'രണ്ടുപേര്‍ ചായക്കടയിലിരുന്നു പരദൂഷണം പറഞ്ഞാല്‍ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചത്'; പൊലീസ് ആക്‌ട് ഭേദഗതിയ്‌ക്കെതിരെ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍
സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്‌ട് ഭേദഗതിയ്‌ക്കെതിരെ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.'രണ്ടുപേര്‍ ചായക്കടയിലിരുന്നു പരദൂഷണം പറഞ്ഞാല്‍ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചത്. അതും കോടതി എടുത്തു കളഞ്ഞതിനെക്കാള്‍ ജനാധിപത്യ വിരുദ്ധമായ നിയമം. അടുത്ത ആറുമാസം ഇതിന്റെ ഉപയോഗമാവും കേരളം കാണാന്‍ പോകുന്ന ഏറ്റവും വലിയ ജനാധിപത്യ ധ്വംസനം', ഹരീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എല്‍.ഡി.എഫിന്റേയും സി.പി.ഐ.എമ്മിന്റേയും നയം ചവറ്റുകൊട്ടയിലിട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം പിണറായി വിജയന്‍ ഒപ്പിടുന്ന കാഴ്ചയാണിതെന്നും ഹരീഷ് പറഞ്ഞു.
നിലവിലുള്ള പൊലീസ് ആക്ടില്‍ 118-എ എന്ന വകുപ്പാണ് കൂട്ടിച്ചേർത്തത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്.
2000-ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണ് എന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പൊലീസിന് കഴിയാത്ത സാഹചര്യമുണ്ടെന്നും സർക്കാർ വിലയിരുത്തുന്നു.
സുപ്രീംകോടതി വിധി മറികടക്കാനുള്ള ഉള്ള നിയമ ഭേദഗതി അംഗീകരിക്കുരുതെന്ന് ആവശ്യപ്പെട്ട് ബിജെപി ഗവർണറെ കണ്ടിരുന്നു. ഓർഡറിൽ ഒപ്പിടാൻ ഗവർണർ വൈകിയത് സർക്കാരിനും ആശങ്ക ഉണ്ടാക്കിയിരുന്നു.ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്കെതിരെ നടന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമം ശക്തിപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha