മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതുവരെ പോലീസ് ഇടപെടാതിരുന്നത് കുറ്റകരമായ അനാസ്ഥ; സ്ത്രീധന പീഡനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സന്ദര്‍ശിച്ചു

കൊച്ചയിൽ സ്ത്രീധന പീഡനത്തില്‍ പരുക്കേറ്റ് കാര്‍മ്മല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സന്ദര്‍ശിക്കുകയുണ്ടായി. സ്ഥലം എം.എല്‍.എ അന്‍വര്‍ സാദത്തിനൊപ്പമാണ് പ്രതിപക്ഷ നേതാവ് ആശുപത്രിയില്‍ സന്ദർശനത്തിന് എത്തിയത്. ദൗര്‍ഭാഗ്യകരമായ ഈ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതുവരെ പോലീസ് ഇടപെടാതിരുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും ഇത് പ്രതിയെ രക്ഷപെടുന്നതിനു സഹായകമായെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെടുകയുണ്ടായി.
ഒരു മിസ്ഡ് കോള്‍ അടിച്ചാല്‍ സ്ത്രീകള്‍ക്ക് പരിരക്ഷ ലഭിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും ഇരയായ ഒരു സ്ത്രീക്ക് ഉണ്ടായ അനുഭവം ഇതാണ്. പ്രഖ്യാപനങ്ങളിലെ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്മയാണ് ഈ സംഭവങ്ങളിലൂടെ പുറത്ത് വരുന്നത്. പരാതി ലഭിച്ചിട്ടും കൃത്യസമയത്ത് ഇടപെടാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.
കഴിഞ്ഞ ദിവസം 'മകള്‍ക്കൊപ്പം' എന്ന പേരില്‍ സ്ത്രീധന വിരുദ്ധ ക്യാമ്പയിന് പ്രതിക്ഷ നേതാവ് തുടക്കം കുറിക്കുകയുണ്ടായി. കേരളത്തിന്റെ പൊതുസമൂഹവും മാധ്യമങ്ങളും ആവേശത്തോടെയാണ് ഈ ക്യാമ്പയിന്‍ ഏറ്റെടുത്തതെന്നും കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ വിദ്യാര്‍ത്ഥി യുവജന സംഘടനകളും സാംസ്‌കാരിക സംഘടനകളും ക്യാമ്പയിന്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























