തോമസ് ഐസക്കും സ്വപ്‌നയും തമ്മില്‍ വളരെ അടുത്തബന്ധമാണ്. ശിവശങ്കറുമായി ചേര്‍ന്ന് ചില കളികള്‍ അവര്‍ കളിച്ചിട്ടുണ്ട്... നിഷേധിക്കാന്‍ ഐസക്കിന് സാധിക്കുമോ? സ്വപ്‌ന സുരേഷിന്റെ ടെലഫോണുകള്‍ പരിശോധിച്ചാല്‍ വ്യക്തമായ വിവരങ്ങള്‍ കിട്ടുമെന്ന് കെ. സുരേന്ദ്രന്‍; മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ തോമസ് ഐസക് ഉണ്ടയില്ലാ വെടി വെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ധനമന്ത്രി തോമസ് ഐസക്കിനെതിരേ ആരോപണവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വപ്‌ന സുരേഷും തോമസ് ഐസക്കുമായി വളരെ അടുത്തബന്ധമാണ് ഉള്ളതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. എന്ത് ബന്ധമാണെന്ന് ഐസക്ക് തന്നെ വ്യക്തമാക്കണം. ടെലഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കിഫ്ബിയിലും സ്വര്‍ണക്കടത്ത് സംഘം ഇടപെട്ടുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 'സ്വപ്‌ന സുരേഷും തോമസ് ഐസക്കും തമ്മില്‍ എന്താണ് ബന്ധമെന്ന് ഐസക്ക് വ്യക്തമാക്കണം. കിഫ്ബിയിലെ പല പദ്ധതികളുടെയും കാര്യത്തില്‍ തോമസ് ഐസക്ക്, ശിവശങ്കറുമായും സ്വപ്‌ന സുരേഷുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. നിഷേധിക്കാന്‍ ഐസക്കിന് സാധിക്കുമോ? സ്വപ്‌ന സുരേഷിന്റെ ടെലഫോണുകള്‍ പരിശോധിച്ചാല്‍ വ്യക്തമായ വിവരങ്ങള്‍ കിട്ടും.
തോമസ് ഐസക്കും സ്വപ്‌നയും തമ്മില്‍ വളരെ അടുത്തബന്ധമാണ്. ശിവശങ്കറുമായി ചേര്‍ന്ന് ചില കളികള്‍ അവര്‍ കളിച്ചിട്ടുണ്ട്. സ്വര്‍ണക്കള്ളക്കടത്തിലും മയക്കുമരുന്നിലും മാത്രമല്ല, സംസ്ഥാനത്തെ പ്രധാനപ്പെട്ട പദ്ധതികളുടെ പേരിലുള്ള എല്ലാ അഴിമതികളിലും ഈ സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന് പങ്കാളിത്തമുണ്ട്. സ്വര്‍ണക്കള്ളക്കടത്ത് സംഘത്തെ മുഖ്യമന്ത്രിയോടൊപ്പം സംസ്ഥാനത്തെ പല മന്ത്രിമാരും സഹായിച്ചു എന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. അതിലൊരു പ്രധാനപ്പെട്ട മന്ത്രിയാണ് തോമസ് ഐസക്ക്'- സുരേന്ദ്രന്‍ പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം വിഴുങ്ങിയ ശേഷം താത്വിക അവലോകനം നടത്തുകയാണ് ഐസക്ക്. ഈ കേസില്‍ ഒരുപാട് സി.പി.എം. മന്ത്രിമാര്‍ക്ക് ബന്ധമുണ്ട്. ഐസക്കിന് ഈ കേസുമായി ബന്ധമുണ്ട്. അതിനാല്‍ മന്ത്രിയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എന്നാൽ സ്വര്‍ണക്കടത്ത് കേസ്, മയക്കുമരുന്ന് കേസ് തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് തോമസ് ഐസക് ഉണ്ടയില്ലാ വെടി വെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതി ഭരണത്തിനെതിരേ ഉയര്‍ന്നുവന്നിരിക്കുന്ന വസ്തുതകള്‍ മറച്ചുവെക്കാന്‍ വേണ്ടിയാണ് ധനമന്ത്രിയെ കൊണ്ട് പത്രസമ്മേളനം നടത്തിച്ചിരിക്കുന്നത്. കോടിയേരി സ്ഥാനത്ത് നിന്ന് മാറിനിന്നത് കൊണ്ട് ഒന്നും അവസാനിക്കാന്‍ പോകുന്നില്ല. മുഖ്യമന്ത്രിയുടെ രാജിയാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു. കിഫ്ബിയില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. അത് സിഎജി കണ്ടെത്തുമെന്ന് പേടിച്ചിട്ടാണ് മുന്‍കൂട്ടിയുള്ള ഐസകിന്റെ പത്രസമ്മേളനം. നിയമപരമായും ഭരണഘടനാപരമായും ധനമന്ത്രി കരട് റിപ്പോര്‍ട്ട് പുറത്തുവിട്ടത് തെറ്റാണ്.
നിയമസഭയുടെ മേശപ്പുറത്താണ് സിഎജിയുടെ ഫൈനല്‍ റിപ്പോര്‍ട്ട് വെക്കേണ്ടത്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ അഴിമതി പൊതുജനങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. അതിന്റെ തിരിച്ചടി ഒഴിവാക്കാനാണ് ശ്രദ്ധതിരിച്ചുവിടുന്നത്. കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരുനിമിഷം അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലാത്ത സ്ഥിതിവിശേഷം വന്നിരിക്കുന്നു. സി.എ.ജി. ഭരണഘടനാ സ്ഥാപനമാണ്. അഴിമതികളും ക്രമക്കേടുകളും കണ്ടെത്താന്‍ ബാധ്യസ്ഥമാണ്. അക്കൗണ്ടുകള്‍ പരിശോധിക്കാനും ബാധ്യസ്ഥരാണ്. കേരളത്തിലെ സര്‍ക്കാരിന്റെ അഴിമതികള്‍ കണ്ടെത്താന്‍ ആരും മുന്നോട്ടുവരരുതെന്നാണ് ഇവരുടെ നിലപാട്. അഴിമതി മൂടിവെക്കുന്നത് നടക്കുന്ന കാര്യമല്ല. സിഎജി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി മുന്‍സര്‍ക്കാരുകള്‍ക്കെതിരേ സമരം നടത്തിയവരാണ് ഇപ്പോള്‍ സിഎജിക്കെതിരേ രംഗത്തുവന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha