ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.. ആരും കണക്ക് ചോദിക്കേണ്ടെന്ന് ധനമന്ത്രി എകെജി സെന്ററിൽ പോയി പറഞ്ഞാൽ മതി; അഴിമതി മുഴുവൻ കണ്ടെത്തും... എല്ലാത്തിനും എണ്ണിയെണ്ണി മറുപടി പറയിക്കും... തുറന്നടിച്ച് ചെന്നിത്തല

കിഫ്‌ബിയെ തകർക്കാൻ സിഎജി ശ്രമിച്ചുവെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി മൂടിവെക്കാൻ സിഎജി പോലെ ഭരണഘടനാപരമായ സ്ഥാപനത്തെ അപമാനിക്കാൻ ശ്രമിക്കുന്നു. ആരും കണക്ക് ചോദിക്കേണ്ടെന്ന് തോമസ് ഐസക് എകെജി സെന്ററിൽ പോയി പറഞ്ഞാൽ മതിയെന്നും ധനമന്ത്രി പറഞ്ഞു. സി.എ.ജിയും കേന്ദ്ര ഏജന്‍സികളും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് തുരങ്കം വെക്കുകയാണെന്ന ആരോപണവുമായി തോമസ് ഐസക്ക് ഇന്ന് രാവിലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തോമസ് ഐസക്കിനെ ചെന്നിത്തല കടന്നാക്രമിച്ചത്. വികസന പദ്ധതികള്‍ക്ക് തുരങ്കം വെക്കാനുള്ള ആയുധമായി സിഎജിയെ കേന്ദ്രം ഉപയോഗിക്കുന്നെന്നും കിഫ്ബിക്കെതിരേ ബി.ജെ.പിക്കാര്‍ നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ്സ് നേതാവ് മാത്യു കുഴല്‍നാടനാണ് ഹൈക്കോടതിയില്‍ ഹാജരാകുന്നതെന്നും ഐസക്ക് ആരോപിച്ചിരുന്നു.
നിയമസഭയുടെ മേശപ്പുറത്ത് വെക്കാത്ത ഏത് റിപ്പോര്‍ട്ടിനെ പറ്റിയാണ്, എങ്ങനെയാണ് ധനമന്ത്രിക്ക് പരാമര്‍ശിക്കാന്‍ സാധിക്കുന്നതെന്ന് ചെന്നിത്തല ആരാഞ്ഞു. നിയസഭയുടെ മേശപ്പുറത്തു പോലും വെക്കാത്ത ഒരു റിപ്പോര്‍ട്ട് എവിടെനിന്നാണ് ധനമന്ത്രിക്ക് ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഡിപ്പാര്‍ട്‌മെന്റിന് കൊടുത്ത പാരഗ്രാഫിനെ കുറിച്ചാവും ധനമന്ത്രി പറയുന്നത്. സാധാരണഗതിയില്‍ സി.എ.ജിയുടെ കണ്ടെത്തലുകള്‍ വിവിധ ഡിപ്പാര്‍ട്‌മെന്റുകള്‍ക്ക് പാരഗ്രാഫുകളായി നല്‍കാറുണ്ട്. അവര്‍ അതിന് മറുപടിയും നല്‍കാറുണ്ട്. വകുപ്പുകള്‍ അത് പരിശോധിക്കുകയും മറുപടിയും നല്‍കാറുണ്ട്. ആ മറുപടി പരിശോധിച്ചും ചര്‍ച്ചകള്‍ക്കു ശേഷവും റിപ്പോര്‍ട്ട് തയ്യാറാക്കി സി.എ.ജി. നിയമസഭയുടെ മേശപ്പുറത്ത് വെക്കുമ്പോഴാണ് പൊതുജനങ്ങള്‍ അറിയുന്നത്. ധനമന്ത്രി ഗുരുതര ചട്ടലംഘനവും നിയമലംഘനവുമാണ് നടത്തിയിരിക്കുന്നത്.-ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രി തന്റെ വകുപ്പിനെ കുറിച്ചുള്ള ഓഡിറ്റ് പാര റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടുകൊണ്ട് പത്രസമ്മേളനം നടത്തുന്നെന്നും ചെന്നിത്തല പറഞ്ഞു.
രാജ്യത്തെ ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന എന്ന നിലയിലാണ് ഇന്ന് കേരളത്തിന്റെ മന്ത്രിസഭ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ധനമന്ത്രിയുടെ വാര്‍ത്താ സമ്മേളനമെന്നും ചെന്നിത്തല വിമര്‍ശിച്ചു. മന്ത്രിയുടെ പത്രസമ്മേളനത്തില്‍ പറഞ്ഞത് കരട് സി.എ.ജി. റിപ്പോര്‍ട്ട് എന്നാണ്. ഭരണഘടന തൊട്ട് സത്യം ചെയ്ത് അധികാരത്തില്‍ വന്ന ഒരു മന്ത്രിക്ക് ഫൈനലൈസ് ചെയ്യാത്ത, നിയമസഭയുടെ മേശപ്പുറത്ത് വെക്കാത്ത റിപ്പോര്‍ട്ട് എങ്ങനെ പരസ്യപ്പെടുത്താന്‍ കഴിയും? ഇത് ഗുരുതരമായ ചട്ടലംഘനവും നിയവിരുദ്ധവുമാണ്. നിയമസഭയുടെ മേശപ്പുറത്ത് വെക്കുന്ന സി.എ.ജിയുടെ റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള അവകാശം നിയമസഭയുടെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് സംരക്ഷിക്കണമെന്ന് നിഷ്‌കര്‍ഷിച്ചു കൊണ്ട് 2013ല്‍ സി.എ.ജി. വിശദമായ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഓഡിറ്റ് വിവരങ്ങള്‍ കൃത്യമായും രഹസ്യമായും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട സര്‍ക്കുലറാണ് പുറപ്പെടുവിച്ചത്. ഈ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് പറയുമ്പോള്‍ അത് പുറത്തുവിടുന്നത് നിയമസഭയുടെ ഗുരുതരമായ അവകാശലംഘനമാണ്. ധനമന്ത്രി നിയമസഭയുടെ അവകാശത്തെ ലംഘിച്ചിരിക്കുകയാണ്. ധനമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha