സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; 2 ആഴ്‌ച ലോക്ക്ഡൗൺ വേണമെന്ന് കോവിഡ് വിദഗ്ധസമിതി, സര്‍വകക്ഷി യോഗത്തിൽ അന്തിമ തീരുമാനം

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന ശുപാര്‍ശയില്‍ ഉടൻ നിർണായക തീരുമാനമെടുക്കും.
ഗുരുതരമായ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ 11.30നു ആരംഭിച്ച സര്‍വകക്ഷി യോഗത്തിലാണ് അന്തിമ തീരുമാനം എടുക്കാനുള്ള സാധ്യത. എന്നാൽ ലോക്ഡൗണ്‍ ആവശ്യമില്ലെന്നും കര്‍ശന നിയന്ത്രണങ്ങള്‍ മതിയെന്നുമുള്ള തീരുമാനത്തിലാണ് ഇടതു മുന്നണിയും സര്‍ക്കാരും.
പ്രതിപക്ഷവും ഇതിനോടു യോജിക്കുന്നുണ്ട്. സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാകുമെന്നാണു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇന്നലെ രാത്രി ചേര്‍ന്ന കോവിഡ് വിദഗ്ധസമിതിയുടെ യോഗത്തില്‍ രണ്ട് ആഴ്ച ലോക്ഡൗണ്‍ വേണമെന്ന നിര്‍ദേശം ഉന്നയിച്ചിരുന്നു.
കൊറോണ വൈറസിന്റെ യുകെ വകഭേദം ഇന്ത്യയിൽ പടരുകയാണ്. അന്തര്‍സംസ്ഥാന യാത്രക്കാരുടെ വരവു ശക്തമാകുന്നതോടെ മഹാരാഷ്ട്രയില്‍ ശക്തമായ ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് കേരളത്തില്‍ എത്തും. ഇതിന്റെ പകര്‍ച്ച ചെറുക്കണമെങ്കില്‍ 2 ആഴ്ചയെങ്കിലും ആളുകള്‍ തമ്മിലുള്ള സമ്ബര്‍ക്കം പരമാവധി കുറയ്ക്കണം. അതിന് ലോക്ഡൗണ്‍ വേണമെന്നാണു വിദഗ്ധ സമിതിയുടെ അഭിപ്രായം.
അതേസമയം, പഞ്ചാബിലും ഹരിയാനയിലും രണ്ടാം തരംഗം ഉണ്ടായപ്പോള്‍ ലോക്ഡൗണ്‍ വേണമെന്ന് അവിടത്തെ ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടിരിന്നു എന്നാൽ സര്‍ക്കാരുകള്‍ അംഗീകരിച്ചില്ല. ഇതിന്റെ ദുരന്തമാണു ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വൈറസ് അതിവേഗം വ്യാപിച്ചതെന്നും കോവിഡ് വിദഗ്ധ സമിതിയില്‍ ചിലര്‍ കണക്കുകള്‍ സഹിതം വ്യക്തമാക്കിയിരുന്നു.
വിദഗ്ധസമിതിയുടെ ശുപാര്‍ശ ഇന്നു രാവിലെ ലഭിച്ചതോടെ ലോക്ഡൗണ്‍ വേണ്ടെന്ന നിലപാടില്‍ സര്‍ക്കാരിന് അയവു വന്നിരിക്കുകയാണ്. അതേസമയം സര്‍ക്കാര്‍ മാത്രമായി തീരുമാനിക്കേണ്ടെന്നും സര്‍വകക്ഷി യോഗത്തിനു വിടാമെന്നുമാണു ധാരണ.
ലോക്ഡൗണ്‍ വേണ്ടെന്നു ശക്തമായ എതിര്‍പ്പ് ഉയര്‍ന്നാല്‍ എറണാകുളം ജില്ലയില്‍ ഇന്നലെ മുതല്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ സംസ്ഥാനമാകെ ബാധകമാക്കാനും സാധ്യതയുണ്ട്. സര്‍വകക്ഷി യോഗത്തിലെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചു വൈകിട്ട് 5.30നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തുമെന്ന് അറിയിച്ചു.
https://www.facebook.com/Malayalivartha



























