ആളൂര് വന്നിട്ടും വിലപ്പോയില്ല! കിരണിന് ഊരാക്കുടുക്ക്.... ജാമ്യഹർജി തള്ളി കോടതി... അന്വേഷണ സംഘം രണ്ടും കല്പ്പിച്ച്...

വിസ്മയ കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് എസ്. കിരൺ കുമാറിന്റെ ജാമ്യാപേക്ഷയിൽ ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇന്ന് ഇടപെട്ടു. വിസ്മയ കേസിൽ ഭർത്താവ് കിരൺകുമാർ സമർപ്പിച്ച ജാമ്യഹർജി ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പാടേ തള്ളുകയാണ് ചെയ്തത്.
ഇതോടെ ഗാർഹികപീഡനം, സ്ത്രീധന പീഡനം വകുപ്പുകൾ ചുമത്തിയിട്ടുള്ള കിരൺ ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. കിരൺ സമർപ്പിച്ച ജാമ്യഹർജിയെ പ്രോസിക്യൂഷൻ വളരെ ശക്തമായി തന്നെ എതിർത്തിരുന്നു. പ്രതിക്കായി വാദിക്കാൻ അഡ്വ. ബി.എ. ആളൂരാണ് ഹാജരായത്.
ആളൂര് വന്നതോടെ വളരെ എളുപ്പത്തിൽ കിരണിനെ പുറത്തിറക്കും എന്ന സംശയത്തിലായിരുന്നു പോലീസു പോലും. എന്നാണ് വളരെ കൃത്യമായ നീക്കത്തിലൂടെ കിരണിനെതിരെ സാഹചര്യ തെളിവുകൾ ഹാജരാക്കാൻ ഒരു പരിധി വരെ അന്വേഷണ സംഘത്തിന് കഴിഞ്ഞു എന്ന് വേണം പറയാൻ.
വിസ്മയയുടെ മരണത്തിൽ കിരണിനു പങ്കില്ലെന്ന നിലപാട് തന്നെയാണ് ജാമ്യഹർജിയിലും ആവർത്തിച്ചത്. നിലവിൽ കോവിഡ് ബാധിതനായി നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുന്ന കിരണിനെ അസുഖം മാറുന്ന മുറയ്ക്കു വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം. വിസ്മയയുടെ വീട്ടിൽ കിരണുമായി തെളിവെടുപ്പ് ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്.
കിരണിനെതിരെ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ ഇപ്പോഴത്തെ നീക്കം. കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ചു കുറ്റപത്രം തയാറാക്കുന്നതിനും വിചാരണയ്ക്കും സ്പെഷൽ പ്രോസിക്യൂട്ടർ വേണമെന്ന് അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ പൊലീസ് തീരുമാനിച്ചിരുന്നു. അത് അനുസരിച്ചാണ് ഓരോ നീക്കവും.
അതേസമയം, വിസ്മയ മരിച്ച നിലയിൽ കണ്ടെത്തിയ കിരണിൻ്റെ വീട്ടിൽ കൊണ്ടുപോയി ക്രൈം സീൻ കിരണിനെ കൊണ്ട് അന്വേഷണ സംഘം പുനരാവിഷ്ക്കരിച്ചിരുന്നു. പോരുവഴി സ്റ്റേറ്റ് ബാങ്കിൽ കൊണ്ടു ചെന്ന് ലോക്കറിൽ നിന്ന് 42 പവൻ വീണ്ടെടുത്ത് തൊണ്ടിയായി കോടതിയിൽ ഹാജരാക്കി.
പിറ്റേന്ന് വിസ്മയുടെ നിലമേൽ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുപോവാനിരിക്കേ കോവിഡ് പോസിറ്റീവായതിനാൽ നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയത്. 15 ദിവസം ക്വാറൻറയിനിൽ കഴിയേണ്ടതിനാൽ അന്വേഷണം വഴിമുട്ടി അവസ്ഥയിലുമാണ്.
കൊലപാതകക്കുറ്റം ചുമത്താൻ തുമ്പു കിട്ടാതെ ബുദ്ധിമുട്ടുകയാണ് അന്വേഷണ സംഘം ഇപ്പോൾ. ഡമ്മി പരീക്ഷണത്തിൻ്റെ അനാലിസിസ് റിപ്പോർട്ടും ശരീരത്തിൽ വിഷാംശമുണ്ടായിരുന്നോയെന്നുമുള്ള ലബോറട്ടറി ഫലം കാത്തിരിക്കുകയാണ് പോലീസ് സംഘം.
കിരണിനെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് കൊലപാതക സാധ്യത കണ്ടെത്തുന്നതിനും തെളിവു ശേഖരണത്തിനുമായി പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലീസിൻ്റെ ആവശ്യം അംഗീകരിച്ച് കസ്റ്റഡിയിൽ വിട്ടു നൽകിയിരുന്നു.
പ്രോസിക്യൂഷൻ ഭാഗവും പ്രതിഭാഗവും കേട്ട ശേഷമാണ് കസ്റ്റഡി അപേക്ഷയിൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിസ്മയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് ലബോറട്ടറി പരിശോധനാ റിപ്പോർട്ടും ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
2021 ജൂൺ 21 ന് വെളുപ്പിന് 3 മണിയോടെയാണ് കിരണിൻ്റെ വീട്ടിൽ കിടപ്പുമുറിയോട് ചേർന്നുള്ള കുളിമുറിയിലെ ജനൽ കമ്പിയിൽ ടൗവൽ ടർക്കിയിൽ തൂങ്ങി മരിച്ച നിലയിൽ വിസ്മയയെ കണ്ടതായി കിരൺ വെളിപ്പെടുത്തിയത്.
കിരൺ തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും 10 ലക്ഷത്തിൻ്റെ ടൊയോറ്റ കാർ വിറ്റ് 10 ലക്ഷം രൂപ നൽകണമെന്നുമാവശ്യപ്പെട്ട് ദേഹോപദ്രവം ഏൽപ്പിച്ചതിൻ്റെ തെളിവായി ശരീരത്തിലുള്ള പരിക്കിൻ്റെ ചിത്രങ്ങളും സന്ദേശങ്ങളും വിസ്മയ മാതാപിതാക്കൾക്കും കൂട്ടുകാരികൾക്കും വാട്ട്സ്ആപ്പ് അയച്ചിരുന്നു.
https://www.facebook.com/Malayalivartha
























