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും വിഷമം കാണുന്നതും അതുകൊണ്ടാണ്. എല്ലാവരോടും സൗഹാര്‍ദ്ദത്തോടെ പെരുമാറുന്ന, കഴിയാവുന്ന കാര്യങ്ങളില്‍ സഹായിക്കുന്ന മനസ്സ് കോടിയേരി ബാലകൃഷ്ണന്‍ എന്ന രാഷ്ട്രീയക്കാരന്‍ എന്നും കൊണ്ടുനടന്നിരുന്നു. തൂവെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് ഏത് ആള്‍ക്കൂട്ടത്തിന്റെയും ശ്രദ്ധാകേന്ദ്രമാകാനും അവര്‍ക്കിടയില്‍ ഒരാളാകാനും കോടിയേരിക്ക് എന്നും കഴിഞ്ഞിരുന്നു. എതിരാളികള്‍ക്ക് പോലും മറയില്ലാതെ സംസാരിക്കാവുന്ന വിധം സ്‌നേഹത്തില്‍ ചാലിച്ച സ്വീകാര്യത കോടിയേരിക്ക് ഉണ്ടായിരുന്നു. ഘടകകക്ഷികളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതില്‍ കോടിയേരിയുടെ ഈ ജനകീയതയും വലിയ ഘടകമായി.
എതിരാളികള്‍ക്ക് നേരെ തീപ്പൊരി പ്രസംഗങ്ങള്‍ വേദിയില്‍ വെച്ചു കാച്ചുമ്പോഴും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും വഴി വെട്ടിത്തുറക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അതു തന്നെയായിരുന്നു ജനപ്രതിനിധി എന്ന നിലയിലും പാര്‍ട്ടി നേതാവ് എന്ന നിലയിലും കോടിയേരി ബാലകൃഷ്ണന്റെ നേട്ടം. കോടിയേരിയില്‍നിന്ന് അധികം അകലെയല്ലാത്ത മയ്യഴിയില്‍ പുതുച്ചേരി ഗവണ്‍മെന്റ് ആദ്യമായി ഒരു കോളേജ് സ്ഥാപിച്ചപ്പോള്‍ അതിന്റെ പ്രഥമ ചെയര്‍മാനായത് മയ്യഴിക്ക് പുറത്ത് നിന്നെത്തിയ ബാലകൃഷ്ണന്‍ എന്ന ചെറുപ്പക്കാരനായിരുന്നു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ അപ്പോള്‍ തന്നെ ബാലകൃഷ്ണന്‍ അറിയപ്പെട്ടു തുടങ്ങിയിരുന്നു. 2020 ല്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന മാഹി മഹാത്മാഗാന്ധി ഗവ. ആര്‍ട്‌സ് കോളേജിന്റെ പ്രഥമ ചെയര്‍മാന്‍ എന്ന നിലയിലും കോളേജിന്റെ ചരിത്രത്തിലും ബാലകൃഷ്ണന്റെ പേരുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് വിദ്യാര്‍ഥി യുവജന നേതാവ് എന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണന്‍ കുറെക്കാലം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരുന്നു. 2008-ല്‍ സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായി ഉയര്‍ത്തപ്പെട്ടപ്പോഴും ജനപ്രതിനിധി എന്ന നിലയിലും പാര്‍ലമെന്ററി രംഗത്തുമായിരുന്നു കോടിയേരിയുടെ പ്രവര്‍ത്തനം ഏറെയും. പിണറായി വിജയന് പിന്നാലെ പാര്‍ട്ടി സെക്രട്ടറി എന്ന ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നപ്പോഴും കോടിയേരിയുടെ ഇഷ്ടം പാര്‍ലമെന്ററി പ്രവര്‍ത്തനത്തോടായിരുന്നു. പക്ഷെ പാര്‍ട്ടിയുടെ ആവശ്യത്തിന് ഒപ്പം നില്‍ക്കാനുള്ള മനസ്സ് അദ്ദേഹത്തിന് എപ്പോഴും ഉണ്ടായിരുന്നു. അങ്ങിനെയാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനം അദ്ദേഹം ഏറ്റെടുക്കുന്നത്. പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ ഘടകകക്ഷികളുടെ പ്രയാസങ്ങളും പരിഭവങ്ങളുമെല്ലാം തിരിച്ചറിയാനും പരിഹാരം കാണാനും മുഖ്യകക്ഷിയുടെ നേതാവ് എന്ന നിലയില്‍ സി.പി.എം. സെക്രട്ടറിക്ക് വലിയ ഉത്തരവാദിത്തമുണ്ട്. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ചില വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു എന്ന ആക്ഷേപം ഉയര്‍ന്ന ഘട്ടങ്ങളിലെല്ലാം തീയണയ്ക്കാനുള്ള ദൗത്യം കോടിയേരി ഏറ്റെടുത്തു. നേരത്തെ തന്നെ മധ്യസ്ഥന്റെയും സുഹൃത്തിന്റെയും റോളില്‍ തിളങ്ങിയ കോടിയേരിക്ക് ആകട്ടെ ആ തീ അണയ്ക്കുക വളരെ എളുപ്പമുള്ളതുമായിരുന്നു. മറുപക്ഷത്ത് കോടിയേരിയാണ് എന്നത് ഘടകകക്ഷി നേതാക്കള്‍ക്കും വലിയ ആശ്വാസമായിരുന്നു എന്നും. അത്തരമൊരാള്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് മാറി നില്‍ക്കുന്നത് സി.പി.എമ്മിനും വലിയ നഷ്ടമാണ്- പ്രത്യേകിച്ചും ഈ സങ്കീര്‍ണ്ണമായ ദിവസങ്ങളില്‍.
https://www.facebook.com/Malayalivartha