ബുറേവി' ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളിലാണ് കേരളം ;ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ ...
ബുറേവി' ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളിലാണ് കേരളം .ഏറ്റവും പുതിയ വിവരം അനുസരിച്ച് ബുറേവി' ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ ചെറിയ മാറ്റം വന്നിട്ടുണ്ട് .നിലവിൽ ബുറെവി തിരുവനന്തപുരത്തെ പൊന്മുടി വഴിയെത്തി, വർക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടൽ.ചുഴലിക്കാറ്റ് ഇപ്പോൾ കന്യാകുമാരി തീരത്തിന് 310 കിലോമീറ്റർ അകലെയെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നത് . പാമ്പനിൽനിന്ന് 110 കിലോമീറ്റർ ദൂരെയാണിത് .നിലവിൽ 70 മുതൽ 80 വരെ കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്. ചില അവസരങ്ങളിൽ ഇത്
90 കിലോമീറ്റർവരെയാകുന്നുണ്ടെന്നും പറയുന്നുണ്ട് . നാളെ ഉച്ചയോടെയാണ് ബുറേവി തീവ്രത കുറഞ്ഞ് കേരളത്തിലെത്തുക . ബുറേവി ശ്രീലങ്ക തൊട്ടിട്ടും കാര്യമായ നാശമുണ്ടാക്കിയില്ല. തമിഴ്നാട് തീരത്തെത്തി കേരളത്തിലേക്ക് കടക്കുമ്പോൾ തീവ്രത കുറയും. ഏറ്റവും ഒടുവിലത്തെ വിവരം
അറബിക്കടൽ ലക്ഷ്യമാക്കി നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞു. നിലവിൽ മാനാർ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമർദ്ദമായി മാറിയെന്നും ഇന്ന് അർധരാത്രിയോടെ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റ് ഭീതിയിൽ നിൽക്കുന്ന തെക്കൻ കേരളത്തിന് ആശ്വാസം നൽകുന്നതാണ് ചുഴലിക്കാറ്റിനെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങൾ. ഇന്ന് അർധരാത്രിയ്ക്കോ അല്ലെങ്കിൽ നാളെ പുലർച്ചെയ്ക്കോ ആയി ബുറെവി ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ തൂത്തുക്കുടിക്കും രാമനാഥപുരത്തിനും മധ്യേ ഇന്ത്യയിലേക്ക് പ്രവേശിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ പ്രവചിക്കപ്പെട്ടതിലും കുറഞ്ഞ കരുത്തോടെയാണ് കാറ്റ് കര തൊടുന്നത്.
എങ്കിലും സംസ്ഥാനം ബുറേവി ജാഗ്രതയിലാണ്. ബുറെവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫിസുകൾക്ക് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.പുതിയ സഞ്ചാരപാത വന്നതോടെ ആശങ്ക നെയ്യാറ്റിൻകരയിൽ നിന്നും മാറി. പുതിയ മുന്നറിയിപ്പ് പ്രകാരം പൊന്മുടി- വർക്കല ആറ്റിങ്ങൽ കൊല്ലം വഴിയാണ് കാറ്റിന്‍റെ സഞ്ചാരം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്ഥിതി വിലയിരുത്തി. കേരളത്തിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. എങ്കിലും ജാഗ്രത തുടരുകയാണ് .ജില്ലകളിൽ കൊവിഡ് പ്രതിരോധപ്രവർത്തനം ഏകോപിപ്പിക്കുന്ന മന്ത്രിമാർക്ക് തന്നെ ബുറേവി ജാഗ്രതയും ഏകോപിപ്പിക്കാൻ ചുമതല നൽകി. . പൊന്മുടിയിലെ ലയങ്ങളിൽ നിന്നും ആളുകളെ ആനപ്പാറ, കല്ലാർ മേഖലകളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇടുക്കി, കോട്ടയം, എറണാകുളും ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. നമുക്ക് എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്ന് നോക്കാം .
എമർജൻസി കിറ്റ് കൈയിൽ കരുതണം
ജനാലകൾ കൊളുത്തിടണം. വാതിലുകൾ അടയ്ക്കണം
ഇളകി കിടക്കുന്ന വാതിലും ജനാലയും മുറുക്കുക
മര ശിഖരങ്ങൾ ഒടിഞ്ഞു
വീഴാതിരിക്കാൻ മുറിക്കുക
ടെറസിലെ ഒാവുകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കുക
ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കുക. കിംവദന്തികൾ പരത്തരുത്.
തീരത്ത് മത്സ്യബന്ധനം നിരോധിച്ചു. ബോട്ട്, വള്ളം, വല എന്നിവ സുരക്ഷിതമാക്കണം.
തീവ്രമായ മഴ, കാറ്റ്, വെള്ളപ്പൊക്കം ഉണ്ടെങ്കിൽ വളർത്തു മൃഗങ്ങളെ കെട്ടിയിടുകയോ കൂട്ടിൽ അടച്ചിടുകയോ ചെയ്യരുത്.
നിർദ്ദേശങ്ങൾ അറിയാൻ വാർത്താ മാദ്ധ്യമങ്ങൾ ശ്രദ്ധിക്കണം.
കുട്ടികൾ,വൃദ്ധർ, കിടപ്പുരോഗികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, ഭിന്നശേഷിക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണം.
മൊബൈൽ ഫോൺ, ലാപ്‌ടോപ്, യു.പി.എസ്., ഇൻവെർട്ടർ എന്നിവയിൽ ചാർജ് ഉണ്ടെന്ന് ഉറപ്പാക്കണം.
വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ, കടൽ, ജലപ്രവാഹം തുടങ്ങിയവ ശ്രദ്ധിക്കണം.
ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും ഒഴിവാക്കണം.
ക്യാമ്പിലേക്ക് മാറേണ്ടി വന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സർക്കാർ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ എമർജൻസി കിറ്റുമായി മാറുക.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വെബ്‌സൈറ്റിലും കാലാവസ്ഥാ കേന്ദ്രത്തിന്റെ www.imdtvm.gov.in വെബ്‌സൈറ്റിലും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം.
അടിയന്തര സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 1077 നമ്പറിൽ ബന്ധപ്പെടണം.
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് കടുത്ത ജാഗ്രത.ജില്ലാ ഭരണകൂടത്തിന്റെയും മറ്റ് വകുപ്പുകളുടെയും നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.ഇന്നു മുതൽ അടുത്ത 48 മണിക്കൂർ ആരും അനാവശ്യമായി പുറത്തിറങ്ങരുത്. ചുഴലിക്കാറ്റ് നാളെ വൈകുന്നേരത്തോടെയാണ് കന്യാകുമാരിയിലെത്തി കേരളത്തിലേക്ക് കടക്കുന്നതെന്ന് കരുതുന്നതെങ്കിലും മുന്നോടിയായി അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ഇന്നുവൈകിട്ട് അഞ്ചിനു ശേഷമുള്ള യാത്ര പൂർണമായി ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.ഇന്ന് വൈകിട്ട് മുതൽ ചുഴലിക്കാറ്റിന്റെ സ്വാധീനം അനുഭവപ്പെടുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്താണിത്. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) ഒരു യൂണിറ്റ് തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും തകരാതിരിക്കാനും നടപടി സ്വീകരിച്ചു.അപകട സാദ്ധ്യതാ മേഖലയിലുളള താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. 180 ക്യാമ്പുകൾ റവന്യൂ വകുപ്പ് ജില്ലയിൽ ഒരുക്കിയിട്ടുണ്ട്. 11,050 ആളുകളെ പാർപ്പിക്കാനാകും. ഇവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ സിവിൽ സപ്ലൈസ് വകുപ്പിനും വാട്ടർ അതോറിറ്റിക്കും നിർദേശം നൽകിയിട്ടുണ്ട്.പതിവായി വെള്ളക്കെട്ടുണ്ടാകുന്ന തിരുവനന്തപുരം നഗരത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ 10 ദ്രുതകർമ സേനാംഗങ്ങൾ 24 മണിക്കൂറും സേവന സജ്ജരായിരിക്കും.പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാൻ കളക്ടറേറ്റിൽ ഹെൽപ്പ് ലൈൻ ആരംഭിച്ചു. നമ്പർ 1077. ഹെൽപ്പ് ലൈനിൽ 24 മണിക്കൂറും സേവനം ലഭിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും 24 മണിക്കൂറും പ്രവർത്തിക്കും.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് വെള്ളിയാഴ്ച തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ പ്രവർത്തനം നിര്‍ത്തിവയ്ക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.ബുറേവി നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് വീശാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ക്രമപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha