ഇവിടെ കേന്ദ്രം ഭരിക്കുന്ന ഒരു സര്‍ക്കാരുണ്ടല്ലോ ? അവര്‍ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്? 'നമ്മുടെ ജീവന്റെ വിലയുടെ ലാഭം 1,11,100 കോടി; കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍

രാജ്യത്ത് കോവിഡ് അതിരൂക്ഷമായി തുടര്ന്ന് സാഹചര്യത്തിൽ കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്.
വോട്ട് ചെയ്തു അധികാരത്തിലെത്തിച്ച ജനത തെരുവില്‍ കിടന്ന് മരിക്കുമ്പോള്‍ എത്രയും വേഗം അവരെ രക്ഷിക്കുന്നതിലാണോ അതോ തങ്ങള്‍ക്ക് വേണ്ടപ്പെട്ട ചില മുതലാളിമാര്‍ക്ക് പുര കത്തുമ്പോള്‍ വാഴ വെട്ടാനുള്ള അവസരമൊരുക്കുന്നതിലാണോ കാര്യമെന്ന് രാഹുൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്.
കൂടാതെ രാജ്യത്തെ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് വഴി രണ്ട് സ്വകാര്യ കമ്പനികള്‍ കൊള്ളയടിക്കാന്‍ പോകുന്നത് 1,11,100 കോടി രൂപയാണെന്ന് രാഹുല്‍ ആരോപിക്കുന്നുണ്ട്.
എന്നാല്‍ സ്വകാര്യ കമ്പനികള്‍ പരമാവധി ലാഭമുണ്ടാക്കും എന്ന വാദം വേണമെങ്കില്‍ അംഗീകരിക്കാം, പക്ഷേ കേന്ദ്രസര്‍ക്കാര്‍ ഇവിടെ എന്താണ് ചെയ്യുന്നതെന്നും രാഹുല്‍ കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്.
രാഹുലിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം:
നമ്മുടെ ജീവൻ്റെ വിലയുടെ ലാഭം 1,11,100 കോടി രൂപ!!!
ശവപ്പെട്ടി പണിയുന്ന തൊഴിലെടുത്ത് ജീവിക്കുന്നവരെ കുറിച്ചല്ല, അത്തരക്കാരിലെ ചില ദുഷ്ട മനസുകളെ പറ്റിയാണ്.
ദുരന്ത കാലത്ത് ശവപ്പെട്ടി കച്ചവടം നടത്തുന്ന ചിലരുണ്ട്. എത്രയും മരണസംഖ്യ കൂടിയാൽ അത്രയും കച്ചവടം നടത്താം എന്ന് വിചാരിക്കുന്ന പ്രത്യേകതരം മനസ്ഥിതിയുള്ളവർ.
അധികാരസ്ഥാനങ്ങളിൽ അത്തരക്കാർ വന്നാൽ എന്ത് സംഭവിക്കും എന്നുള്ളതിന്റെ നേർസാക്ഷ്യങ്ങളാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ചില കണക്കുകൾ പരിശോധിക്കാം - നമ്മുടെ രാജ്യത്തെ ജനസംഖ്യയുടെ 74.35% പേർ 45 വയസിൽ താഴെയുള്ളവരാണ്.
അതായത് 101 കോടി ജനങ്ങൾ. കേന്ദ്ര സർക്കാരിന്റെ പുതുക്കിയ വാക്സിൻ നയപ്രകാരം 18 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ളവരെ വാക്സിനേറ്റ് ചെയ്യാൻ കേന്ദ്രം മുൻകൈയ്യെടുക്കില്ല.
അതായത് ഈ വിഭാഗക്കാരെ വാക്സിനേറ്റ് ചെയ്യുന്നതിനുള്ള ബാധ്യത അതത് സംസ്ഥാനങ്ങളോ അതത് വ്യക്തികൾ തന്നെയോ ഏറ്റെടുക്കണം. 101 കോടി പേർക്ക് രണ്ട് ഡോസ് വീതം 202 കോടി ഡോസ് വാക്സിൻ ആണ് വേണ്ടി വരുന്നത്. പുതിയ നയപ്രകാരം ഇതിന്റെ ചെലവ് വഹിക്കേണ്ടത് സംസ്ഥാനങ്ങളോട് അതാത് വ്യക്തികളോ തന്നെയാണ്.
നിലവിൽ രാജ്യത്ത് കോവിഡ് വാക്സിൻ നിർമ്മിക്കുന്നതിന് അംഗീകാരമുള്ള രണ്ടു സ്ഥാപനങ്ങളുടെ ഉൽപ്പാദനക്ഷമത പരിഗണിച്ചാൽ മൊത്തം ഡിമാൻഡിന്റെ 50% കോവിഷീൽഡും 50% കൊവാക്സിനും നിറവേറ്റാനാണ് സാധ്യത. അതായത് 101 കോടി ഡോസ് വീതം കോവിഷീൽഡും കോവാക്സിനും വേണ്ടി വരും.
കോവിഷീൽഡ് നിർമിക്കുന്നത് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന സ്വകാര്യ സ്ഥാപനമാണ്. സംസ്ഥാനങ്ങൾക്ക് ഡോസ് ഒന്നിന് 400 രൂപ, സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ എന്നതാണ് ഈ സ്ഥാപനം അവരുടെ വാക്സിന് ഇട്ടിരിക്കുന്ന വില. നിലവിൽ ഈ വാക്സിൻ കേന്ദ്രസർക്കാരിന് വിൽക്കുന്നത് ഡോസ് ഒന്നിന് 150 രൂപയ്ക്കാണ്.
നിർമാണ ചെലവ് കഴിച്ച് ലാഭമുൾപ്പെടെയാണിത്. 101 കോടി കോവിഷീൽഡിന്റെ 50% സംസ്ഥാന സർക്കാറുകൾ ഏറ്റെടുക്കുമെന്നും 50% സ്വകാര്യ ആശുപത്രികൾ വഴി നേരിട്ട് ജനങ്ങൾക്ക് ലഭ്യമാക്കുമെന്നുമാണ് ഇപ്പോൾ അറിയുന്നത്.
നിലവിൽ കേന്ദ്രസർക്കാരിന് നൽകുന്ന 150 രൂപയെക്കാൾ കുത്തനെ വില വർധിപ്പിച്ച് സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും നൽകുന്നതു വഴി സിറം ഇൻസ്റ്റിറ്റ്യൂട്ട് നേടുന്ന അധികലാഭം 35,350 കോടി രൂപയാണ്.
ഇനി, കോവാക്സിൻ നിർമിക്കുന്നത് ഭാരത് ബയോടെക് എന്ന സ്വകാര്യ സ്ഥാപനമാണ്. സിറം ഇൻസ്റ്റിറ്റ്യൂട്ടിനേക്കാൾ കഷ്ടമാണ് ഇവരുടെ കാര്യം. സംസ്ഥാനങ്ങൾക്ക് ഡോസ് ഒന്നിന് 600, സ്വകാര്യ ആശുപത്രികൾക്ക് 1200 എന്നതാണ് ഇവരുടെ വാക്സിന് ഈ സ്ഥാപനം ഇട്ടിരിക്കുന്ന വില. വാക്സിനിന്റെ വീതം വെപ്പ് മുകളിൽ പറഞ്ഞ അതേ അനുപാതത്തിൽ തന്നെയാണ്. സിറം ഇൻസ്റ്റ്യൂട്ടിനേക്കാൾ കഴുത്തറപ്പൻ വിലവർധന വഴി ഇവർ ഉണ്ടാക്കുന്ന അധികലാഭം 75,750 കോടി രൂപയാണ്.
അതായത് ഇന്ത്യക്കാർ സ്ഥാപിച്ച ഇന്ത്യക്കാർ നടത്തുന്ന ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഈ രണ്ടു സ്വകാര്യസ്ഥാപനങ്ങളും കൂടി അവരുടെ സ്വന്തം രാജ്യത്തെ ജനങ്ങൾ ജീവഭയത്തിൽ ഭീതിയുടെ നൂൽപ്പാലത്തിലൂടെ നടന്നു കൊണ്ടിരിക്കുമ്പോൾ അവരുടെ ഭയാശങ്കയെ ചൂഷണം ചെയ്യുന്നത് വഴി അവരിൽ നിന്നും കൊള്ളയടിക്കുന്ന ആകെ തുക 1,11,100 കോടി രൂപ.
ഇവരെ എന്താണ് വിളിക്കേണ്ടത് സുഹൃത്തുക്കളെ ? എഴുത്തിന്റെ തുടക്കത്തിൽ ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ ? ഇങ്ങനെയാണോ ഒരു ഇന്ത്യൻ സ്ഥാപനം ഇന്ത്യക്കാരോട് ചെയ്യേണ്ടത് ? നിങ്ങൾക്കറിയാമോ ഇതേ സിറം ഇൻസ്റ്റ്യൂട്ടിന്റെ ഇതേ കോവിഷീൽഡ് വാക്സിൻ 14,232 കിലോമീറ്റർ കരയിലൂടെയും കടലിലൂടെയും സഞ്ചരിച്ച് ബ്രസീലിൽ എത്തുമ്പോൾ ആ രാജ്യത്തോട് വാങ്ങുന്ന വില എത്രയാണെന്ന് ? ഡോസ് ഒന്നിന് 3.15 അമേരിക്കൻ ഡോളർ. അതായത് നമ്മുടെ നാട്ടിലെ 235 രൂപ അൻപത് പൈസ. എന്ത് മനസ്സാണിത് ? ഇത് പൈശാചികതയല്ലേ ? സിറം ഇൻസ്റ്റിറ്റ്യൂട്ടിനേക്കാൾ കഴുത്തറപ്പൻ വിലയീടാക്കുന്ന ഭാരത് ബയോടെക്കിനെപ്പറ്റി ഒന്നും പറയാനില്ല.
അതൊക്കെ അവിടെ നിൽക്കട്ടെ.
സ്വകാര്യസ്ഥാപനങ്ങൾ ഏതു സാഹചര്യത്തിലും പരമാവധി ലാഭമുണ്ടാക്കാൻ ശ്രമിക്കുമെന്ന് വാദത്തിനു വേണമെങ്കിൽ അംഗീകരിക്കാം. ഇവിടെ കേന്ദ്രം ഭരിക്കുന്ന ഒരു സർക്കാരുണ്ടല്ലോ ? അവർ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് ? ഈ അക്രമത്തെ കയ്യുംകെട്ടി നോക്കി നിൽക്കുന്നതെങ്ങനെയാണ് ? ഇവരുടെ മുൻഗണനകൾ എവിടെയാണ് കിടക്കുന്നത് ? തങ്ങളെ വോട്ടുചെയ്തു അധികാരത്തിലെത്തിച്ച ജനത തെരുവിൽ കിടന്ന് മരിക്കുമ്പോൾ എത്രയും വേഗം അവരെ രക്ഷിക്കുന്നതിലാണോ അതോ തങ്ങൾക്ക് വേണ്ടപ്പെട്ട ചില മുതലാളിമാർക്ക് പുര കത്തുമ്പോൾ വാഴ വെട്ടാനുള്ള അവസരമൊരുക്കുന്നതിലാണോ ? ഒരു കാര്യം നിങ്ങൾ മനസ്സിലാക്കിക്കൊള്ളുക. ഏതുവിധേനയും ഈ പ്രതിസന്ധിയെ ഇവിടുത്തെ ജനത തരണം ചെയ്യും. അതിനു ശേഷം നിങ്ങളീ കാണിച്ച വഞ്ചനയോട് അവർ പ്രതികാരം ചെയ്യുമെന്നതിൽ സംശയമില്ല.
https://www.facebook.com/Malayalivartha


























