'ഡോക്ടറെ ആരോഗ്യപ്രവർത്തകരെ തല്ലിയാൽ തിരിച്ചു തല്ല് കിട്ടില്ലയെന്നുള്ള ആത്മവിശ്വാസം തന്നെയാണ് ഇതിന് അടിസ്ഥാനം. ജീവൻ രക്ഷിക്കാനും വേദന കുറയ്ക്കാനും തന്നെയാണ്, ആയിരിക്കും, ആയിരിക്കണം ഞങ്ങളുടെ യുദ്ധം. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാട് സർക്കാർ പ്രകടമായി കാണിക്കണം...' ഡോ. സുൽഫി നൂഹു കുറിക്കുന്നു
കൊറോണ വ്യാപനം നൽകുന്ന മുറിവുകൾക്കിടയിലും അത് പരിഹരിക്കാൻ അഹോരാത്രം പണിയെടുക്കുകയാണ് ആരോഗ്യപ്രവർത്തകർ. എന്നാൽ അവർക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങൾ ഏറെ വേദനയുളവാക്കുന്നു. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് പലരും രംഗത്ത് എത്തുകയുണ്ടായി. ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന ഇമ്മിണി വലിയ കാര്യം ശാരീരിക മാനസിക ആക്രമണവും സൈബർ ഇടങ്ങളിലെ വേട്ടയാടലും തന്നെയാണ് എന്നതിൽ സംശയമില്ല.
കൂടുന്ന മരണനിരക്ക് അല്ലെങ്കിൽ കേസ് ഫറ്റാലിറ്റി 99.99 ആയാലും 0.01 നുവേണ്ടി ശക്തമായി യുദ്ധം ചെയ്യും. രോഗിക്ക് ജീവൻ തിരിച്ചു നൽകാൻ കഴിയുമോയെന്ന് ശ്രമിച്ചുകൊണ്ടേയിരിക്കും. അങ്ങനെയാണ് ഞങ്ങളുടെ പരിശീലനം. പക്ഷേ, മനോവീര്യം കെടുത്തുന്ന ഒന്ന് ശാരീരിക മാനസിക ആക്രമണവും സൈബർ ഇടങ്ങളിലെ വേട്ടയാടലും തന്നെയാണ്.- ഡോ. സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.
ഡോ. സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം;
തല്ലി ,തല്ലി"ക്കൊല്ലുന്ന മനോവീര്യം
ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന ഇമ്മിണി വലിയ കാര്യം ശാരീരിക മാനസിക ആക്രമണവും സൈബർ ഇടങ്ങളിലെ വേട്ടയാടലും തന്നെയാണ്. കൂടുന്ന മരണനിരക്ക് അല്ലെങ്കിൽ കേസ് ഫറ്റാലിറ്റി 99.99 ആയാലും 0.01 നുവേണ്ടി ശക്തമായി യുദ്ധം ചെയ്യും. രോഗിക്ക് ജീവൻ തിരിച്ചു നൽകാൻ കഴിയുമോയെന്ന് ശ്രമിച്ചുകൊണ്ടേയിരിക്കും. അങ്ങനെയാണ് ഞങ്ങളുടെ പരിശീലനം. പക്ഷേ, മനോവീര്യം കെടുത്തുന്ന ഒന്ന് ശാരീരിക മാനസിക ആക്രമണവും സൈബർ ഇടങ്ങളിലെ വേട്ടയാടലും തന്നെയാണ്.
ആസാമിലും കർണാടകയിലും തുടങ്ങി കേരളം വരെ ഈ കോവിഡ് മഹാമാരി കാലത്തും ഡോക്ടർമാർക്കെതിരെയുള്ള ശാരീരിക- മാനസിക ആക്രമണങ്ങൾ തുടരുന്നു. ഡോക്ടറെ ആരോഗ്യപ്രവർത്തകരെ തല്ലിയാൽ തിരിച്ചു തല്ല് കിട്ടില്ലയെന്നുള്ള ആത്മവിശ്വാസം തന്നെയാണ് ഇതിന് അടിസ്ഥാനം. ജീവൻ രക്ഷിക്കാനും വേദന കുറയ്ക്കാനും തന്നെയാണ്, ആയിരിക്കും, ആയിരിക്കണം ഞങ്ങളുടെ യുദ്ധം. തിരിച്ചടിക്കാൻ, തിരിച്ച് തല്ലാൻ പരിശീലനം ലഭിച്ചിട്ടില്ല. ആ പരിശീലനത്തിൽ വിശ്വസിക്കുന്നുമില്ല. പക്ഷേ, ഒരു കാര്യം നിസംശയം പറയാം. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും മാത്രം തല്ലു കിട്ടുന്നതിന് കാരണം അത് തന്നെയാണ്. തിരിച്ചു കിട്ടില്ലായെന്നുള്ള ഹുങ്ക്.
ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്നതിന് ട്രാഫിക് പോലീസിനെ തല്ലാൻ പോകാറുണ്ടോ? റോഡിലെ അടിപിടി നടന്നതിന് ക്രമസമാധാന തകർച്ചയെന്ന് പറഞ്ഞ് പോലീസിനെ തല്ലാൻ തയ്യാറുണ്ടോ? വരുമാന സർട്ടിഫിക്കറ്റ് താമസിച്ചുവെന്ന് പറഞ്ഞ് വില്ലേജ് ഓഫീസിൽ പോയി വില്ലേജ് ഓഫീസറെ തല്ലാറുണ്ടോ? സെക്രട്ടറിയേറ്റിൽ പോയി ഉത്തരവിറക്കിയതിൽ തെറ്റുണ്ടെന്ന് ആരോപിച്ചു ഹോം സെക്രട്ടറിയെ തല്ലാറുണ്ടോ? കടയിൽനിന്നും അവശ്യസാധനങ്ങൾ വാങ്ങുമ്പോൾ ആവശ്യപ്പെട്ടതിൽ ചില സാധനങ്ങൾ ഇല്ലെങ്കിൽ കടക്കാരനെയൊന്ന് തല്ലി നോക്കാമോ? കൃത്യവിലോപം കാട്ടി എന്ന് ആരോപിച്ച് ഓഫീസിലെ കീഴ് ജീവനക്കാരനെയൊന്ന് തല്ലിയാലോ? തല്ലണ്ട ഒന്ന് സൂക്ഷിച്ചു നോക്കാനുള്ള ധൈര്യമെങ്കിലും ഉണ്ടോ?
അതെ വെല്ലുവിളിയാണ്! അതിന് ധൈര്യം ഉണ്ടാകില്ല. കാരണം തിരിച്ച് തല്ലു കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ട്. ആശുപത്രിയിൽ ഡോക്ടറെയോ മറ്റ് ആരോഗ്യപ്രവർത്തകരെയോ തല്ലിയാൽ തിരിച്ചു കിട്ടില്ലായെന്ന് ആയിരം വട്ടം ഉറപ്പ്. രോഗിയെയോ കൂട്ടിരിപ്പുകാരെയോ തിരിച്ചു തല്ലുന്നത് നിഷ്ഠൂര പ്രവർത്തനമെന്ന് മനസ്സിന്റെ ഉള്ളിലെവിടെയോ പതിഞ്ഞിരിക്കുന്ന വികാരം. ആ വികാരത്തിൻറെ മുതലെടുപ്പാണ് ഈ ആശുപത്രി ആക്രമണങ്ങളൊക്കെ. ആശുപത്രിക്ക്, ഡോക്ടർക്കു തെറ്റു പറ്റിയാൽ വീഴ്ച വന്നാൽ തിരുത്താൻ ശിക്ഷിക്കാൻ നിയമങ്ങൾ ഇവിടെ ധാരാളം.
പുഷ്പ വർഷം, പാത്രം കൊട്ടൽ, പ്രശംസ, ആദരണം.. എന്തൊക്കെയായിരുന്നു പുകിൽ. ലഭ്യമായ സ്റ്റാഫ് സ്ട്രെങ്ത് ഉപയോഗിച്ച് രോഗികളെ ചികിത്സിക്കുമ്പോൾ അന്ത്യശ്വാസം വലിക്കുന്ന കോവിഡ് രോഗിയുമായി ആശുപത്രിയിലെത്തി രോഗി മരിച്ചാൽ ഡോക്ടർക്കു അടി. ഇവിടെ മാവേലിക്കരയിൽ. അതും സർക്കാർ സർവീസിൽ പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത പോലീസ് ഉദ്യോഗസ്ഥൻ പ്രതിയാണ്. ആസാമിൽ കോവിഡ് രോഗി മരിക്കുമ്പോൾ കാഷ്വാലിറ്റിയിൽ ഡ്യൂട്ടി ഡോക്ടർക്ക് ആക്രമണം. ജീവരക്ഷാർത്ഥം ഹോസ്റ്റൽ മുറിയിൽ അഭയം തേടുമ്പോൾ അവിടെ കടന്നുകയറി ഏതാനും മാസങ്ങൾക്കുമുമ്പ് പാത്രം കൊട്ടി ആദരവ് പ്രകടിപ്പിച്ച അതേ പാത്രമെടുത്തു തലക്ക് അടി വൈവിധ്യമാർന്ന ഭാരതം. വൈവിധ്യമാർന്ന കേരളം.
രണ്ടു മൂന്ന് അഭ്യർത്ഥനകൾ മാത്രം. നിലവിലുള്ള നിയമങ്ങൾ പാലിക്കപ്പെടണം. അത് കോവിഡ് കാലഘട്ടത്തിൽ മാത്രമല്ല തുടർന്നും ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാട് സർക്കാർ പ്രകടമായി കാണിക്കണം. ആസാമിലെ പാത്രം കൊണ്ട് തല്ലു കിട്ടിയ ഡോക്ടറെ സന്ദർശിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രവും പാഠമാകണം. ആശുപത്രിയിൽ പ്രത്യേകിച്ച് അത്യാഹിത വിഭാഗം പോലെയുള്ള മേഖലകളിൽ ആശുപത്രി ആക്രമണ ശിക്ഷ നടപടികൾ വ്യക്തമാക്കുന്ന നോട്ടീസുകൾ വ്യക്തമായി കാണുന്ന രീതിയിൽ ഉണ്ടാകണം. അത് കണ്ടു പേടിച്ചൊടുമെന്ന വിശ്വാസമില്ല എങ്കിലും വെറുതെ കേറി തല്ലിയിട്ട് പോകാമെന്നുള്ള ധാരണ ഒഴിവാക്കാം.
ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ പലർക്കും ആശുപത്രി സംരക്ഷണ നിയമം എന്താണെന്നും അതിലെ വകുപ്പുകൾ എന്താണെന്നും കൃത്യമായി അറിയില്ലായെന്നത് ദുഃഖകരമാണ്. പോലീസ് ഉദ്യോഗസ്ഥർക്ക് ആശുപത്രി ആക്രമണങ്ങളെ കർശനമായി നേരിടുവാനുള്ള മാർഗനിർദേശം മുൻപ് നൽകിയതുപോലെ വീണ്ടും നൽകേണ്ട സമയമാണ്. കേന്ദ്രനിയമം ആവശ്യപ്പെട്ട് അവധി തവണ കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുള്ളതാണ് അത് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആക്രമിക്കപ്പെടുന്ന ഡോക്ടർമാരോട് ഒരു വാക്ക്. ആക്രമണം, കൂടുതൽ മാനഹാനിക്ക് ഇടയാക്കും എന്നുകരുതി മാറി നിൽക്കുന്നത് ഇത്തരം ആക്രമണങ്ങൾ കൂടുവാൻ സഹായിക്കുക മാത്രം ചെയ്യും.
നിയമനടപടികൾക്ക് ശക്തമായ പിന്തുണ ഉണ്ടാകണം മേലധികാരികളെ കൃത്യമായി കാര്യങ്ങൾ ധരിപ്പിക്കുക. ഡോക്ടർമാരുടെ സംഘടനകളെ ഉടൻ വിവരങ്ങൾ അറിയിക്കുക. കടുത്ത സമ്മർദ്ദത്തിന് വിധേയമാകും എന്നുറപ്പ്. കേസ് പിൻവലിക്കാനും പരാതി പിൻവലിക്കാനും ഇത്തരം കേസിൽപ്പെട്ട ജോലി നഷ്ടപ്പെട്ട ശിക്ഷയുടെ വക്കത്തെത്തിയ നിരവധി സംഭവങ്ങൾ നിലവിലുണ്ട്. അത് പലർക്കും അനുഭവപാഠമാകണം. സമൂഹമാധ്യമങ്ങളിലെ തേജോവധം ശക്തമായി നേരിടണം. വ്യക്തമായ മറുപടി മാന്യമായ രീതിയിൽ നൽകുക തന്നെ വേണം. ചുമ്മാ തല്ലിയിട്ട് പോകാം എന്ന് കരുതരുത്. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നാണ് ചൊല്ല്.
-ഡോ സുൽഫി നൂഹു
https://www.facebook.com/Malayalivartha