കേരള ഭരണവും കടലും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമില്ലെങ്കിലും കേരളത്തിലുയര്‍ന്ന മുദ്രാവാക്യങ്ങളിലും രാഷ്ട്രീയ സമരങ്ങളിലും കടല്‍ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. രാഷ്ട്രീയവും കടലും തമ്മിലുള്ള ബന്ധം കേരള രൂപീകരണത്തിനു മുന്‍പ് ആരംഭിച്ച് ഒടുവില്‍ ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിലും രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്രയിലും എത്തി നില്‍ക്കുന്നു

കേരള ഭരണവുമായി കടലിനു ബന്ധം ഉണ്ടോ? ഉണ്ട് എന്ന് നിസംശയം പറയാം. കാരണം മുന്നണികളുടെ തിരഞ്ഞെടുപ്പ് ജാഥകള്‍ പലതും കാസര്‍കോടുനിന്ന് ആരംഭിച്ച് ശംഖുമുഖം കടല്‍ത്തീരത്താണ് അവസാനിക്കുന്നത്. അധികാരത്തെക്കുറിച്ചുള്ള പ്രതീക്ഷ ആരംഭിക്കുന്നതും ഇവിടെനിന്നു തന്നെ. ഒരു പക്ഷെ ഇത്തവണ അത് പൊലിയുന്നതും കടലില്‍ തന്നെ.
ആഴക്കടല്‍ വിവാദം തന്നെയാണ് ഉദ്ദേശിച്ചത്. ഒരു കാലത്ത് സി.പിയുടെ അടിവേരിളക്കിയ കടല്‍ മുദ്രാവാക്യം ഇന്ന് സിപിഎമ്മിന്റെ അടിവേരിളക്കുമോ എന്ന് കണ്ടറിയാണം. എന്തായാലും വിശദമായി തന്നെ പരിശോധിക്കാം.
കേരള ഭരണവും കടലും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമില്ലെങ്കിലും കേരളത്തിലുയര്‍ന്ന മുദ്രാവാക്യങ്ങളിലും രാഷ്ട്രീയ സമരങ്ങളിലും കടല്‍ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. രാഷ്ട്രീയവും കടലും തമ്മിലുള്ള ബന്ധം കേരള രൂപീകരണത്തിനു മുന്‍പ് ആരംഭിച്ച് ഒടുവില്‍ ആഴക്കടല്‍ മത്സ്യബന്ധ വിവാദത്തിലും രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്രയിലും എത്തി നില്‍ക്കുന്നു.
'കടല്‍വിറ്റ' എല്‍ഡിഎഫ് സര്‍ക്കാരിനെ ജനം കടലിലെറിയുമെന്നു പ്രതിപക്ഷം മുദ്രാവാക്യം ഉയര്‍ത്തുമ്പോള്‍, വിവാദം ഗൂഢാലോചനയുടെ ഫലമാണെന്നും രാഹുല്‍ ഗാന്ധി കടലില്‍ ചാടിയത് ടൂറിസം മേഖലയ്ക്കു മുതല്‍ക്കൂട്ടാണെന്നും പറഞ്ഞ് ഭരണപക്ഷവും തിരിച്ചടിക്കുന്നു.
കടല്‍ പശ്ചാത്തലമായ ആദ്യത്തെ ലക്ഷണമൊത്ത മുദ്രാവാക്യമായിരുന്നു 'അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍'. തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തിലുണ്ടായ പ്രധാനപ്പെട്ട സംഭവമാണ് അമേരിക്കന്‍ മോഡല്‍ എന്നറിയപ്പെടുന്നത്.
ദിവാന് ശക്തമായ അധികാരങ്ങളുള്ള ഒരു ഭരണഘടന കൊണ്ടുവരാന്‍ സര്‍ സിപി നടത്തിയ ശ്രമങ്ങളും അതിനെതിരെയുള്ള രാഷ്ട്രീയ പോരാട്ടവുമാണ് മുദ്രാവാക്യത്തിന്റെ ജനനത്തിനിടയാക്കിയ സമരപരമ്പരകള്‍ക്കു തുടക്കമിട്ടത്.
പാര്‍ലമെന്റിനോട് ഉത്തരവാദിത്തമുള്ളതും അവിശ്വാസപ്രമേയത്തിലൂടെ നിയമസഭയ്ക്കു പുറത്താക്കാന്‍ കഴിയുന്നതുമായ എക്‌സിക്യൂട്ടിവിനാല്‍ നിയന്ത്രിക്കപ്പെടുന്ന സഭാ സമ്പ്രദായമായിരുന്നു രാജ്യത്തും തിരുവിതാംകൂറിലും നിലവിലുണ്ടായിരുന്നത്.
പാര്‍ലമെന്റിനു വോട്ടുചെയ്തു പുറത്താക്കാന്‍ അവകാശമില്ലാത്ത എക്‌സിക്യൂട്ടിവ് ഉള്‍പ്പെടുന്ന അമേരിക്കന്‍ ഭരണ സംവിധാനത്തെ തിരുവിതാംകൂറിലെ ജനതയ്ക്ക് ഉള്‍കൊള്ളാന്‍ കഴിയുമായിരുന്നില്ല. അമേരിക്കന്‍ മോഡല്‍ ഭരണഘടന നടപ്പിലാക്കാനുള്ള പദ്ധതികള്‍ സര്‍ സിപി 1946ല്‍ സജീവമാക്കി.
സംസ്ഥാനപുരോഗതിക്ക് ഈ തീരുമാനം അത്യാവശ്യമാണെന്നായിരുന്നു സിപിയുടെ കാഴ്ചപ്പാട്. സര്‍ക്കാരിന്റെ അധികാരവും വീറ്റോ ചെയ്യാനുള്ള അധികാരവും രാജാവിനായിരിക്കും.
രാജാവ് നിയമിക്കുന്ന ദിവാന്റെ നിയന്ത്രണത്തിലായിരിക്കും സംസ്ഥാനത്തിന്റെ എക്‌സിക്യൂട്ടിവ് ഭരണം. എക്‌സ്‌ക്യൂട്ടിവ് കമ്മിറ്റിയുടെ ഏതൊരു ശുപാര്‍ശയും കാരണം കാണിച്ചുകൊണ്ട് വീറ്റോ ചെയ്യാന്‍ ദിവാന് അധികാരമുണ്ടായിരിക്കും. ദിവാനിലൂടെയായിരിക്കും അധികാരം വിനിയോഗിക്കപ്പെടുക.
സ്വന്തം സ്ഥാനമുറപ്പിക്കുന്നതിനുള്ള ദിവാന്റെ ഗൂഢ തന്ത്രമാണിതെന്നായിരുന്നു രാഷ്ട്രീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ദിവാന്റെ കാലാവധി 1946 ജനുവരിയില്‍ രാജാവ് നീട്ടിയത് സംശയം വര്‍ധിപ്പിച്ചു. എന്നാല്‍, ദിവാന്റെ പരിഷ്‌ക്കാരങ്ങള്‍ക്കു ബ്രിട്ടിഷ് പിന്തുണ ലഭിച്ചില്ല. രാഷ്ട്രീയ സമരങ്ങളെ ദിവാന്‍ അടിച്ചമര്‍ത്തിയതു പരക്കെ വിമര്‍ശിക്കപ്പെട്ടു.
1946 ഒക്ടോബറില്‍ നടന്ന പുന്നപ്ര വയലാര്‍ സമരത്തിലും അമേരിക്കന്‍ ഭരണഘടനയ്ക്കും ദിവാന്‍ ഭരണത്തിനുമെതിരെ ശക്തമായ പ്രതിഷേധം അലയടിച്ചു. 1946 ഒക്ടോബര്‍ 24 മുതല്‍ 27വരെ നീണ്ട സമരത്തില്‍ പുന്നപ്ര, കാട്ടൂര്‍, മാരാരിക്കുളം, മുഹമ്മ, വയലാര്‍, ഒളതല, മേനാശേരി എന്നിവിടങ്ങളില്‍ വെടിവയ്പുണ്ടായി. പുന്നപ്രയിലും വയലാറിലും ഉള്‍പ്പെടെ തൊഴിലാളികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴില്‍ സംഘടിക്കുകയും വിപ്ലവത്തിനൊരുങ്ങുകയും ചെയ്തതിനു പല കാരണങ്ങളുണ്ട്.
സ്വതന്ത്ര ഇന്ത്യയില്‍ ചേരാതെ തിരുവിതാംകൂര്‍ സ്വതന്ത്ര രാജ്യമാക്കാനും അമേരിക്കന്‍ മോഡല്‍ ഭരണഘടന നടപ്പിലാക്കാനുമുള്ള ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ ശ്രമം, രണ്ടാം ലോകയുദ്ധത്തെത്തുടര്‍ന്നുണ്ടായ വലിയ ക്ഷാമം, തൊഴിലാളികള്‍ക്കു ശരിയായ കൂലിയും ഭക്ഷണവും നല്‍കാതെ റേഷന്‍ വിതരണം പോലും കരിഞ്ചന്തയാക്കിയ നടപടികള്‍.
ജന്മികളുടെയും അവരുടെ ഗുണ്ടകളുടെയും പൊലീസിന്റെയും അതിക്രമം, തൊഴിലാളി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങിയവയെല്ലാം സമരത്തിനിടയാക്കിയ കാരണങ്ങളായിരുന്നു. അമേരിക്കന്‍ മോഡല്‍ ഭരണഘടന നടപ്പിലാക്കാനുള്ള ശ്രമം വിഫലമായതറിഞ്ഞ് തിരുവിതാംകൂറിനോട് വിടപറയാന്‍ 1946 നവംബറില്‍ സി.പി. തീരുമാനിച്ചു.
1946 ഡിസംബര്‍ ഏഴിനു സര്‍ സി.പിയുടെ രാജി സ്വീകരിച്ചെങ്കിലും രാജാവിന്റെ നിര്‍ദേശപ്രകാരം ഡിസംബര്‍ 20ന് സി.പി. വീണ്ടും തിരുവനന്തപുരത്തെത്തി. 1947 ഏപ്രില്‍ എട്ടിന് തിരുവിതാംകൂര്‍ ഭരണഘടനാ ആക്ട് 1122 അന്തിരൂപത്തില്‍ പ്രസിദ്ധീകരിച്ചു.
തിരുവിതാംകൂര്‍ ഒരു സ്വതന്ത്ര ഭരണാധികാര രാഷ്ട്രമായി മാറുന്നതിന്റെ ലക്ഷണങ്ങള്‍ ഭരണഘടനയിലുണ്ടായിരുന്നു. സ്വതന്ത്ര തിരുവിതാംകൂര്‍ പ്രശ്‌നത്തെ സംബന്ധിച്ച് 1947 ജൂലൈയില്‍ ദിവാനും കേന്ദ്ര നേതാക്കളും ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സി.പിയുടെ ഉപദേശപ്രകാരം തിരുവിതാംകൂറിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ രാജാവ് തീരുമാനിച്ചു.
തുടര്‍ന്ന്, പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ തിരുവിതാംകൂറിനു സ്വന്തമായി ഭരണഘടന വേണമെന്ന ആശയം ഇല്ലാതായി. അമേരിക്കന്‍ മോഡല്‍ അറബികടലിലെന്ന മുദ്രാവാക്യം യാഥാര്‍ഥ്യമായി.
സമാനമായി തന്നെ ചില ഏകാധ്യപത്യ നിലപാടുകള്‍ക്കെതിരെ പൊട്ടിത്തെറിക്കുകയാണ് കേരളം. ഇപ്പോള്‍ മത്സ്യബന്ധന മേഖലയില്‍ ഉയര്‍ന്ന വിവാദത്തെ കരുതലോടെ നേരിടാനാണ് എല്‍ഡിഎഫ് തീരുമാനം.
തീരദേശത്തെ നാല്‍പതോളം മണ്ഡലങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ നിര്‍ണായക ശക്തിയാണ്. തീരദേശമേഖലയിലെ തെറ്റായ തീരുമാനങ്ങളുടെ ഫലം പാര്‍ട്ടിക്കു മുന്നിലുണ്ട്. ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചു വിടാനിടയാക്കിയ വിമോചന സമരം ശക്തമാക്കിയത് 1959 ജൂലൈ മൂന്നിന് ചെറിയതുറയില്‍ ഫ്‌ലോറി എന്ന ഗര്‍ഭിണിയായ യുവതി വെടിയേറ്റു മരിച്ച സംഭവമാണ്. ഇതോടെ സമരത്തില്‍ മത്സ്യത്തൊഴിലാളികളും സജീവമായി.
ജൂലൈ 31ന് കേരള സര്‍ക്കാരിനെ രാഷ്ട്രപതി പിരിച്ചുവിട്ടു. ഏതായാലും കടല്‍പെറ്റ മക്കള്‍ പണി കൊടുത്താല്‍ ഇത്തവണ നിലം തൊടില്ല എന്ന് പിണറായിക്കും ടീമിനും കൃത്യമായി അറിയാം. കേരളത്തിന്റെ രാഷ്ട്രീയ ചുഴിയില്‍ ആരൊക്കെ വീഴുമെന്ന് മാത്രം ഇനി അറിഞ്ഞാല്‍ മതി.
https://www.facebook.com/Malayalivartha