ബുറെവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമർദ്ദമായി മാറി;ഇന്ന് അർധരാത്രിയോടെ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറും
അറബിക്കടൽ ലക്ഷ്യമാക്കി നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞു. നിലവിൽ മാനാർ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമർദ്ദമായി മാറിയെന്നും ഇന്ന് അർധരാത്രിയോടെ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.ചുഴലിക്കാറ്റ് ഭീതിയിൽ നിൽക്കുന്ന തെക്കൻ കേരളത്തിന് ആശ്വാസം നൽകുന്നതാണ് ചുഴലിക്കാറ്റിനെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങൾ. ഇന്ന് അർധരാത്രിയ്ക്കോ അല്ലെങ്കിൽ നാളെ പുലർച്ചെയ്ക്കോ ആയി ബുറെവി ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ തൂത്തുക്കുടിക്കും രാമനാഥപുരത്തിനും മധ്യേ ഇന്ത്യയിലേക്ക് പ്രവേശിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ പ്രവചിക്കപ്പെട്ടതിലും കുറഞ്ഞ കരുത്തോടെയാണ് കാറ്റ് കര തൊടുന്നത്.
തമിഴ്നാട്ടിലൂടെ നീങ്ങുന്ന കാറ്റ് കേരളത്തിലേക്ക് എത്തും മുൻപ് വീണ്ടും ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ ഏറ്റവും പുതിയ പ്രവചനം. മണിക്കൂറിൽ 40 കിമീ വേഗതയിലാണ് തീവ്രന്യൂനമർദ്ദമായി മാറിയ ബുറെവി കേരളത്തിലേക്ക് എത്തുകയെന്നാണ് ഇപ്പോൾ കരുതുന്നത്. അതിനോടകം ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. കേരളത്തിൽ പൊൻമുടി - വർക്കല -ആറ്റിങ്ങൽ മേഖലയിലൂടെയാണ് കാറ്റിൻ്റെ സഞ്ചാരപഥം ഇപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട കാറ്റ് ശ്രീലങ്കയിൽ വച്ച് കര തൊട്ടിരുന്നു. ശ്രീലങ്കയെ കുറുകെ കടന്ന് പോയ ചുഴലിക്കാറ്റ് അവിടെ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടില്ല. അതെ സമയം ബുറെവി' ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനസർക്കാർ സജ്ജമാണെന്ന് മുഖ്യമന്ത്രി. സംസ്ഥാനസർക്കാർ സ്വീകരിച്ച നടപടികൾ വിശദമായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു .സംസ്ഥാനം സ്വീകരിച്ച നടപടികൾ ഇനങ്ങനെയാണ് . ''ബുറേവി ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ എത്തിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത് ഇന്ന് അർദ്ധരാത്രിയോടെയോ നാളെ പുലർച്ചെയോടെയോ ചുഴലിക്കാറ്റ് തെക്കൻ തമിഴ്നാട്ടിലെ തൂത്തുക്കുടി തീരം വഴി കരയിലെത്തും. ഇന്ത്യൻ തീരത്ത് പ്രവേശിക്കുമ്പോൾ ചുഴലിക്കാറ്റിന്‍റെ അകത്തെ കാറ്റിന്‍റെ പരമാവധി വേഗത 70 മുതൽ 80 കിമീ വരെയാകാം. കരയിലൂടെ സഞ്ചരിക്കുന്നതോടെ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമർദ്ദമായിട്ടാകും കേരളത്തിലെത്തുക. ഇവിടെ നിന്ന് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. ഈ സഞ്ചാരപഥത്തിലൂടെ തന്നെ ചുഴലിക്കാറ്റ് സഞ്ചരിച്ചാൽ, കൊല്ലം, തിരുവനന്തപുരം അതിർത്തി പ്രദേശങ്ങളിലൂടെ നാളെ പകൽ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കണക്കുകൂട്ടൽ. കരയിലൂടെ സഞ്ചരിക്കുമ്പോൾ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞ് കേരളത്തിലെത്തുമ്പോൾ മണിക്കൂറിൽ 60 കിമീ-യിൽ താഴെയാകും. ചുഴലിക്കാറ്റ് കടന്നുപോകുന്നതിന്‍റെ വടക്കുഭാഗത്താണ് കൂടുതൽ മഴ പെയ്യുക.
സഞ്ചാരപഥത്തിന് പുറമേ കൊല്ലത്തിന്‍റെ വടക്കൻ മേഖലയിലും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കൂടുതൽ മഴ പെയ്തേക്കും. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടാണ്. മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റുണ്ടാകും. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകാം. മലയോരമേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും പ്രതീക്ഷിക്കുന്നു. വലിയ പ്രളയസാഹചര്യം ഉണ്ടായേക്കില്ല. മേൽക്കൂര ശക്തമല്ലാത്ത വീടുകൾക്ക് നാശം വന്നേക്കും. മരം, വീടുകൾ, പോസ്റ്റുകൾ, ഫ്ലക്സുകൾ ഒക്കെ പൊട്ടിവീണേക്കാം. ചുഴലിക്കാറ്റ് കേരളം കടന്ന് പോകുന്നത് വരെ അതീവജാഗ്രത വേണം.
https://www.facebook.com/Malayalivartha