പോലീസ് ഉന്നതന്‍ ഇറങ്ങി: കുഴല്‍പ്പണം കൊണ്ടുവന്ന പാര്‍ട്ടി അണിയറയിലേക്ക്

തൃശ്ശൂരിലെ കൊടകരയില്‍ ഒരു ദേശീയപാര്‍ട്ടിക്കായി കൊണ്ടുവന്ന കുഴല്‍പ്പണം കവര്‍ന്ന സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ച് മനസിലാക്കിയപ്പോള്‍ പോലീസിന് ചങ്കിടിപ്പ്.
പാര്‍ട്ടിയുടെ കൃത്യമായ വിവരം പോലീസിന് ലഭിച്ചെങ്കിലും അത് ഒരു കാരണവശാലും പുറത്തു പോകരുതെന്നാണ് പോലീസിന്റെ ഉന്നതങ്ങളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം എന്നറിയുന്നു. ആരാണ് നിര്‍ദ്ദേശം നല്‍കിയതെന്ന് വ്യക്തമല്ലെങ്കിലും സംഭവം വിവാദമാക്കരുതെന്നാണ് നിര്‍ദ്ദേശം.
അതിനിടെ പരാതി പിന്‍വലിപ്പിക്കാനും ശ്രമങ്ങള്‍ തുടരുകയാണ്. പരാതിക്കാരന് നഷ്ടപ്പെട്ട പണത്തിന്റെ സ്രോതസ് വ്യക്തമാക്കാന്‍ ആവശ്യപെട്ടത് പരാതിക്കാരനെ കേസില്‍ നിന്ന് പിന്‍വലിപ്പിക്കാന്‍ വേണ്ടിയാണ്.
പോലീസിലെ ഒരു ഉന്നതനാണ് രാഷ്ട്രീയ പാര്‍ട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. ഉന്നതന്‍ കേന്ദ്രസര്‍ക്കാരിലെ ഒരു ഉന്നത തസ്തികയില്‍ നോട്ടമിട്ടിരിക്കുന്നതു കൊണ്ടാണ് പാര്‍ട്ടിയുടെ പേര് മറച്ചുവയ്ക്കുന്നതെന്നാണ് ആക്ഷേപം.
കുഴല്‍പ്പണ കള്ളക്കടത്തിന്റെ വിശദാംശങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കുഴല്‍പ്പണം കൊണ്ടുവന്നത് ഏത് പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് ഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ചോദ്യം ചെയ്യല്‍ നടക്കുന്നതായും ഡിജിപി വിശദീകരിക്കുന്നു. തൃശ്ശൂര്‍ എസ്പിയുടെ റിപ്പോര്‍ട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരിക്കലും പാര്‍ട്ടിയുടെ പേര് പറയില്ല. കാരണം അതവരുടെ ജോലിയല്ല.
അതേസമയം, വാഹനക്കവര്‍ച്ചക്കേസില്‍ ഒന്‍പത് പേരാണ് ഇത് വരെ കസ്റ്റഡിയിലായിട്ടുള്ളത്. ക്വട്ടേഷന്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍, തൃശ്ശൂര്‍ സ്വദേശികളാണ് പിടിയിലായത്.
ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും തൃശ്ശൂര്‍ റൂറല്‍ എസ്പി ജി പൂങ്കുഴലി വ്യക്തമാക്കി. അതായത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നതെന്ന് വ്യക്തം. വാഹനകവര്‍ച്ച കേസിലെ പ്രതികള്‍ക്ക് എങ്ങനെയാണ് കുഴല്‍പ്പണവുമായി ബന്ധമെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്ത 7 പേരും ഇവര്‍ക്ക് താമസമൊരുക്കിയ രണ്ട് പേരുമാണ് പിടിയിലായത്. എറണാകുളത്തെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്താല്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്.
വാഹനത്തില്‍ പണം കൊണ്ടുപോകുന്ന വിവരം എങ്ങനെ ചോര്‍ന്നു കിട്ടി, ഈ പണം എവിടെ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് ഇനി അറിയേണ്ടത്. സംഭവത്തില്‍ പ്രധാന പ്രതിയെന്ന് കരുതുന്ന രഞ്ജിത്തിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
പ്രതികള്‍ക്കൊപ്പം എറണാകുളത്ത് താമസിച്ചിരുന്ന രഞ്ജിത്ത് പൊലീസെത്തിയ സമയത്ത് സംഘത്തിലുണ്ടായിരുന്നില്ല. വ്യാപാര ആവശ്യത്തിനായുള്ള 25 ലക്ഷം രൂപയും കാറും കവര്‍ന്നുവെന്നാണ് കോഴിക്കോട് സ്വദേശി ധര്‍മരാജന്റെ പരാതി. എന്നാല്‍ കാറില്‍ മൂന്നരക്കോടി രൂപയുണ്ടായിരുന്നെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഒരു ദേശീയ പാര്‍ട്ടിക്ക് വേണ്ടി കൊണ്ടുപോയ പണമാണെന്നുമാണ് ആരോപണം.
സംഭവമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷമാണ് വാഹന ഉടമ പരാതിയുമായി എത്തിയത് എന്നതും പൊലീസിനെ കുഴക്കുന്നുണ്ട്. നഷ്ടപ്പെട്ട പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താന്‍ പരാതിക്കാരന് നോട്ടീസ് നല്‍കിയെങ്കിലും ഇത് വരെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഒരിക്കലും പരാതിക്കാരന്‍ തന്റെ സ്രോതസ് വ്യക്തമാക്കില്ല. അങ്ങനെ ചെയ്താല്‍ അദ്ദേഹം പണത്തിന് നികുതി നല്‍കേണ്ടി വരും. ഏതായാലും എന്‍ഫോഴ്‌സ്‌മെന്റ് വരില്ലെന്ന് പ്രതീക്ഷിക്കാം.
നഷ്ടപ്പെട്ട പണത്തിന്റെ സ്രോതസ് വ്യക്തമാക്കാനുള്ള നോട്ടിസ് പരാതിക്കാരന്‍ കൈപ്പറ്റി കഴിഞ്ഞു. എന്നാല്‍ എന്ന് മറുപടി നല്‍കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഏതാനും മണിക്കൂറുകള്‍ കൊണ്ട് കേസ് കുഴിച്ചുമൂടുമെന്ന് സംശയമില്ല
"
https://www.facebook.com/Malayalivartha























