ഇന്ത്യയുടെ പരിതാപകരമായ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന; പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാൻ ആവശ്യമായ സഹായം എത്തിക്കും; ഇന്ത്യയിലെ സ്ഥിതി അത്യന്തം ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥ്നോം

കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയെ നോക്കി പകച്ച് ലോകരാജ്യങ്ങൾ. ഇപ്പോഴിതാ ലോകാരോഗ്യ സംഘടനയും ഇന്ത്യയുടെ പരിതാപകരമായ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാൻ ആവശ്യമായ സഹായവും ലോകാരോഗ്യസംഘടന ഇന്ത്യക്ക് വേണ്ടി വാഗ്ദാനം ചെയ്തിരിക്കുകയാണ്.
ഇന്ത്യയിലെ സ്ഥിതി അത്യന്തം ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥ്നോം ഗബ്രിയേസൂസ്. കൂടുതൽ ജീവനക്കാരെയും സജ്ജീകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുന്നതായും അദ്ദേഹം തിങ്കളാഴ്ച അറിയിച്ചു.
ആയിരക്കണക്കിന് ഓക്സിജൻ കോൺസൻട്രേറ്ററുകളും ലാബ് ഉപകരണങ്ങളും മറ്റ് അടിയന്തര സജ്ജീകരണങ്ങളുമുൾപ്പെടെ നിർണായകഘട്ടത്തെ നേരിടാൻ സംഘടനയെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2,600 അധിക ജീവനക്കാരെ ഇന്ത്യയിലേക്ക് അയക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ അതിതീവ്രവ്യാപനത്തിൽ രാജ്യം വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്.സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന. കോവിഡ് രോഗികളെ കൊണ്ട് ആശുപത്രികൾ നിറയുന്നതും ജീവവായു ഇല്ലാതെ ആളുകൾ പിടയുന്നതും കഴിഞ്ഞ ദിവസങ്ങളിൽ രാജ്യാന്തര മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായിരുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ രാജ്യം അനുദിനം റെക്കോഡ് സൃഷ്ടിക്കുകയാണ്.
തുടർച്ചയായി അഞ്ചാം ദിവസമാണ് മൂന്നു ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത കേസുകൾ ലോകത്തു തന്നെ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രതിദിന കേസുകളിൽ ഏറ്റവും ഉയർന്നതാണ്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അവശ്യഘട്ടത്തിൽ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാൽ തങ്ങൾ ഈ ഘട്ടത്തിൽ ഇന്ത്യക്കൊപ്പം നിൽക്കുമെന്നും ബൈഡൻ ട്വിറ്ററിലൂടെ വ്യക്തമാക്കി.
പിന്നാലെ ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാൻ തങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണെന്ന് പെന്റഗണും അറിയിച്ചു. ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, ദ്രുത പരിശോധന കിറ്റുകൾ എന്നിവയടങ്ങിയ അമേരിക്കൻ വൈദ്യ സഹായം അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിലെത്തുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.
ആവശ്യമായ സാധനങ്ങൾ വേഗത്തിലെത്തിക്കുന്നതിന് തങ്ങൾ ഗതാഗത സഹായങ്ങൾ നൽകുമെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു. "ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ അമേരിക്ക വളരെ അധികം വിലമതിക്കുന്നു. ഈ മഹാമാരിയിൽ ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാൻ തങ്ങൾ ദൃഢനിശ്ചയത്തിലാണ്", അദ്ദേഹം വ്യക്തമാക്കി.
ഞങ്ങളുടെ അധികാരപരിധിക്കുള്ളിൽ ഞങ്ങൾക്ക് നൽകാവുന്ന ഏതൊരു പിന്തുണയും ഇന്ത്യയിലെ മുൻനിര ആരോഗ്യ പ്രവർത്തകർക്ക് നൽകുന്നുണ്ട്. അത് ഉറപ്പുവരുത്തുന്നതിനായി ഞങ്ങൾ ഇന്ത്യാ സർക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ട്.
മുന്നോട്ടുള്ള ദിവസങ്ങളിലും ആഴ്ചകളിലും, ഞങ്ങളുടെ കൂട്ടായ പരിശ്രമങ്ങൾ പരസ്പരം സമന്വയിപ്പിക്കും. ഈ പ്രതിസന്ധി ലഘൂകരിക്കുന്നത് ഉറപ്പാക്കാൻ സഖ്യകക്ഷികളേയും സമാന ചിന്താഗതിക്കാരായ രാജ്യങ്ങളേയും ഞങ്ങൾ ഏകോപിപ്പിക്കുന്നത് തുടരുമെന്നും കിർബി പറഞ്ഞു.
https://www.facebook.com/Malayalivartha






















