ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ജോലി നല്കാൻ തീരുമാനം; സമരം അവസാനിപ്പിച്ചു
സർക്കാർ വാഗ്ദാനം ചെയ്ത ജോലി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾ സെക്രെട്ടറിയേറ്റിനുമുന്നിൽ സമരം നടത്തി വരുകയായിരുന്നു. ഇന്നലെ ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കാന്‍ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇന്ന് തീരുമാനമുണ്ടാകുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവന്ന സമരം ഇന്നലെ അവസാനിപ്പിക്കുകയായിരുന്നു.
2015ലെ ദേശീയ ഗെയിംസില്‍ വെള്ളി, വെങ്കല മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് ജോലി നൽകാനായിരുന്നു തീരുമാനിച്ചത്. ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഇന്നലെ തന്നെ കായികമന്ത്രിയുടെ ഓഫിസ് സമരക്കാരെ അറിയിക്കുകയായിരുന്നു.
കൂടാതെ നാനൂറോളം പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും ശബരിമല, സി.എ.എ വിരുദ്ധ സമര കേസുകള്‍ പിന്‍വലിക്കാനും ഇന്ന് മന്ത്രിസഭ തീരുമാനിച്ചു. പുതിയ പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കാനും തീരുമാനം എടുത്തിരിക്കുകയാണ്.
അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിൽ 42 ദിവസമായി സമരം ചെയ്യുന്നു എന്ന കാരണത്താൽ ദേശീയ ഗെയിംസ് മെഡൽ ജേതാവായ രമ്യയെ ജില്ലാ ടീമിൽ ഇടം നൽകിയില്ലെന്ന് പരാതി ഇന്നലെ ഉയർന്നിരുന്നു. ഞായറാഴ്ച നടന്ന ജില്ലാ തല ഖൊ ഖൊ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച എസ് രമ്യയെ സെലക്ഷൻ നൽകാതെ ഖൊ-ഖൊ അസോസിയേഷനും സ്‌പോർട്സ് കൗൺസിൽ അധികൃതരും ചേർന്ന് ഒഴിവാക്കിയെന്നായിരുന്നു ആക്ഷേപം ഉയർന്നത്.
സർക്കാർ വാഗ്ദാനം ചെയ്ത ജോലി നൽകണമെന്നാവശ്യപ്പെട്ട് ദേശീയ ഗെയിംസ് ജേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തിയതിന്റെ ഫലമായാണ് ജോലി നൽകാമെന്ന് തീരുമാനം സർക്കാർ അനുവദിച്ചത്. 83 ദേശീയ ഗെയിംസ് കായിക താരങ്ങളാണ് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം നടത്തിയത്. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസ് ഉള്‍പ്പെടെ ടീം ഇനത്തില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ നേടിയവര്‍ക്കാണ് സര്‍ക്കാര്‍ ജോലി വാഗ്ദാനം നൽകിയത്. ഇതില്‍ സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് സര്‍ക്കാര്‍ നിയമനം ലഭിച്ചിരുന്നു. അവശേഷിക്കുന്ന വെള്ളി, വെങ്കല മെഡല്‍ ജേതാക്കളാണ് സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം തുടങ്ങിയത്. സമരം ശക്തമായി മുന്നോട്ടുപോകുന്നതിനിടെയാണ് സര്‍ക്കാര്‍ ഇടപെടൽ നടത്തിയത്.
https://www.facebook.com/Malayalivartha