അങ്ങനെയാ കാര്യങ്ങള്‍... ബീഡിതൊഴിലാളിയായ ജനാര്‍ദ്ദനന്‍ ഉള്ള സാമ്പാദ്യം മുഴുവനും വാക്‌സിന്‍ ചലഞ്ചിന് വേണ്ടി സംഭാവന നല്‍കാന്‍ യഥാര്‍ത്ഥ കാരണം വി മുരളീധരനെന്ന് പി ജയരാജന്‍; കേന്ദ്രസഹമന്ത്രിയുടെ പരാമര്‍ശങ്ങള്‍ ജനാര്‍ദ്ദനനെ ഉലച്ചു; ഉറങ്ങാന്‍ കഴിഞ്ഞില്ല; രണ്ട് ലക്ഷം രൂപ നല്‍കിയ ബീഡിത്തൊഴിലാളി ആള് വേറെ ലെവലാ

ഒരു രൂപ സംഭാവന നല്‍കുമ്പോഴും മനസ് എരിയുന്നവരാണ് അധികവും. എന്നാല്‍ തന്റെ സമ്പാദ്യത്തിന്റെ മുഴുവന്‍ തുകയും സംഭാവന ചെയ്യുക എന്നുവച്ചാല്‍. അതാണ് കണ്ണൂരിലെ ബീഡിത്തൊഴിലാളിയായ ജനാര്‍ദ്ദനന്‍ ചെയ്തത്. ജനാര്‍ദ്ദനന്റെ നന്മയില്‍ അഭിനന്ദന പ്രവാഹം ഒഴുകുകയാണ്.
താന്‍ ബീഡി തെറുത്ത് സമ്പാദിച്ച 2 ലക്ഷത്തി 850രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയ കണ്ണൂര്‍ സ്വദേശി ചാലാടന്‍ ജനാര്‍ദ്ദനനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാവ് പി ജയരാജനും രംഗത്തെത്തി.
സംസ്ഥാനത്തിന് കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞ കാര്യങ്ങള്‍ ജനാര്‍ദ്ദനനെ അസ്വസ്ഥനാക്കിയിരുന്നുവെന്നും കേന്ദ്രമന്ത്രിയുടെ പ്രസ്താവനകള്‍ മൂലമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ജനാര്‍ദ്ദനന്‍ തീരുമാനിച്ചതെന്നും പി ജയരാജന്‍ തന്റെ സോഷ്യല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്
ഇന്ന് നവമാധ്യങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും നിറഞ്ഞു നിന്നത് നമ്മുടെ ബീഡി തൊഴിലാളിയായ ജനാര്‍ദ്ദനനാണ്. വാക്‌സിന്‍ ചലഞ്ചില്‍ പങ്കെടുത്ത് തന്റെ ജീവിതസമ്പാദ്യത്തില്‍ 850 രൂപ മാത്രം ബാക്കിവെച്ച് 2 ലക്ഷം രൂപ സംഭാവന ചെയ്ത് മാതൃകയായി മാറിയ ചാലാടന്‍ ജനാര്‍ദ്ദനന്റെ വീട് അല്പസമയം മുന്‍പാണ് സന്ദര്‍ശിച്ചത്. പെട്ടന്ന് വൈറലായതിന്റെ അമ്പരപ്പിലായിരുന്നു അദ്ദേഹം. ഫണ്ട് നല്‍കിയപ്പോള്‍ സമൂഹം ഇത്തരത്തില്‍ ആദരിക്കുമെന്ന് ജനാര്‍ദ്ദനന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഒരു വര്‍ഷം മുന്‍പാണ് ജനാര്‍ദ്ദനന്റെ ഭാര്യ മരണപ്പെട്ടത്. രണ്ട് പെണ്മക്കളാണ് ജനാര്‍ദനന് ഉള്ളത്. ഇരുവരുടെയും വിവാഹം കഴിഞ്ഞു. 36 വര്‍ഷം ദിനേശ് ബീഡിയില്‍ പണിയെടുത്തതിന് ശേഷമാണ് ജനാര്‍ദനന്‍ പിരിഞ്ഞത്.
തലേന്ന് രാത്രിയാണ് അദ്ദേഹം പൈസ നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രിയുടെ ജനവിരുദ്ധ പരാമര്‍ശങ്ങള്‍ ജനാര്‍ദ്ദനന്റെ മനസിനെ വല്ലാതെ ഉലച്ചു. സൗജന്യമായി വാക്‌സിന്‍ നല്‍കാനാവില്ല എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പറഞ്ഞ വാക്ക് പാലിക്കുമെന്ന മുഖ്യമന്ത്രി സ:പിണറായി വിജയന്റെ ഉറച്ച നിലപാടിന് പിന്തുണ നല്‍കണമെന്ന് അദ്ദേഹം ഉറപ്പിച്ചു.
അന്ന് രാത്രി ഉറങ്ങാനായില്ല. പിറ്റേ ദിവസം ബാങ്കിലെത്തി ഫണ്ട് നല്‍കിയതിന് ശേഷം സുഖമായി ഉറങ്ങി. തൊഴിലാളിയുടെ സാമൂഹ്യ രാഷ്ട്രീയ പ്രബുദ്ധതയാണ് ഇവിടെ കാണാനായത്. പാവപ്പെട്ട കുടുംബത്തിന്റെ നാഥന് പോലും ഇത്തരത്തില്‍ പ്രതികരിക്കാന്‍ കഴിഞ്ഞത് സമൂഹമാകെ പരിഗണിക്കുകയും ആ മാതൃക പിന്തുടരുകയും വേണം. സൗജന്യമായി വാക്‌സിന്‍ നല്‍കാനാകില്ലെന്ന നിഷേധ നിലപാട് സ്വീകരിക്കുന്നവരും അതിനെ പിന്തുണക്കുന്നവരും ജനാര്‍ദ്ദനനെ പോലുള്ളവര്‍ ഉയര്‍ത്തിയ സന്ദേശം അല്പമെങ്കിലും തിരിച്ചറിയുമോ. എന്നാണ് പി ജയരാജിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
സൗജന്യമായിരുന്ന വാക്‌സിന് 400 രൂപ കൊടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രിയുടെ വ്യാഴാഴ്ചത്തെ വാര്‍ത്താസമ്മേളനത്തിലാണ് ജനാര്‍ദ്ദനന്‍ അറിഞ്ഞത്. ഇത് സര്‍ക്കാരിന് ഭാരമാകുമെന്ന ചിന്തയാണ് തന്നാലാകുന്നത് എന്തെങ്കിലും നല്‍കണമെന്ന തീരുമാനത്തിലേക്ക് ജനാര്‍ദ്ദനനെ നയിച്ചത്.
പിണറായി വിജയന്റെ ആരാധകനും കടുത്ത സി.പി.എം അനുഭാവിയുമായ അദ്ദേഹം പിറ്റേന്ന് രാവിലെ പത്തിന് കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിലെത്തി. ജീവനക്കാരോട് അന്വേഷിച്ചപ്പോള്‍ രണ്ട് ലക്ഷവും ചില്ലറയുമുണ്ടെന്ന് മനസിലായി. അതില്‍ നിന്ന് രണ്ട് ലക്ഷം രൂപ വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കണമെന്നായിരുന്നു ജനാര്‍ദ്ദന്റെ ആവശ്യം.
ഇതുകേട്ട് ഞെട്ടിയ ജീവനക്കാര്‍ ജീവിത ചുറ്റുപാടുകള്‍ ചോദിച്ചറിഞ്ഞശേഷം ഒരു ലക്ഷം കൊടുത്താല്‍ പോരെയെന്ന് ഉപദേശിച്ചെങ്കിലും ജനാര്‍ദ്ദനന്‍ തീരുമാനം മാറ്റിയില്ല. എല്ലാവരുടെയും സാന്നിദ്ധ്യത്തില്‍ കളക്ടറേറ്റിലേക്ക് നല്‍കാമെന്ന് പറഞ്ഞപ്പോള്‍ പേരുപോലും വെളിപ്പെടുത്തേണ്ടെന്നു പറഞ്ഞ് ജനാദ്ദനന്‍ അതും നിരസിച്ചു.
"
https://www.facebook.com/Malayalivartha























