കോവിഡ് ബാധിതനായ സിദ്ധിഖ് കാപ്പനെ കട്ടിലില്‍ ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുകയാണെന്ന വാര്‍ത്തകള്‍ ഹൃദയഭേദകമാണ് ; മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് നീതി ഉറപ്പാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് നീതി ഉറപ്പാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോവിഡ് ബാധിതനായ സിദ്ധിഖ് കാപ്പനെ കട്ടിലില്‍ ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുകയാണെന്ന വാര്‍ത്തകള്‍ ഹൃദയഭേദകമാണ്.
തടവുകാരന് ന്യായമായി ലഭിക്കേണ്ട അവകാശങ്ങളുടെ ലംഘനമാണ് സിദ്ധിഖ് കാപ്പന്റെ വിഷയത്തില്‍ സംഭവിച്ചത്. സിദിഖ് കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്തേണ്ടതുണ്ട്.
മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് പേരുകേട്ട പോലീസാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെത്. ഓരോദിവസം കഴിയുമ്പോഴും അതിന്റെ തീവ്രത വര്‍ധിക്കുന്നു.മനുഷ്യനെ മൃഗതുല്യമായിട്ടാണ് ഉത്തര്‍പ്രദേശ് പോലീസ് കാണുന്നതും കൈകാര്യം ചെയ്യുന്നതും.
സിദ്ധിഖ് കാപ്പനു ലഭിക്കേണ്ട മാനുഷിക പരിഗണന തീര്‍ച്ചയായും ഉറപ്പാക്കണം.കോവിഡ് ബാധിതനായ കാപ്പന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ട്.അതിനാല്‍ അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം നല്‍ക്കേണ്ടത് ഭരണകൂടങ്ങളുടെ കടമയാണ്. അത് നിറവേറ്റാത്തത് പ്രാകൃതമാണ്.പരിഷ്‌കൃത സമൂഹത്തിന് അപമാനമാണിത്.
ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സിദ്ധിഖ് കാപ്പന്റെ ദുരവസ്ഥയില്‍ ഇടപെടുകയും മാനുഷികനീതി ഉറപ്പാക്കുകയും വേണം. പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും സിദ്ധിഖ് കാപ്പന്റെ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
അതേ സമയം സിദ്ദിഖ് കാപ്പനു വേണ്ടിയുളള മുഖ്യമന്ത്രിയുടെ ഇടപെടലിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത രൂപപ്പെട്ടതായി സൂചനകൾ പുറത്തു വന്നിരുന്നു. യുഎപിഎ ചുമത്തി ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പനു വേണ്ടി എന്തിനു പാര്‍ട്ടി നേതൃത്വം ഇത്രയധികം മുന്‍കയ്യെടുക്കുന്നുവെന്നുളള ചോദ്യമാണ് അണികളില്‍ നിന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളില്‍ നിന്നും ഉയരുന്നത്.
മുഖ്യമന്ത്രി പിണറായിയുടെ നടപടിയ്‌ക്കെതിരെ പി. ജയരാജന്റെ മകന്‍ ജയിന്‍രാജ് സാമൂഹ്യ മാധ്യമത്തിലൂടെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
വർഷങ്ങൾക്ക് മുമ്പ് വായിക്കാനാളില്ലാതെ പൂട്ടിപ്പോയ ഒരു തീവ്രവാദ സംഘടനയുടെ പത്രത്തിലെ ഐഡികാർഡുമായി കലാപമുണ്ടാക്കാൻ പോയപ്പോൾ യുപി പോലീസിന്റെ പിടിയിലായ പോപ്പുലർ ഫ്രണ്ട് ഡൽഹി ഓഫിസ് സെക്രട്ടറിയായ മത ഭീകരനെയൊക്കെ പുറത്തിറക്കാൻ ഇടപടലല്ലേ പിണറായിക്ക് പണി.
ഒരാഴ്ച്ച കഴിഞ്ഞാൽ നിങ്ങളൊക്കെക്കൂടി അധികാരത്തിലേറ്റുന്ന യുഡിഎഫ് വരുമല്ലോ അപ്പോൾ ചെന്നിത്തലയോട് പറഞ്ഞോളൂ. അത് വരെ സമയമില്ലെങ്കിൽ അഞ്ചു ലക്ഷം ഭൂരിപക്ഷത്തിന് ജയിപ്പിച്ച വയനാടൻ പ്രധാന വാഴയില്ലേ അയോളോട് പറഞ്ഞോളൂ. തൽക്കാലം പിണറായിക്കും ഇടതുപക്ഷത്തിനും വേറെ പണിയുണ്ട് എന്ന് പറയുന്ന് പോസ്റ്റാണ് ഇപ്പോൾ ജെയിൻ ഷെയർ ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha


























